തിരുവനന്തപുരം: രണ്ടാഴ്ചക്കകം സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളില്‍ ഹീമോഫീലിയ വാര്‍ഡുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യനൊപ്പം~ഒരുമിച്ചിരുന്ന് ഓണമുണ്ണാനെത്തിയ ഹീമോഫീലിയ എന്ന മഹാരോഗത്തിന് അടിമപ്പെട്ട കുരുന്നുകള്‍ക്കാണ് ഓണസമ്മാനമായി മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
സാധാരണ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതിലുള്ള കാലതാമസത്തെ കുറിച്ച് കുരുന്നുകള്‍ മുഖ്യമന്ത്രിയോട് സങ്കടം പറഞ്ഞു. ഉടനെതന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി ഹീമോഫീലിയ വാര്‍ഡുകള്‍ ആരംഭിക്കാനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്കി.
ധനമന്ത്രി കെ.എം. മാണി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരോട് ആലോചിച്ച ശേഷം ഉടന്‍തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ആശുപത്രിയിലും 10 കിടക്കകള്‍ വീതമുള്ള വാര്‍ഡുകളാണ് സ്ഥാപിക്കുക. പുതിയ കെട്ടിടം പണിത് വാര്‍ഡ് തുടങ്ങുകയെന്നത് കാലതാമസമുളവാക്കുമെന്നതിനാല് നിലവിലെ കെട്ടിടങ്ങളില്‍ വാര്‍ഡ് തുടങ്ങാനാണ് നിര്‍ദേശം. ഹീമോഫീലിയ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാകുന്ന വെല്ലൂര്‍ ആശുപത്രിയിലെ എല്ലാവിധ സൗകര്യങ്ങളും മെഡിക്കല്‍ കൊളജുകളില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹീമോഫീലിയ ബാധിതരായ പിഎസ്സി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പ്രത്യേക നിയമനത്തിലൂടെ ജോലി ലഭ്യമാക്കുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. ഇത്തരത്തിലുള്ളവരുടെ സമ്പൂര്‍ണ വിവരം ഉടന്‍ നല്കാന് ഹീമോഫീലിയ സൊസൈറ്റി അംഗങ്ങളോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. രോഗികളായ കുട്ടികള്‍ക്ക് ഓണസമ്മാനവും നല്‍കിയാണ് മുഖ്യമന്ത്രി അവരെ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: