ഗുഡ്ഗാവ്: പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തു. സഹപാഠികളായ നാലുപേരാണ് സംഭവത്തിനു പിന്നില്‍. ഗുഡ്ഗാവിലെ മനേസറിലെ വിദ്യാര്‍ഥികളാണ് പെണ്‍കുട്ടിയും പ്രതികളും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പീഡനവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
സ്കൂള്‍ ബസ് കാത്തുനില്ക്കുന്നതിനിടെയിലാണ് പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ കണ്ണ് മൂടിക്കെട്ടിയതിനുശേഷം വാനിലിട്ട് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഗുഡ്ഗാവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് വച്ച് സഹപാഠികള്‍ പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വൈകുന്നേരമായപ്പോഴേക്കും പെണ്‍കുട്ടിയെ വീടിന് സമീത്ത് ഇറക്കി വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് ഇതേക്കുറിച്ച് പുറത്തറിയുന്നത്. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിമയം അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മജിസ്ട്രേട്ടിന് മുമ്പില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇവരെ റിമാന്‍ഡ് ചെയ്ത് ഫരീദാബാദിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: