കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗ്രാമപഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലംമാറ്റിയ ഉത്തരവില്‍ സര്‍ക്കാര്‍ ഭാഗിക ഭേദഗതി വരുത്തി. ഉത്തരവ് വിവാദമായതോടെയാണ് തീരെ പ്രായോഗികമല്ലാത്തവ തിരുത്തി സര്‍ക്കാര്‍ തടിയൂരിയത്. എന്നാല്‍ പുതിയ ഉത്തരവില്‍ സ്ഥലംമാറ്റം റദ്ദാക്കപ്പെട്ടവരെ ചുമതലയേല്‍ക്കാന്‍ സമ്മതിക്കാതെ മുസ്ലീം ലീഗ്- സിപിഎം ഉദ്യോഗസ്ഥ സംഘം തടയുകയാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസ്ലിം ലീഗ് നേതൃത്വം നല്കിയ പട്ടികയനുസരിച്ച് 1,021 പേരെ സ്ഥലംമാറ്റി കഴിഞ്ഞ 17നാണ് പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ഉത്തരവിറക്കിയത്. പൊതുസ്ഥലംമാറ്റത്തിലെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചായിരുന്നു നടപടി. ഇതിന് പുറമെ 651 പേരുടെ സ്ഥാനക്കയറ്റവും മുസ്ലിം ലീഗിന്റെ താത്പര്യം സംരക്ഷിച്ചായിരുന്നു. ഉത്തരവ് പ്രായോഗികമല്ലാത്തതിനാല്‍ നടപ്പിലാക്കാനാകാതെ അധികൃതരും കുഴങ്ങി.
പഞ്ചായത്തിന്റെ പ്രവര്‍ത്തനം താറുമാറായതോടെയാണ് ഉത്തരവില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇതനുസരിച്ച് പരാതി ലഭിച്ചവരുടെ സ്ഥലംമാറ്റം തിരുത്തി സര്‍ക്കാര്‍ തലയൂരി. ഇതോടെയാണ് മുസ്ലീം ലീഗും സിപിഎമ്മും ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞത്. തങ്ങള്‍ നല്കിയ പട്ടികയില്‍ തിരുത്ത് വന്നതാണ് ലീഗിനെ ചൊടിപ്പിച്ചത്. സ്ഥലംമാറ്റം റദ്ദാക്കിയ പുതിയ ഉത്തരവ് ലഭിച്ചവരെ പല പഞ്ചായത്തുകളിലും സിപിഎമ്മിന്റെ ഒത്താശയോടെ ചുമതലയേല്‍ക്കാന്‍ മുസ്ലിം ലീഗ് സമ്മതിക്കുന്നില്ല.
പഞ്ചായത്ത് പ്രസിഡണ്ടുമാരുള്പ്പെടെയുള്ളവര് സെക്രട്ടറിമാരെ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ തിരിച്ചയപ്പിക്കുകയാണ്. ഇരുമുന്നണികളിലും ഉള്‍പ്പെടാത്ത ജീവനക്കാരാണ് ഇതോടെ ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്. തങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ വീണ്ടും ഉത്തരവിറപ്പിക്കുമെന്നാണ് ഇവരുടെ പരസ്യമായ വെല്ലുവിളി. ഇതോടെ പുതിയ ഉത്തരവും നടപ്പിലാക്കാനാകാതെ അധികൃതര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെയാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. 22 വരെയാണ് ഉത്തരവ് നടപ്പിലാക്കാന്‍ കമ്മീഷന് സമയം നല്‍കിയിരുന്നത്. ഭേദഗതി വരുത്തിയ ഉത്തരവില്‍ 22-ാം തീയതിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും 25നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. പിറ്റേ ദിവസം പഞ്ചായത്തിലെത്തിയപ്പോഴാണ് ദുരനുഭവം. ഓണാവധി കഴിഞ്ഞ് ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: