തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് കൊലക്കേസിലെ വിധി നാളെത്തേയ്ക്ക് മാറ്റി. മൂന്ന് പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിധി നാളെത്തേയ്ക്ക് മാറ്റിയത്.
സുരക്ഷയ്ക്ക് പോലീസ് ഇല്ലാത്തതിനാല്‍ ജയചന്ദ്രന്, സുജിത്ത്, ഹസന് സന്തോഷ് എന്നീ പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കാതിരുന്നത്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിക്കുക. കേസില്‍ ഗുണ്ടാ നേതാവ് കാരി സതീഷ് അടക്കം 14 പ്രതികളാണ് ഉള്ളത്. പോള്‍ ജോര്‍ജ് കൊലപ്പെട്ട് ആറാംവര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വിധിയുണ്ടാവുന്നത്.
2009 ആഗസ്റ്റ് 21 നാണ് മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. ഗുണ്ടാ നേതാവ് കാരി സതീഷും സംഘവും മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി ബൈക്കപകടവുമായി ബന്ധപ്പെട്ട് പോള്‍ ജോര്‍ജുമായുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു എന്നാണ് സിബിഐ കേസ്.
കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: