ഗുരുവായൂരപ്പനായ സാക്ഷാല്‍ ശ്രീകൃഷ്ണന്റെ ഒരു പേര് ഗോപാലന് എന്നാണ്. ഗോക്കളെ പാലിക്കുന്നവന്. കൃഷ്ണനും ഗോക്കളും ഓടക്കുഴലും തമ്മില്‍ എത്ര അഴിയാത്ത ബന്ധമാണ്. ഗോകുലനാഥന്കൂടിയായ ഗുരുവായൂരപ്പന്റെ നിവേദ്യത്തിനും പൂജകള്‍ക്കും നാടന്‍ പൈംപാല് ലഭിക്കാന്‍ ഗുരുവവയൂര് ദേവസ്വം ഒരു ഗോകുലം നടത്തുന്നുണ്ട്. ദേവസ്വം കോടികള്‍ ചെലവഴിച്ചിട്ടും ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ഗോക്കള്‍ക്ക് ഇന്നും ദുരിതത്തിന്റെ കഥ മാത്രമേ പറയുവാനുള്ളു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മൂര്‍ക്കനാട് വില്ലേജിലാണ് 90.16 ഏക്കര്‍ സ്ഥലത്ത് പശുക്കളെ പരിപാലിക്കുവാനുള്ള വൃന്ദാവന്‍ എസ്റ്റേറ്റ്. 8.31 ഏക്കര്‍ പെരുമ്പറമ്പായും ഉണ്ട്. എന്നാല്‍ ഡിജിറ്റല്‍ സര്‍വ്വേ പ്രകാരം 93.83 ഏക്കര്‍ സ്ഥലം കാണുന്നുണ്ട്. ദേവസ്വത്തിനും കൃത്യകണക്കില്ല.
1985ല്‍ പി.ടി. മോഹനകൃഷ്ണന് ചെയര്‍മാനായിരുന്നപ്പോഴാണ് ഗോകുലം തുടങ്ങിയത്. ഇവിടുത്തെ ഗോക്കളുടെ സ്ഥിതി നരകയാതനയാണ്. 1,116 ഗോക്കള്‍ ഇവിടെയുണ്ടെന്നാണ് രേഖകളില്‍. ഇവയെ കറക്കുന്നവ, കാളക്കുട്ടി, ഗര്‍ഭിണികള്‍, മച്ചി എന്നിങ്ങനെ വിവിധ ഇനങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. ഇവിടെയല്ലാം കരാറാണ്.
ഗുരുവായൂര്‍ ദേവസ്വത്തിലെ അനഭിമത ജീവനക്കാരുടെ ‘ആന്‍ഡമാന്‍’ ദ്വീപാണ് വേങ്ങാടും കാവീടും. സത്യസന്ധരേയും അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാട്ടുന്നവരേയുമാണ് ഭരണസമിതി ശിക്ഷിച്ച് ഇവിടേക്ക് സ്ഥലം മാറ്റുക.
വൃന്ദാവനത്തെക്കുറിച്ച് പരാതികള്‍ വന്നപ്പോള്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുണ്ട്. അതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്, ഒന്നിനും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. ആര്‍ക്കും എപ്പോഴും കയറിവരാവുന്ന സ്ഥിതി. കോടിക്കണക്കിന് രൂപാ വരുമാനമുണ്ടായിട്ടും ഗോകുലത്തിന് ചുറ്റുമതിലോ കമ്പിവേലിയോ ഇല്ല. സുരക്ഷാ ജീവനക്കാരെയും നിയമിച്ചിട്ടില്ല.
ഏട്ടിലെ പശു പുല്ലുതിന്നില്ല എന്നു പഴമൊഴി. ഇവിടുത്തെ പശുക്കള്‍ക്ക് സംസാരിക്കാനാവുമെങ്കില് അവ ഇങ്ങനെ തിരുത്തും; ഏട്ടിലെ പുല്ല് പശുവിനു തിന്നാന്‍ പറ്റില്ല. കാരണം വൈക്കോലും പുല്ലും കൊടുക്കുന്നതായി കടലാസുകളിലുണ്ട്, അവറ്റയ്ക്ക് കിട്ടാറില്ല. തീറ്റപ്പുല്ല് കൊടുക്കാന്‍ കരാറു കൊടുത്തിരിക്കുന്നത് പത്തനംതിട്ടക്കാരനാണ്. വര്‍ഷത്തില്‍ കഷ്ടിച്ച് അഞ്ചുമാസമേ ഇയാള്‍ പുല്ല് എത്തിക്കാറുള്ളു. ഇതു സംബന്ധിച്ചുള്ള അന്വേഷണവും എവിടെയുമെത്തിയില്ല.
ഇവിടേക്ക് എത്തിക്കുന്ന വസ്തുക്കളുടെ അളവും ഗുണവും പരിശോധിക്കാന്‍ സൗകര്യമില്ല. ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ കണക്കനുസരിച്ച് 200 പശുക്കള്‍ക്ക് ഒരു വെറ്ററിനറി ഡോക്ടറും, 150 പശുക്കള്‍ക്ക് ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും വേണം. ഇവിടെയുള്ളത് ഒരു വെറ്ററിനറി ഡോക്ടറും ആറ് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും. അവരാകട്ടെ കരാര്‍ ജീവനക്കാരും.
കുറുക്കനും നായ്ക്കളും പശുക്കളെ ആക്രമിക്കുക പതിവാണ്. രോഗം ബാധിച്ചവയും പ്രായമായവയേയും നാട്ടുകാരും കച്ചവടക്കാരും ഇതിനകത്തേക്ക് കയറ്റിവിടുകയും നല്ല പശുക്കളെ രാത്രിയില്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്യുന്നു. പരിരക്ഷയും സുരക്ഷയും ഇല്ലാത്തതാണ് ഇതിനു കാരണം. കടുത്ത വേനലില്‍ കാലികള്‍ക്ക് ആവശ്യമായ കുടിവെള്ളം കൊടുക്കാന്‍ പോലും വേണ്ടത്ര സംവിധാനമില്ല. 18 ലക്ഷം രൂപ ചെലവഴിച്ച് ബണ്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും അവസാനം ബണ്ടുമില്ല വെള്ളവുമില്ല. കറവ ഷെഡ്ഡില്‍ ബക്കറ്റു വാങ്ങുന്നതില്‍ പോലും അഴിമതിയാണ്.
പശുക്കളെ യുണൈറ്റഡ് ഇന്ത്യാ അഷ്വറന്‍സ് കമ്പനിയില്‍ ഒന്നരക്കോടി രൂപക്ക് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. അതില്‍തന്നെ കാവീടിനും വൃന്ദാവനത്തിനും ഇരട്ടമാനദണ്ഡമാണ്. ഇവിടെ ചത്തുവീണ പശുക്കള്‍ക്ക് ഇന്‍ഷുര്‍ തുകയും ലഭിച്ചിട്ടില്ല. 2013 മാര്‍ച്ച് അഞ്ചിന് ഒന്നര ടണ്‍ വൈക്കോല്‍ ദുരൂഹമായ സാഹചര്യത്തില്‍ കത്തി നശിച്ചു. അതിനുള്ള കാരണവും ഇന്നുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മഴയില്‍ നിന്നും വെയിലില്‍ നിന്നും ഇവയ്ക്ക് യാതൊരു സംരക്ഷണവുമില്ല. സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററോ, ലോഗ് ബുക്കോ എഴുതി സൂക്ഷിക്കുന്നുമില്ല. കാലിത്തീറ്റ, വൈക്കോല്‍, മരുന്നുകള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല കണക്കുകളുമില്ല.
ആകെ 200 ലിറ്റര്‍ പാലാണ് പ്രതിദിനം ലഭിക്കുക. അതു കരാറുകാനെ ഏല്പിച്ചിരിക്കുന്നു. ഈ തുക ബാങ്കില്‍ നിക്ഷേപിക്കും. അതിലും ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലുല്പാദനത്തിലുണ്ടയ വന്‍ കുറവിനു കാരണവും വ്യക്തമായിട്ടില്ല. 2012-13 വര്ഷത്തലല് 19,188 ലിറ്റര്‍ കറന്നെങ്കില് 2013-14ല്‍ അത് 17,732 ലിറ്ററായി. മേല്‍നോട്ടത്തിന് കൃഷി ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചു, നടപ്പിലായില്ല.
ഗോശാലാമാലിന്യം നീക്കാന്‍ സംവിധാനമില്ല. തൊഴുത്ത് ശുചീകരിക്കുന്നതിലും അപാകത. ഒരേ തസ്തികയില്‍ രണ്ടു പേര് ഒരേകാലത്ത് ഇവിടെ ജോലി ചെയ്തിരുന്നു. ഇതിന്റെ വിജിലന്‍സ് അന്വേഷണവും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല.
ക്രമക്കേടുകളുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമാണ് ഗോകുലം. ഗോകുലത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ അടിയന്തരമായി നടപ്പാക്കിയെങ്കില്‍ മാത്രമെ പശുക്കളെ ഈ ദുരിതത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയൂ. ഗുരുവായൂരപ്പന്റെ ഇഷ്ടരായ മിണ്ടാപ്രാണികളോടുള്ള ഈ സമീപനം തന്നെയാണ് ഏറെക്കുറേ കൃഷ്ണ ഭക്തരോടും ഗുരുവായൂര്‍ ക്ഷേത്ര ഭരണ സമിതി വെച്ചു പുലര്‍ത്തുന്നത്.
(നാളെ: പുന്നത്തൂര്ക്കോട്ടയില്നിന്ന് ചില ആനക്കാര്യങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: