കുമരകം: കുമരകത്ത് പോലീസിനെ ഭയന്നോടിയ മൂന്നു യുവാക്കള്‍ കായലില്‍ ചാടി. രണ്ടുപേര്‍ മറുകര കയറി രക്ഷപ്പെട്ടു. ഏറെനേരം കഴിഞ്ഞിട്ടും ഒരാളെ കണ്ടെത്താന്‍ കഴിയാതിരുന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആശാരിമറ്റത്തില് സജേഷ് (26), ഉണ്ണി (22), വൈശാഖ് (23) എന്നിവരാണ് പോലീസ് അക്രമത്തില്‍നിന്നും രക്ഷപ്പെടാന്‍ കായലില്‍ ചാടിയത്. വൈശാഖിനെ കാണാതായതോടെ നാട്ടുകാരും ഫയര്‍ഫോഴ്സ് സംഘവും തിരച്ചിലാരംഭിച്ചു. ഇതിനിടയില്‍ കായലില്‍ചാടിയ സ്ഥലത്തുനിന്നും അരക്കിലോമീറ്ററോളം അകലെയുള്ള കുറ്റിക്കാട്ടില്‍ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തലയില്‍ ഗുരുതരമായ പരിക്കുപറ്റിയ ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം കുമരകം ലോക്കല്‍ സെക്രട്ടറിയുടെ കാറിന്റെ ചില്ല് കഴിഞ്ഞദിവസം ആരോ എറിഞ്ഞുടച്ചിരുന്നു. ഇതിന്റെപേരിലാണ് പോലീസ് ഇന്നലെ രാവിലെ ആശാരിമറ്റം കോളനിയിലെത്തിയത്. ഗുരുജയന്തിയാഘോഷത്തിന്റെ ഒരുക്കങ്ങള്‍ നടത്തുകയായിരുന്ന യുവാക്കള്‍ക്കുനേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. ചിതറിയോടിയ യുവാക്കളില്‍ മൂന്നുപേരാണ് കായലില്‍ ചാടിയത്. കായലില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലീസ് കരയ്ക്കുനിന്ന് കല്ലെറിഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു. പോലീസിന്റെ കല്ലേറ്കൊണ്ടതാകാം വൈശാഖിന്റെ തലയിലെ പരുക്കിന് കാരണമെന്ന് സംശയിക്കുന്നു. ആശാരിമറ്റം കോളനിയിലെ നൂറിലധികംവരുന്ന കുടുംബങ്ങള്‍ സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നു. എന്നാല്‍ ഇവര്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് ഈ പ്രദേശത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അതിക്രമങ്ങള്‍ ആരംഭിച്ചത്. പോലീസ് പക്ഷപാതപരമായാണ് കോളനി നിവാസികളോട് പെരുമാറുന്നതെന്ന് പരാതിയുണ്ട്.
ഇന്നലെ നടന്ന സംഭവവും കുരമരകം എസ്ഐ ഷെറീഫും സിപിഎം ലോക്കല്‍സെക്രട്ടറിയും തമ്മില്‍നടന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് കോളനി നിവാസികള്‍ ആരോപിക്കുന്നു. തിരുവോണദിവസം വീടുകളില്‍കയറി സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയ ഗുണ്ടാസംഘത്തിനെതിരെ നല്കിയ പരാതിയില്‍ ഒരന്വേഷണവും നടത്താത്ത പോലീസാണ് കള്ളക്കേസിന്റെ പേരില്‍ കോളനിയില്‍ ഭീകാരന്തരീക്ഷം സൃഷ്ടിച്ചത് ചതയദിനാഘോഷം അട്ടിമറിക്കുന്നതിനുള്ള നീക്കമായിരുന്നുവെന്നും കോളനിനിവാസികളായ സ്ത്രീകള്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന്കാടി 50 പേര്‍ക്കെതിരെ കേസെടുത്തതായി കുമരകം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: