ഒരു ഓണക്കാലംകൂടി കേരളത്തില്‍ ചുടുചോര വീഴ്ത്തുന്നതില്‍ സിപിഎം വിജയിച്ചിരിക്കുകയാണ്. തൃശൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനും കാസര്‍കോട്ട് ഒരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരിക്കുന്നു. ഇരുപതോളം പേരെങ്കിലും സാരമായ പരിക്കുകളോടെ, ഓണദിവസമായിട്ടും വീട്ടില്‍ കഴിയാനാകാതെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരിക്കുന്നു. പലരുടെയും പരിക്കുകള്‍ ഗുരുതരമാണ്. അതുമാത്രമല്ല കണ്ണൂര്‍ ജില്ലയില്‍ നിരവധി വീടുകളും വീട്ടുപകരണങ്ങളും അഗ്നിക്കിരയാക്കിയിട്ടുമുണ്ട്. എല്ലാം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ആരു മരിച്ചാലും അത് ദുഃഖകരമാണ്.
മാര്‍ക്സിസ്റ്റുകാരനല്ലേ മരിച്ചത് എന്നുപറഞ്ഞ് അതിനെ ലഘൂകരിക്കാനോ ബിജെപിക്കാരന് മരിച്ചതില്‍ ആഹ്ലാദിക്കാനോ ഒരു മനുഷ്യസ്നേഹിക്കും സാധ്യമല്ല. ആരുമരിച്ചു എന്നതല്ല എങ്ങനെ മരിച്ചു എന്നന്വേഷിക്കുമ്പോഴാണ് എല്ലാ സംഭവങ്ങളുടെയും പിന്നില്‍ ഒരു വിഭാഗത്തിന്റെ മസ്തിഷ്കം നന്നായി അധ്വാനിച്ചു എന്നു കാണാനാവുക. അത് മറ്റാരുമല്ല, സംസ്ഥാനത്തെ ഏറ്റവും വലിയ പ്രസ്ഥാനമെന്ന് ഊറ്റംകൊള്ളുന്ന സിപിഎമ്മുകാര്‍ തന്നെയാണ്. അവര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതി നടപ്പാക്കാന്‍ സ്വന്തം സഖാക്കളെ തന്നെ കുരുതികൊടുക്കാന്‍ അവര്‍ മടിക്കാറില്ല. കേരളത്തിലാകെ കലാപം സൃഷ്ടിക്കാന്‍ അവര്‍ ഉറച്ചിരിക്കുകയാണ്.
സംഘടന ക്ഷീണിക്കുമ്പോള്‍ അവരെടുത്തുപയോഗിക്കുന്ന തന്ത്രമാണത്. കാസര്‍കോട്ട് ഒരു സിപിഎം പ്രവര്ത്തകന് മരണപ്പെട്ടത് നിസ്സാരകാര്യത്തിനാണ്. എന്താണവിടെ സംഭവിച്ചതെന്നറിഞ്ഞാല്‍ മറ്റു സ്ഥലങ്ങളില്‍ വാളെടുക്കാന്‍ ആളെക്കിട്ടില്ല.സത്യാവസ്ഥ അറിഞ്ഞാലും അത് തുറന്നുപറയാന്‍ നേതാക്കള്‍ തയ്യാറാവുകയുമില്ല. അവരുടെ ഇല്ലാത്ത പതാക കാണാതായി എന്നതിന്റെ പേരില്‍ സൃഷ്ടിച്ച സംഘര്‍ഷം കൊലപാതകത്തിലേക്കെത്തിച്ചത് നേതൃത്വമാണ്. കണ്ണൂരില്‍ കലാപമുണ്ടാക്കാനാണ് കാസര്‍കോട്ട് സംഘര്‍ഷം സൃഷ്ടിച്ചത്.
എന്തായിരുന്നു കണ്ണൂരില്‍ വീടുകള്‍ക്കെതിരെ തിരിയാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്? എടുത്തുപറയത്തക്ക വല്ല കാരണവുമുണ്ടോ ? ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രഞ്ജിത്തിന്റെ ജന്മദേശത്തിന് ചുറ്റുമാണ് ഒരു ഡസനോളം വീടുകളില്‍ കയറി സര്‍വവും നശിപ്പിച്ചത്. വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍ എല്ലാം ചാമ്പലാക്കി. എടുത്തുകൊണ്ടുപോകാന്‍ കഴിയുന്നതെല്ലാം എടുത്തുകൊണ്ടുപോയി. വളര്‍ത്തുമൃഗങ്ങളെപ്പോലും വെറുതെവിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. ഭിത്തി തകര്‍ന്നു. ഭാഗ്യത്തിന് രഞ്ജിത്തിനോ വീട്ടുകാര്‍ക്കോ പരിക്കേറ്റില്ല.
കാസര്‍കോട്ട് സിപിഎം പ്രവര്ത്തകന് നാരായണനെ കുത്തിയത് ബൈക്കിലെത്തിയ അജ്ഞാതരാണെന്നാണ് ആദ്യം ലഭിച്ച വിവരം. പിന്നീടത് ബിജെപി പ്രവര്‍ത്തകരാണെന്ന ആരോപണമായി.ബിജെപിയുടെ മേല്‍ കുറ്റം ചാര്‍ത്തിയാലല്ലെ ആ സംഘടനയെ വേട്ടയാടാന്‍ പറ്റൂ. അതാണ് പിന്നീട് കണ്ടത്. കണ്ണൂരില്‍ മാത്രമല്ല തൃശൂരും കായംകുളത്തും തൊടുപുഴയിലും കോട്ടയത്തുമെല്ലാം അത് വ്യാപിപ്പിച്ചു. തൃശൂരില്‍ കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത് ബിജെപി ബൂത്ത് കമ്മറ്റി സെക്രട്ടറി കാട്ടൂര്‍ വീട്ടില്‍ അഭിലാഷിനെ തിരുവോണനാളില്‍ പട്ടാപ്പകലാണ് വെട്ടിയിട്ടത്. സുഹൃത്ത് സുരേന്ദ്രനും വെട്ടേറ്റു.
ഓട്ടോ ഡ്രൈവറായ അഭിലാഷിനെ വെട്ടിക്കൊന്നതിന് എന്തെങ്കിലും ന്യായീകരണം പറയാന്‍ സാധിക്കുമോ? ആര്‍എസ്എസ്-സിപിഎം സംഘര്‍ഷവും കൊലപാതകവും സൃഷ്ടിക്കുന്നു എന്നാണ് കോണ്‍ഗ്രസ് വിലപിക്കുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ് ലഹളയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടത് കെപിസിസി പ്രസിഡന്റിന്റെ ജില്ലയിലാണെന്നത് മറക്കരുത്.
ബിജെപിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണപ്പുറത്താണ് സംസ്ഥാനത്ത് അക്രമസംഭവങ്ങളുണ്ടാകുന്നതെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടുപിടുത്തം.
കോണ്‍ഗ്രസുമായുള്ള സഖ്യം സിപിഎമ്മിനാണ്. അത് പാര്‍ലമെന്റില്‍ കണ്ടു. പഞ്ചായത്തില്‍ കാണാന്‍ പോകുന്നതും അതാണ്. ഇരുകൂട്ടരുടെയും നിലനില്‍പ്പാണ് പ്രശ്നം.പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും അണികളുടെ ഒഴുക്കും തടയാന്‍ സിപിഎം എക്കാലത്തും പ്രയോഗിക്കുന്ന അടവാണ് അക്രമരാഷ്ട്രീയം.
1967ല്‍ കോഴിക്കോട് ജനസംഘത്തിന്റെ അഖിലേന്ത്യാസമ്മേളനം നടന്നിരുന്നു. അതിന്റെ പ്രഭാവത്തെ തുടര്‍ന്ന് സിപിഎമ്മില്‍നിന്ന് വന്‍തോതില്‍ അണികള്‍ ജനസംഘത്തിലേക്ക് ഒഴുകി. ഇതില്‍ അരിശംപൂണ്ട സിപിഎം തലശ്ശേരിയിലെ വാടിക്കലില്‍ രാമകൃഷ്ണനെ നിഷ്ഠുരമായി കൊലപ്പെടുത്തിക്കൊണ്ടാണ് സംഘത്തിനെതിരായ കൊലക്കത്തി പ്രയോഗം ഉദ്ഘാടനം ചെയ്തത്. അതിലെ പ്രതികള്‍ സിപിഎമ്മിന്റെ നേതൃനിരയിലെത്തിയപ്പോള്‍ കൊലപാതകങ്ങള്‍ അവര്‍ക്ക് ഉത്സവമായി.
അടിയന്തരാവസ്ഥയില്‍ നിഷ്ക്രിയമായ സിപിഎമ്മിന്റെ സമീപനത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച് പാര്‍ട്ടിവിടുന്ന അണികളെ പിടിച്ചുനിര്‍ത്താന്‍ ആര്‍എസ്എസ് ശാഖയില്‍ കയറി പാനുണ്ട ചന്ദ്രനെ തുണ്ടംതുണ്ടമാക്കി പിന്നെയും കൊലപാതക പരമ്പര സൃഷ്ടിച്ചു. അതുതന്നെയാണ് ഇപ്പോഴത്തെ രക്തദാഹത്തിനും കാരണം.
ഇന്ന് സിപിഎമ്മില്‍ അണികള്‍ക്ക് വിശ്വാസമില്ല. കോണ്‍ഗ്രസാണെങ്കില്‍ അസ്തമിച്ചു. ബിജെപിയില്‍ ചേരാന്‍ സിപിഎം അണികള്‍ മത്സരിക്കുന്ന കാഴ്ചയാണെങ്ങും. അതിന് തടയിടാമെന്ന വ്യാമോഹത്തിലാണവര്‍ വീണ്ടും കൊലക്കത്തിയെടുക്കുന്നത്. കാലം മാറുന്നത് സിപിഎം നേതൃത്വം അറിയുന്നില്ല.കൊല്ലും കൊലയും നിങ്ങളുടെ സര്‍വനാശത്തിലാണ് കലാശിക്കുക. വധശിക്ഷയ്ക്കെതിരെ വാചാലരാകുന്ന സിപിഎം ആളെ കൊല്ലാന്‍ വാളെടുക്കില്ലെന്ന് തീരുമാനിച്ചാല്‍ കേരളത്തില്‍ കൊലപാതകരാഷ്ട്രീയം ഇല്ലാതാകും. അതിനവര്‍ തയ്യാറാകുമോ എന്നതാണ് മുഖ്യമായ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: