കണിച്ചുകുളങ്ങര: രാഷ്ട്രീയ നിലപാടുകള്‍ സമുദായത്തിന്റെ ഉന്നമനത്തിന് ശക്തിപകരുന്നതാവണമെന്നും കേരളത്തിലും പരിവര്‍ത്തനത്തിന്റെ കാഹളം മുഴങ്ങിത്തുടങ്ങിയതായും കേന്ദ്രഭക്ഷ്യസഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്വാമി വിവേകാനന്ദന് കഴിഞ്ഞാല്‍ ഭാരതത്തെ വിശ്വപ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത് പ്രധാനമന്ത്രി മോദിയാണ്. മുന്‍ സര്‍ക്കാരുകള്‍ ചെയ്തത് പോലെ ജാതിയും മതവും തിരിച്ചല്ല ബിജെപി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഭാരതത്തിലെ ജാതി സെന്‍സസ് ഏവരെയും ചിന്തിപ്പിക്കുന്നതാണ്. നമ്മള് ഒറ്റക്കെട്ടായി എഴുന്നേറ്റു നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒറ്റചരടില്‍ ഒരുമിക്കണം. അധികാരത്തിനു വേണ്ടി യാചിക്കേണ്ടവരല്ല നമ്മള്, അധികാരം പിടിച്ചെടുക്കേണ്ടതാണ്. ശ്രീനാരായണ ഗുരുദേവന് പരമശിവന്റെ അവതാരമാണ്. ഗുരു പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കിയത്. ഗുരുവിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ദന്തല്‍, മെഡിക്കല്‍, ഫാര്‍മസി കോളജുകള്‍ എസ്എന്‍ഡിപി തുടങ്ങണം. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ജാതി നിശ്ചയിക്കേണ്ടതെന്നാണ് ഭഗവത്ഗീത പറയുന്നത്. ജാതീയമായി തിരിവ് നടത്തി ഹിന്ദുസ്ഥാനെ അടിമകളാക്കിയത് ബ്രിട്ടീഷുകാരായിരുന്നു. ലോകത്തിന് പുതിയ ഇതിഹാസമാകുവാനും നവഅധ്യായം എഴുതിചേര്ക്കുവാനും നമ്മള്‍ക്ക് കഴിയണമെന്നും സാധ്വി പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രണാമം ചെയ്ത് മോദി അധികാരത്തിലേറിയത് ഭാരതത്തിലെ ഓരോ പിന്നോക്കക്കാരനും വേണ്ടിയാണ്. സ്വന്തം പെണ്മക്കളെ ചുറ്റുമുള്ള പ്രലോഭനങ്ങളില്‍ നിന്ന് കാത്തു സൂക്ഷിക്കണമെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി. പാചകം ചെയ്യുവാനും, കുട്ടികളെ നോക്കുവാനും മാത്രമല്ല വേണ്ടിവന്നാല്‍ വാളെടുത്ത് പോരാടിയ റാണിലക്ഷ്മി ഭായിയുടെ പാരമ്പര്യമുള്ളവരാണ് ഭാരതത്തിലെ സ്ത്രീകളെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: