ന്യൂദല്‍ഹി: മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്ക് വ്യക്തമാക്കുന്ന 2011ലെ സെന്‍സസ് വിവരങ്ങള്‍ നാളെ മുതല്‍ നാലാം തീയതി വരെ ദല്‍ഹിയില്‍ നടക്കുന്ന സമന്വയ ബൈഠക്കില്‍ വിലയിരുത്തുമെന്ന് ആര്‍എസ്എസ്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായാണ് ആര്‍എസ്എസ് ബൈഠക്കെന്ന പ്രചാരണം ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ധാരണയില്ലാത്തവര്‍ നടത്തുന്നതാണെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കം പ്രധാനപ്പെട്ട പതിനഞ്ച് പരിവാര്‍ സംഘടനകളുടെ ദേശീയ നേതാക്കള്‍ സമന്വയ ബൈഠക്കില്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘത്തിന്റെ 25 കാര്യകര്‍ത്താക്കള്‍ ഉള്‍പ്പെടെ 93 പേര് പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയോ മന്ത്രിമാരുടെ പ്രവര്‍ത്തനമികവ് അവലോകനം ചെയ്യുകയോ അല്ല ബൈഠക്കിന്റെ അജണ്ടയെന്ന് മന്മോഹന് വൈദ്യ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി കടന്നുവന്നാല്‍ മാത്രമേ വിലയിരുത്തൂ. എന്നാല്‍ സമന്വയ ബൈഠക്കുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നാളത്തെ പൊതുപണിമുടക്കില്‍ നിന്നും പിന്മാറാന് ബിഎംഎസിനോട് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മന്മോഹന് വൈദ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: