കൊച്ചി: ക്രൈസ്തവ സഭകളിലെ സമാന്തര കോടതികള്‍ നിയമക്കുരുക്കിലേക്ക്. കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഭാ കോടതിയുടെ വിധികള്‍ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതിയും നിയമസാധുതയില്ലെന്ന് കേന്ദ്ര സര്‍ക്കാരും. ഇതിനെതിരെ ക്രൈസ്തവ സഭയും രംഗത്തെത്തിയതോടെ ഏക സിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു.
വിവാഹ സംബന്ധമായ തര്‍ക്കങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കുന്നതിന് രൂപതകള്‍ കേന്ദ്രീകരിച്ചാണ് സഭാകോടതികളുടെ പ്രവര്‍ത്തനം. റോമന്‍ നിയമമനുസരിച്ചാണ് ഇവിടെ തീര്‍പ്പ് കല്‍പ്പിക്കുന്നത്. മറ്റൊരു രാജ്യത്തിന്റെ നിയമസംവിധാനം പിന്തുടരുന്നത് രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നാണ് സഭാകോടതികള്ക്കെതിരെ പൊതുവെയുള്ള വിമര്‍ശനം. ഇത്തരത്തിലുള്ള പുരോഹിത കോടതികള്‍ വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും അടിച്ചേല്‍പ്പിക്കുന്ന സഭാനിയമങ്ങള്‍ മെത്രാന്മാര് ദുരുപയോഗം ചെയ്യുന്നതായും ക്രൈസ്തവ സമൂഹത്തിലെ പുരോഗമന സംഘടനകളും ആരോപിക്കുന്നുണ്ട്.
നിയമപരമായി വിവാഹമോചനം നേടിയാലും സഭാകോടതിയുടെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ പുനര്‍ വിവാഹത്തിന് സഭ അനുമതി നല്കുകയില്ല. വിവാഹ ബന്ധത്തിന്റെ സാധുത തീരുമാനിക്കാന്‍ രാജ്യത്തിന്റെ നിയമസംവിധാനത്തേക്കാള് സഭയ്ക്കാണ് പരമാധികാരമെന്നാണ് നിലപാട്. ഈ നിലപാട് സിവില്‍ കോടതികള്‍ അംഗീകരിക്കണമെന്നും സഭ വാശിപിടിക്കുന്നു.
സഭാകോടതി വിധികള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കടുത്ത നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചിട്ടുള്ളത്. ഓരോ മതങ്ങളും അവരവരുടെ നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ ഇന്ത്യ എത്രകാലം മതേതരമായി തുടരുമെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. മതനിയമങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് മുകളിലല്ലെന്ന് ഓര്‍മ്മിപ്പിച്ച കോടതി വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സഭാ കോടതിയുടെ വിധികളെ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
വിവാഹങ്ങള്‍ സാധുവായി അംഗീകരിക്കുന്നതുപോലെ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുന്ന സഭാകോടതി വിധിയും സിവില്‍ കോടതികള്‍ അംഗീകരിക്കണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേല്‍ പറഞ്ഞു. നടപടിക്രമം പാലിച്ചും തെളിവുകള്‍ പരിശോധിച്ചും ശാസ്ത്രീയമായാണ് സഭാ കോടതികള്‍ വിധി പറയുന്നത്. മുസ്ലിം വ്യക്തിനിയമമനുസരിച്ച് മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതു സിവില്‍ നിയമം അംഗീകരിക്കുന്നുണ്ട്. കത്തോലിക്കരുടെ വ്യക്തിനിയമം അനുസരിച്ച് വിവാഹം അസാധുവായി പ്രഖ്യാപിക്കുന്ന സഭാകോടതി വിധി അംഗീകരിക്കാത്തത് വിവേചനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: