ആലപ്പുഴ: എസ്എന്‍ഡിപിയെ എങ്ങനെയും തങ്ങളുടെ വരുതിക്ക് നിര്‍ത്തണമെന്ന സിപിഎം നേതാക്കളുടെ നിര്‍ദ്ദേശം അണികള്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങി. സിപിഎമ്മുകാര്‍ ഭാരവാഹികളായ ചില ശാഖായോഗങ്ങളാണ് എസ്എന്‍ഡിപിയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദികളാക്കി മാറ്റിയത്. എസ്എന്‍ഡിപിക്കെതിരെ വിഎസിനെ മുന്നില്‍ നിര്‍ത്തിയുള്ള യുദ്ധപ്രഖ്യാപനത്തിനാണ് ചതയദിനത്തില്‍ സിപിഎം തുടക്കം കുറിച്ചത്.
ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍പോലും സിപിഎമ്മുകാര്‍ ബോധപൂര്‍വം ഇതിനായി വിനിയോഗിച്ചു. ഈഴവ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ടിയ നേട്ടമുണ്ടാക്കുകയെന്ന പഴയ തന്ത്രമാണ് സിപിഎം പയറ്റുന്നത്. കുട്ടനാട് മാമ്പുഴക്കരിയില്‍ ഇത്തരത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിച്ച് ശ്രീനാരായണ ജയന്തി ആഘോഷം അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമങ്ങള്‍ നടത്തിയെങ്കിലും എസ്എന്‍ഡിപി നേതൃത്വത്തിന്റെയും താലൂക്ക്യൂണിയന്‍ നേതൃത്വത്തിന്റെയും ഇടപെടല്‍ മൂലം ഈ നീക്കം പൊളിയുകയായിരുന്നു.
സിപിഎമ്മുകാരായ ശാഖായോഗം നേതാക്കളെ ഉപയോഗിച്ചാണ് പാര്‍ട്ടി നേതൃത്വം തന്ത്രങ്ങള്‍ പയറ്റിയത്. ജയന്തി ആഘോഷത്തില്‍ വിഎസിനെ നിയോഗിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ള യോഗ നേതാക്കള്‍ക്കെതിരെ വിമര്‍ശനത്തിനുള്ള വേദിയാക്കി മാറ്റി. ഇതിനെതിരെ സമുദായാംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനമുയരുമ്പോള്‍ സമുദായാംഗങ്ങള്‍ പ്രതികരിക്കുമെന്നും തുടര്‍ന്ന് സംഘര്‍ഷം സൃഷ്ടിച്ച് ജയന്തി ആഘോഷം വെള്ളാപ്പള്ളി അനുയായികള്‍ അലങ്കോലപ്പെടുത്തിയെന്ന് പ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയുമായിരുന്നു ലക്ഷ്യം.
സിപിഎമ്മിന്റെ ഒരു പരിപാടിക്കുപോലും ജില്ലയില്‍ അടുപ്പിക്കാത്ത വിഎസിനെ തന്നെ എസ്എന്‍ഡിപി വേദിയില്‍ വെള്ളാപ്പള്ളിയെ വിമര്‍ശിക്കാന്‍ നിയോഗിച്ചതും ബോധപൂര്‍വമായിരുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കാനും അവരുടെ രക്തം നക്കിക്കുടിക്കാനും ചില രാഷ്ട്രീയ നേതാക്കളും ജാതിമത പ്രസ്ഥാനങ്ങളെ നയിക്കുന്നവരും ശ്രമിക്കുകയാണെന്നായിരുന്നു വിഎസിന്റെ വിമര്‍ശനം. ഇക്കൂട്ടത്തില്‍ ചിലര്‍ ശ്രീനാരായണഗുരുവിന്റെ പേരും ദുരുപയോഗം ചെയ്യുന്നുണ്ട്. ശ്രീനാരായണ ഗുരുവിനെ ഈഴവഗുരുവായി തരംതാഴ്ത്താനും സ്വകാര്യ സ്വത്താക്കാനുമുള്ള ശ്രമം ഗൗരവമായി കാണണമെന്നും വിഎസ് പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളി നടേശന് എത്തിയില്ലെങ്കില്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വി.എസ്. അച്യുതാനന്ദനെയും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമുദായാംഗങ്ങള്‍. വെള്ളാപ്പള്ളിയെ അവസാന നിമിഷം മാത്രമാണ് ചടങ്ങില്‍ ഉള്‍പ്പെടുത്തിയത്. സിപിഎം അനുകൂല വിഭാഗമാണ് ഇവിടെ എസ്എന്‍ഡിപി ശാഖ ഭരിക്കുന്നത്. വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കാതെ പരിപാടി നടത്താനായിരുന്നു ആദ്യം പദ്ധതിയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് അവസാനനിമിഷം വെള്ളാപ്പള്ളിയെ ഉള്‍പ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന് വെള്ളാപ്പള്ളി സംഘാടകരെ അറിയിച്ചിരുന്നു.
ശ്രീനാരായണ ജയന്തി ദിനത്തില്‍ സംസ്ഥാനത്തെമ്പാടും നടന്ന ആഘോഷ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കാതെ വെള്ളാപ്പള്ളി വിമര്‍ശനത്തില്‍ ഒതുക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ക്ക് ചില മാദ്ധ്യമങ്ങളും ബോധപൂര്‍വം ഒത്താശ ചെയ്യുകയായിരുന്നു. പാര്‍ട്ടി വിരുദ്ധനെന്ന് സിപിഎം തന്നെ പ്രഖ്യാപിച്ച അച്യുതാനന്ദനെ നിയോഗിച്ച് സമുദായ നേതൃത്വത്തെ താറടിക്കാനുള്ള സിപിഎം തന്ത്രത്തില്‍ യഥാര്‍ത്ഥ നഷ്ടക്കച്ചവടം വിഎസിന് തന്നെയാണ്. നേരത്തെ പാര്‍ട്ടിനേതൃത്വം തള്ളിപ്പറഞ്ഞപ്പോള്‍ പിന്നില്‍ അടിയുറച്ചു നിന്നിരുന്ന അണികള്‍ പോലും ഇതോടെ വിഎസിനെ കൈവിട്ടു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: