തൃശൂര്‍:ശക്തന്റെ തട്ടകത്തില്‍ പുലികളിറങ്ങി മേഞ്ഞു. പൂരനഗരിയിലെത്തിയ ജനസഹസ്രങ്ങള്‍ ആര്‍ത്തിരമ്പി. ഇന്നലെ സായംസന്ധ്യയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മടകളില്‍നിന്ന് അട്ടഹസിച്ച് പുറത്തുചാടി. കുട്ടിപുലികളും വരയന്പുലികളും വയസന്പുലികളും അരയില്‍ അരമണി കിലുക്കി കുമ്പകുലുക്കി പുലിക്കൊട്ടിന്റെ താളത്തില്‍ ചുവടുവെച്ചു.ഒന്നും രണ്ടുമല്ല, നാനൂറോളം പുലികളാണ് നഗരം കിഴടക്കി ചുവടുകള്‍ വെച്ചത്.
ഗര്‍ജ്ജിച്ച പുലികള്‍ നാടിനെ കൈയിലെടുത്തു.പിന്നിട് നാടും നഗരവും വിറപ്പിച്ചു പുലിക്കൂട്ടങ്ങള്‍ തകര്‍ത്താടി. പടിഞ്ഞാറെക്കോട്ട ദേശമാണ് ആദ്യം പൂര നഗരിയിലെത്തിയത്. നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടെ എത്തിയ പുലിക്കൂട്ടങ്ങള്‍ വടക്കുംനാഥന് മുന്നിലെ ഗണപതിക്ഷേത്രത്തിന് മുന്നില്‍ തേങ്ങ ഉടച്ച് വണങ്ങി. തുടര്‍ന്ന് ആയിരങ്ങളുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ പ്രദക്ഷിണ വഴിചുറ്റി. തുടര്‍ന്ന് കോട്ടപ്പുറം യുവജനസമിതി, പൂത്തോള്‍, മൈലിപ്പാടം,ചേറൂര്, പുങ്കുന്നം, കോട്ടപ്പുറം ദേശം, നായ്ക്കനാല്‍ ദേശങ്ങള്‍ വടക്കുംനാഥന്റെ പ്രക്ഷിണ വഴി വലം വെച്ചു. മഴ മാറിനിന്ന നാലോണനാളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെ രാവിലെ മുതല്‍ തന്നെ പുലിക്കളിപ്രേമികള് ഗരത്തില്‍ നല്ല സ്ഥലങ്ങള്‍നോക്കി നഗരത്തിലെത്തിയിരുന്നു. ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ പുലിക്കളി തുടങ്ങുന്നതിന് എത്രയോ മുന്‍പ് പുലിക്കളിപ്രമികള് കയറിപ്പററിയിരുന്നു.നിരവധി വിദേശികളും എത്തിയിരുന്നു. ഒരോ ടീമുകളും ഒരുക്കിയ നിശ്ചല ദൃശ്യങ്ങള്‍ ഏറെ മികവ് പുലര്‍ത്തി. ഇത്തവണ തൃശൂര്‍ കോര്‍പ്പറേഷന്റെയും പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പുലിക്കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: