ന്യൂദല്‍ഹി: സൂഫി സംസ്കാരവും സന്ദേശങ്ങളും യഥാര്‍ത്ഥ ഇസ്ലാമിന്റെ ചിത്രം വരച്ചുകാട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാതിലാണ് സൂഫിസത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍.
”മൂന്നു നാലു ദിവസം മുന്‍പ് സൂഫി സന്യാസിമാരും പണ്ഡിതരുമായി സംഭാഷണം നടത്താനിടയായി. സത്യസന്ധമായി പറയട്ടെ, അവര്‍ സംസാരിച്ച വിഷയവും രീതിയുമെല്ലാം കാതിലേക്ക് സംഗീതം ഒഴുകിയെത്തുന്ന പ്രതീതിയുണര്‍ത്തി. അവര്‍ തെരഞ്ഞെടുത്ത വാക്കുകളും അതിന്റെ അര്‍ത്ഥവുമെല്ലാം സുഫി പ്രസ്ഥാനത്തിന്റെ ഉദാരതയാണ് വ്യക്തമാക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.
ഒരുപക്ഷേ ഇതിലൂടെ ഇസ്ലാമിന്റെ യഥാര്‍ത്ഥ സത്ത ലോകത്തിനു മുന്നിലെത്തും. സ്നേഹവും, മഹാമനസ്കതയുമെല്ലാം ഉള്‍ക്കൊള്ളുന്ന സൂഫി സംസ്കാരം വ്യാപകമായി പ്രചരിക്കേണ്ടത് ആവശ്യം. അതിലൂടെ ഇസ്ലാമിനു മാത്രമല്ല, ലോകത്തിനു തന്നെ നേട്ടമുണ്ടാകുമെന്നും മോദി. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി സൂഫി സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയത്.
ബുദ്ധഗയയില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചുവെന്നും മോദി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവും ബുദ്ധഗയ സന്ദര്‍ശിച്ചിരുന്നുവെന്നും മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: