തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. മരണകാരണം വ്യക്തമല്ല. പേരൂര്‍ക്കടയിലെ സ്പെഷ്യല്‍ ആംഡ് പോലീസ് ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം പണയില്‍ വീട്ടില്‍ അബ്ദുള്‍ റഷീദിനെ(53)യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പിലെ വര്‍ക്ക്ഷോപ്പിന്റെ ഗാര്‍ഡ് ഡ്യൂട്ടി നോക്കിയിരുന്ന സിവില്‍ പോലീസ് ഓഫീസറായിരുന്നു റഷീദ്.
വര്‍ക്ക്ഷോപ്പിന്റെ ഗേറ്റ് തുറക്കാതിരുന്നതിനെ തുടര്‍ന്ന് രാവിലെ ആറുമണിയോടെ ഡ്യൂട്ടിക്കെത്തിയ മറ്റൊരു പോലീസുകാരന് മതില് ചാടിക്കടന്നു പരിശോധിച്ചപ്പോഴാണ് വര്‍ക്ക്ഷോപ്പിന് സമീപം റഷീദിനെ ഛര്‍ദിച്ച് മരിച്ച നിലയില്‍ കണ്ടത്. ഡ്യൂട്ടിയിലായിരുന്നെങ്കിലും യൂണിഫോമിലല്ല റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. കൈലി ഉടുത്ത നിലയിലായിരുന്നു. ക്യാമ്പിന്റെ പിന്‍ഭാഗത്താണ് വര്‍ക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത്. സാധാരണഗതിയില്‍ ഇവിടെ നടക്കുന്നത് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അറിയാന്‍ കഴിയില്ല. അതിനാല്‍ ഗാര്‍ഡ് ഡ്യൂട്ടിക്ക് നില്‍ക്കുന്നവരെ ഇടയ്ക്കിടയ്ക്ക് മേലുദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്ന് വ്യക്തമാണ്. ഇടയ്ക്ക് പരിശോധിച്ചിരുന്നെങ്കില്‍ രാത്രിയില്‍ തന്നെ റഷീദിന്റെ മരണം അറിയാന്‍ കഴിഞ്ഞേനെ.
ബറ്റാലിയന് എഡിജിപി ഋഷിരാജ് സിംഗ്, എസ്എപി കമാന്റന്റ്, കണ്ട്രോള് റൂം എസി എന്നിവര്‍ സ്ഥലത്തെത്തി. പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ലീവെടുത്ത് ഗള്‍ഫില്‍ ജോലിക്കു പോയിരുന്ന റഷീദ് മൂന്നു വര്‍ഷം മുമ്പാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. ഇപ്പോഴും ജൂനിയറായാണ് റഷീദ് തുടരുന്നത്. ഫിറോസ ആണ് ഭാര്യ. മക്കള്‍ ഷിജിന്, ഷെറിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: