ന്യൂദല്‍ഹി: മതപീഡനങ്ങള്‍ നിമിത്തം പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് ഭാരതത്തില്‍ അഭയം പ്രാപിച്ച ഹിന്ദു-സിഖ്-ക്രിസ്ത്യന്‍-ബുദ്ധ വിഭാഗക്കാര്‍ക്ക് പൗരത്വം നല്കാന് പൗരത്വ നിയമം ഭേദഗതി ചെയ്യുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ഈ നടപടിവഴി ബംഗ്ലാദേശില്‍നിന്ന് പുറത്താക്കപ്പെട്ട് പശ്ചിമ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥികളായി, പതിറ്റാണ്ടുകള്‍ നരക ജീവിതം നയിക്കുന്ന വിവിധ മതക്കാര്‍ക്ക് ഏറെ നേട്ടമുണ്ടാകും.
മാറിമാറി വന്ന സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അതിര്‍ത്തി പ്രദേശത്ത് അഭയാര്‍ത്ഥികളായെത്തുന്ന ജനങ്ങളില്‍ ഒരു വിഭാഗത്തിന് വിവിധ ആനുകൂല്യങ്ങള്‍ നല്കി സംരക്ഷിച്ചു പോരുന്നുണ്ട്. ന്യൂനപക്ഷ സംരക്ഷണമെന്ന വ്യവസ്ഥയും നിയമവും പറഞ്ഞ് ഈ നടപടികള്‍ തുടരുമ്പോള്‍, അയല്‍ രാജ്യങ്ങളില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് സ്വത്തുക്കള്‍ ഉപേക്ഷിച്ച് ജീവനും കൊണ്ടു പോന്നവര്‍ക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. ന്യുനപക്ഷ വിഭാഗക്കാര്‍ക്ക് സര്‍ക്കാരും വിവിധ രാഷ്ട്രീയ കക്ഷികളും റേഷന്‍ കാര്‍ഡുകള്‍ വരെ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേര്ക്കപ്പെട്ട് ഇങ്ങനെ പലരും രേഖകളില്‍ ഭാരത പൗരന്മാരായിട്ടുമുണ്ട്. എന്നാല്‍, ഭൂരിപക്ഷമായെന്ന കാരണത്താല്‍ ഒരു വിഭാഗത്തിന് ഈ ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
അയല്‍രാജ്യങ്ങളില്‍നിന്ന് മതപീഡനത്തിനിരയായി പലായനം ചെയ്തെത്തിയവര്‍ക്ക് പൗരത്വം അടക്കം സംരക്ഷണങ്ങളും അവകാശങ്ങളും നല്‍കണമെന്ന ആവശ്യം ഏറെനാളായി ശക്തമാണ്. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമം.
ഹിന്ദുക്കള്‍ക്കു മാത്രമല്ല, അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട, മതപീഡനങ്ങള്‍ അനുഭവിച്ച് ഇവിടെ അഭയാര്ത്ഥികളായവര്ക്കെല്ലാം ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ ഒരു കര്‍മ്മ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ക്കൊക്കെ, ഏതൊക്കെ സാഹചര്യത്തില്‍, എന്തെല്ലാം കാര്യങ്ങള്‍ പരിഗണിച്ചുവേണം ആനുകൂല്യങ്ങള്‍ നല്കാന് എന്നതാണ് വിഷയം. അര്‍ഹതപ്പെട്ടവരെ എങ്ങനെ കണ്ടെത്താനാവുമെന്നതും പ്രധാന പ്രശ്നമാണ്.
പ്രതിപക്ഷം ഇതിനെ തെരഞ്ഞെടുപ്പു വിഷയമായി കണ്ട് എതിര്‍ത്തേക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. എങ്കിലും, അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പൗരത്വ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
ആസാമില്‍ നാഷണല്‍ രജിസ്ട്രേഷന് ഓഫ് സിറ്റിസണ്‍ (എന്‍ആര്‍സി) പദ്ധതി പ്രകാരം രജിസ്ട്രേഷന് നടത്തി അര്‍ഹരെ കണ്ടെത്താം. എന്നാല്‍, ഈ നിയമം ആസാമില്‍ മാത്രമേ ഉള്ളൂവെന്നത് മറ്റു സംസ്ഥാനങ്ങള്‍ക്കു തടസമാണ്. ഈ പരിശോധനയില്‍ അവര്‍ എത്രനാളായി സംസ്ഥാനത്തെത്തിയിട്ടെന്നും എന്തുകൊണ്ട് അന്യ രാജ്യത്തുനിന്ന് ഇവിടെ എത്തിയെന്നും മതപീഡനമേറ്റിട്ടുണ്ടോ എന്നും മറ്റുമുള്ളതിനു തെളിവുകള്‍ കണ്ടെത്താനാവും.
നിലവില്‍, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആസാമില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 1971-നു മുമ്പ് സംസ്ഥാനത്തെത്തിയവരാണെന്ന് തെളിയിച്ചാലേ പൗരത്വത്തിന് അഭയാര്‍ത്ഥികള്‍ക്ക് അവകാശമുള്ളു. എന്നാല്‍, ഈ കാലാവധി പരിധിയിലും മാറ്റം വരുത്തി വേണം പുതിയ ബില്‍ അവതരിപ്പിക്കേണ്ടത്.
തെരഞ്ഞെടുപ്പു വിഷയമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചേക്കും
അന്യരാജ്യങ്ങളില്‍നിന്ന് വിവിധ കാലങ്ങളില്‍ മതപീഡനങ്ങള്‍ക്കിരയായി ജീവനുംകൊണ്ട് പലായനം ചെയ്തവര്‍ ഒട്ടേറെയുണ്ട് ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍. ഇവരില്‍ ഹിന്ദുക്കള്‍ മാത്രമല്ല, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ തുടങ്ങിയവരുണ്ട്.
ഓരോ കാലത്ത് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഉണ്ടാകുന്ന വര്‍ഗ്ഗീയാക്രമണങ്ങള്‍ക്ക് ഇരയായി ജീവനും കൊണ്ടു രക്ഷപ്പെടുന്നവരാണിവര്. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹകരണവും നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയമെങ്കിലും സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രം നോക്കിയാണിക്കാര്യത്തില് നടപടികള്‍ എടുക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ എന്ന പരിഗണനയില്‍ മുസ്ലിം മതവിഭാഗത്തിനാണ് ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കാറ്. ഈ പോരായ്മ പരിഹരിക്കണമെന്ന ആവശ്യം ഏറെനാളായി ഉണ്ട്.
എന്നാല്‍, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കെ നിയമഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവരുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ എതിര്‍പ്പുമായി വന്നേക്കാം. ഹിന്ദുക്കള്‍ക്ക് സൗജന്യം പ്രഖ്യാപിക്കുന്നുവെന്ന വിമര്‍ശനമാവും അവര്‍ ഉയര്‍ത്തുക.
എന്നാല്‍, ഇതു ദീര്‍ഘനാളത്തെ ആവശ്യമാണെന്നിരിക്കെ, നരസിംഹ റാവു സര്‍ക്കാരിന്റെ കാലം മുതല്‍ പരിഗണനയില്‍ ഇരുന്നിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിനു തീരുമാനമെടുക്കാനോ, സിപിഎം, മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍ എന്നിവരുടെ സര്‍ക്കാരുകള്‍ക്കു തീരുമാനമെടുപ്പിക്കാനോ കഴിയാതിരുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ വിമര്‍ശനങ്ങളും എതിര്‍പ്പുകളും കഴമ്പില്ലാത്തതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: