ന്യൂദല്‍ഹി: രാജ്യത്ത് വധശിക്ഷ റദ്ദാക്കണമെന്ന് ദേശീയ നിയമ കമ്മീഷന് ശുപാര്‍ശ. ഭീകരവാദ-രാജ്യദ്രോഹ കേസുകളില്‍ മാത്രമായി വധശിക്ഷ നിജപ്പെടുത്തണമെന്നും ജസ്റ്റിസ് എ.പി ഷാ അധ്യക്ഷനായ 11 അംഗ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് അംഗങ്ങളുടെ വിയോജിപ്പോടെയാണ് നിയമ കമ്മീഷന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഉഷ മെഹ്റ, നിയമ സെക്രട്ടറി പി.കെ മല്‍ഹോത്ര, ലെജിസ്ലേറ്റീവ് സെക്രട്ടറി ഡോ.സഞ്ജയ് സിങ് എന്നീ മൂന്ന് അംഗങ്ങളാണ് വധശിക്ഷയ്ക്കെതിരായ നിയമ കമ്മീഷന്റെ ശുപാര്‍ശകളെ എതിര്‍ത്തത്. വധശിക്ഷ സംബന്ധിച്ച പഠനത്തിനായി 2014ലാണ് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നിയമകമ്മീഷന് രൂപീകരിച്ചത്. ജസ്റ്റിസ് എ.പി ഷായുടെ നേതൃത്വത്തില്‍ 7 സ്ഥിരം അംഗങ്ങളും നാല് പാര്‍ട്ട് ടൈം അംഗങ്ങളും സമിതിയിലുണ്ടായിരുന്നു.
ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതില്‍ വധശിക്ഷ പരാജയപ്പെട്ടിരിക്കുകയാണെന്ന് കമ്മീഷന് റിപ്പോര്‍ട്ട് പറയുന്നു. നിയമ ഗ്രന്ഥങ്ങളില്‍ നിന്നും വധശിക്ഷ ഉടന്‍ നീക്കണം. വധശിക്ഷ നിര്‍ത്തലാക്കുന്നത് ഘട്ടംഘട്ടമായി നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായി വധശിക്ഷ മാറുന്നില്ല. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ആശയത്തിന് സ്ഥാനമില്ലെന്നും ശിക്ഷവിധിക്കുന്ന ജഡ്ജിമാരുടെ മനോധര്‍മ്മത്തില്‍ തെറ്റുപറ്റാമെന്നും കമ്മീഷന് ചൂണ്ടിക്കാണിച്ചു.
ഭാരതം അംഗമായ അന്താരാഷ്ട്ര പൗര രാഷ്ട്രീയാവകാശ കണ്‍വെന്‍ഷനിലെ ഉടമ്പടി സമ്പൂര്‍ണ്ണ വധശിക്ഷ നിരോധനം എന്ന ലക്ഷ്യത്തിനായാണ്. 140 ലോകരാജ്യങ്ങളാണ് വധശിക്ഷയെ എതിര്‍ക്കുന്നത്. ഭാരതം അടക്കം 59 രാജ്യങ്ങളിലാണ് വധശിക്ഷ നിലവിലുള്ളത്. കോളനിഭരണകാലത്തെ പ്രധാനശിക്ഷയായ വധശിക്ഷ പിന്‍വലിക്കേണ്ടതാണ്.
നീതിനിര്‍വഹണ സംവിധാനത്തില്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് കഴിയാറില്ല. നീണ്ട കാലത്തെ ജയില്‍ വാസത്തിന് ശേഷമാണ് പലപ്പോഴും ശിക്ഷ നടപ്പാക്കുന്നത്. ഇതു കുറ്റവാളിയെ മറ്റൊരു മാനസികാവസ്ഥയിലേക്ക് തള്ളിയിടുമെന്നും കമ്മീഷന് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: