കോട്ടയം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ അയ്മനത്ത് നടക്കുന്ന അക്രമങ്ങള്‍ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ആര്‍എസ്എസ് മണ്ഡല്കാര്യവാഹക് കുന്നുംപുറം വിജീഷ്കുമാറിന്റെ വീടുനുനേരെ ആക്രമണമുണ്ടായി. വീടിന്റെ മുന്‍വശത്തെ വാതിലും ജനല്‍ചില്ലുകളും പൂര്‍ണ്ണമായി തകര്‍ത്തു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ രക്ഷപെടുകയായിരുന്നു.
അക്രമണം നടക്കുമ്പോള്‍ വിജീഷിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഞ്ചാവ് മാഫിയാ സംഘം വളര്‍ത്തികൊണ്ടു വന്ന ക്വൊട്ടേഷന്‍ സംഘമാണ് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം ചിറ്റക്കാട് കോളനിയില്‍ സമ്പര്‍ക്കത്തിനെത്തിയ ആര്‍എസ്എസ് ജില്ലാ ഭാരവാഹികളടക്കമുള്ളവരെ തടഞ്ഞുവയ്ക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു.
കൊടിമരം നശിപ്പച്ചതിലും നേതാക്കളെ തടഞ്ഞുവച്ചതിലും വീടിനുനേരെ ആക്രമണം നടത്തിയതിലും പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലോടെ പോലീസ് നിഷ്ക്രിയമായിരിക്കുകയാണ്. ഇത് അക്രമിസംഘത്തിന് സഹായകരമായിരിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: