വളാഞ്ചേരി(മലപ്പുറം): ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ മണ്കൂരയില് വാര്‍ദ്ധ്യക്യത്തിന്റെ അവശതകളെ കെട്ടിപ്പിടിച്ച് കഴിയുകയാണ് വേലായുധന്. മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തില്‍ മാങ്കേരി തലമണ്ടതൊടിയില് വേലായുധ(77)ന്റെ ജീവിതമാണ് കാഴ്ചക്കാരുടെ കരളലിയിക്കുന്നത്. കൂരയെന്ന് പോലും ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല.
ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥ. ഇദ്ദേഹം കിടക്കുന്നതാകട്ടെ വീട്ടിലുള്ള ഏക മരബെഞ്ചിലും. പ്രായമായതിന്റെ അവശതയും അതിനൊപ്പം രോഗങ്ങളും അലട്ടുന്ന വേലായുധന് എഴുന്നേറ്റ് നടക്കാനാവില്ല. പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത് വീടിനുള്ളില്‍ തന്നെയാണ്.
സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്ന വാര്‍ദ്ധ്യകാല പെന്ഷന് മാത്രമായിരുന്നു ഏക വരുമാനം. പക്ഷേ ഏഴ് മാസത്തോളമായി പെന്ഷന് കിട്ടിയിട്ട്. ഭാര്യയോ മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത ഇദ്ദേഹം ഇന്ന് ദുരിതകയത്തിലാണ്. സമീപകാലം വരെ നടക്കാന്‍ സാധിക്കുമായിരുന്നു.
ഒരു രൂപക്ക് റേഷന്‍ കടയില്‍ നിന്ന് അരി കിട്ടും, പക്ഷേ രണ്ട് കിലോമീറ്റര്‍ അകലെയുള്ള റേഷന്‍ കടയില്‍ പോകാന്‍ സാധിക്കില്ല. നാട്ടുകാരുടെ ചെറിയ സഹായം കൊണ്ട് മാത്രമാണ് ഇപ്പോള്‍ ജീവന് നിലനില്‍ക്കുന്നത്. അനാഥനായ ഇദ്ദേഹത്തിന് ചികിത്സയും സംരക്ഷണവും നല്കാന് അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: