തിരുവനന്തപുരം: വൈദ്യുതിവകുപ്പ് ജീവനക്കാരുടെ സുരക്ഷ കടലാസില്‍ ഒതുങ്ങുന്നു. ലൈനില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് നിലവാരമില്ലാത്ത സേഫ്റ്റിബെല്റ്റുകളും ഹെല്‍മറ്റുകളും. ഇതുമൂലം ജീവനക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. 2014 ല്‍ സംസ്ഥാനത്ത് 13 വൈദ്യുതിവകുപ്പ് ജീവനക്കാരാണ് ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കിടെ മരിച്ചത്. 16 കരാര്‍ തൊഴിലാളികളും കഴിഞ്ഞവര്‍ഷം ജോലിക്കിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്. 2015 ജൂണ്‍ വരെ ആറു ജീവനക്കാരാണ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതിവകുപ്പിന്റെ അശ്രദ്ധമൂലം ജീവനക്കാരുള്‍പ്പടെ 223 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം ഷോക്കടിച്ച് ഗുരുതര പരിക്കേറ്റത്.
മുമ്പ് വൈദ്യുതിവകുപ്പില്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ലൈനിലെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ മെയിന്റനന്‍സ്, റവന്യൂ, ബ്രേക് ഡൗണ്‍ എന്നിങ്ങനെ മൂന്ന് സെക്ഷനുകളായി തിരിച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇത്തരത്തില്‍ മോഡല്‍ സെക്ഷന്‍ രൂപീകരിച്ചതോടെ ഒരു ഇലക്ട്രിക്കല്‍ സെക്ഷനുകീഴിലുള്ള 35,000 മുതല്‍ 50,000 വരെയുള്ള കണ്‍സ്യൂമര്‍മാരുടെ വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കേണ്ട ചുമതല അതാതു സെക്ഷനിലെ നാലോ അഞ്ചോ ലൈന്മാന്മാരുടെ തലയിലായി.
മെയിന്റനന്‍സ് സെക്ഷനൊഴികെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്കൊന്നും ഏണിയോ വാഹനമോ നല്‍കിയിട്ടില്ല. ബ്രേക് ഡൗണ്‍ സെക്ഷനിലെയും റവന്യൂവിലെയും ജീവനക്കാര്‍ പോസ്റ്റില്‍ തടിക്കക്ഷണം വച്ചുകെട്ടിയാണ് ലൈനിലെ പണികള്‍ ചെയ്യുന്നത്. പോസ്റ്റിനു മുകളില്‍ കയറി ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന സേഫ്റ്റി ബെല്‍റ്റുകള്‍ അശാസ്ത്രീയമായി നിര്‍മിച്ചവയാണെന്ന് ആക്ഷേപമുണ്ട്. പോസ്റ്റില്‍ ഘടിപ്പിച്ചിട്ടുള്ള ക്രോസ്സ് ഹാമിലാണ് സേഫ്റ്റി ബെല്‍റ്റ് ബന്ധിപ്പിക്കേണ്ടത്. ക്രോസ്സ് ഹാമില്‍ ബന്ധിപ്പിച്ചാല്‍ പോസ്റ്റിനു താഴ്ഭാഗത്തുള്ള ഫ്യൂസ് ബോര്‍ഡിലെ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. നിലവാരമില്ലാത്ത ഫൈബര്‍ ഹെല്‍മറ്റാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. പോസ്റ്റിലിരുന്ന് താഴേക്ക് നോക്കിയാല്‍ ഹെല്‍മറ്റ് തലയില്‍ നിന്ന് ഊര്‍ന്ന് താഴെവീഴും. മഴക്കാലത്ത് ധരിക്കാന്‍ മഴക്കോട്ടുപോലും ജീവനക്കാര്‍ക്കില്ല.
സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സുരക്ഷാവിഭാഗം നിലവിലുണ്ട്. എന്നാല്‍ കെഎസ്ഇബിയില്‍ ഇത്തരം സംവിധാനങ്ങളൊന്നുമില്ല. വൈദ്യുതിവകുപ്പില്‍ സേഫ്റ്റി കോ-ഓര്‍ഡിനേറ്റര്‍മാരെ ഉടന്‍ നിയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സംസ്ഥാനത്തെ 25 ഡിസ്ട്രിബ്യൂഷന്‍ സര്‍ക്കിള്‍ ഓഫീസുകളിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരെയാണ് ഇതിനായി ചുമതലപ്പെടുത്തുമെന്ന് പറയുന്നത്. നിലവില്‍ സബ് ഡിവിഷന് എ ഇ ഇ മാര്‍ക്കാണ് സേഫ്റ്റി ഓഫീസര്‍മാരുടെ ചുമതല നല്‍കിയിട്ടുള്ളത്.
സേഫ്റ്റി കോ-ഓര്‍ഡിനേറ്റര്‍ വരുന്നതോടെ ഇവരുടെ ഏകോപനമാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
എന്നാല്‍ പിടിപ്പത് ജോലിയുള്ള സെക്ഷന്‍ എ ഇ ഇമാര്‍ക്ക് ജീവനക്കാരുടെ സുരക്ഷാക്രമീകരണങ്ങള്‍ നിരീക്ഷിക്കാന്‍ സമയം കിട്ടാറില്ല. വൈദ്യുതിവകുപ്പു പോലെ നിരന്തര അപകടസാധ്യതയുള്ള മേഖലയില്‍ പണിയെടുക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേകവിഭാഗം വേണമെന്ന ജീവനക്കാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വൈദ്യുതി പോസ്റ്റുകളില്‍ സ്വകാര്യചാനലുകള്‍ക്ക് കേബിള്വലിച്ചിരിക്കുന്നതിനാല് ലൈനിലെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ വലിയ പ്രയാസമാണെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: