കോഴിക്കോട്: സംസ്ഥാനത്തെ നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ അന്താരാഷ്ട്ര അറബി സര്‍വകലാശാല സ്ഥാപിക്കുന്നത് ഉചിതമാവില്ലെന്ന ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ മറികടക്കാന്‍ യൂത്ത് ലീഗിനെ രംഗത്തിറക്കി മുസ്ലിം ലീഗ്. വിദേശ ഭാഷകള്ക്കെല്ലാംകൂടി ഒരു സര്‍വ്വകലശാല മതിയെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായാണ് മുസ്ലിംയൂത്ത് ലീഗിനെ രംഗത്തിറങ്ങിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയെ തളയ്ക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് സെക്രട്ടറി അനാവശ്യ വിഷയങ്ങളില്‍ തലയിടരുതെന്നും സര്‍ക്കാര്‍ നയങ്ങളില്‍ അഭിപ്രായം പറയേണ്ടത് ഗുമസ്തന്മാരല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ചീഫ് സെക്രട്ടറി ആരാണെന്നാണ് യൂത്ത് ലീഗ് നേതാവിന്റെ ചോദ്യം. ചീഫ് സക്രട്ടറിക്ക് പ്രായോഗിക പരിജ്ഞാനവും സമാന്യ ബോധവും ഇല്ലെന്നും മാധ്യമങ്ങളില്‍ സ്വയം പ്രത്യക്ഷപ്പെടുന്ന ചീഫ് സെക്രട്ടറിയെ നിയന്ത്രിക്കാന്‍ ഭരിക്കുന്നവര്‍ തയാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുതിയ സര്‍വകലാശാല സ്ഥാപിക്കുന്നതിനെ സംസ്ഥാന ധനകാര്യ വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സച്ചാര്‍ കമ്മിറ്റിക്ക് തുല്യമായി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയാണ് അറബി സര്‍വകലാശാല എന്ന ആശയം മുന്നോട്ട് വെച്ചത്. 2008 ജൂണ്‍ 6ന് സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഒരു ഉത്തരവും ഇറക്കിയിരുന്നു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. പി. അന്‍വര്‍ ചെയര്‍മാനും എക്സിക്യട്ടീവ് അംഗം സി ഐ അബ്ദുള്‍ റഹിമാന്‍ കണ്‍വീനറുമായ സമിതിയും അറബി സര്‍വകലാശാല രൂപീകരിക്കണമെന്ന റിപ്പോര്‍ട്ട് നല്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്താന്‍ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ അറബി ഭാഷക്കായി മറ്റൊരു സര്‍വകലാശാല അനാവശ്യമാണെന്നാണ് ധനകാര്യ വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിനെതിരെ മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദമാണ് അറബി സര്‍വകലാശാലയ്ക്കായി ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: