കണ്ണൂര്‍: പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് വ്യാപകമായി അണികള്‍ കൊഴിഞ്ഞ് പോകുന്നതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ജില്ലയില്‍ വ്യാപക അക്രമം നടത്തുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന് കുട്ടിമാസ്റ്റര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗണേശോത്സവം, ശ്രീകൃഷ്ണ ജയന്തി തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങളില്‍ കേരളത്തിലുടനീളം പതിനായിരക്കണിന് ഭക്തര്‍ ഒത്തുകൂടുകയും പൊതുമണ്ഡലത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. കേരളീയ സമൂഹത്തില്‍ ഹിന്ദുത്വാനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞു വരികയും കമ്മ്യൂണിസ്റ്റ് ആശയത്തില്‍ നിന്ന് പൊതുസമൂഹം മാറി ചിന്തിച്ച് തുടങ്ങുകയുമാണ്.
35 വര്‍ഷമായി കേരളത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം കേരളീയ സമൂഹം നെഞ്ചേറ്റിവാങ്ങിയതാണ്. എന്നാല്‍ നാളിതു വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്താത്ത, പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി ഹൈന്ദവമായ ഉത്സവങ്ങള്‍ നടത്തി സമൂഹത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കാനാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ദിവസം തന്നെ സിപിഎം നേതൃത്വത്തില്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയാണ്.
കേരളത്തില്‍ അടുത്തകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം എറ്റുവാങ്ങിയ ദയനീയ പരാജയം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഉണ്ടാകും. അണികളെ കൂടെനിര്‍ത്താന്‍ അക്രമമല്ലാതെ മറ്റ് പോംവഴികളില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സിപിഎം നേതൃത്വം വ്യാപക ആക്രമണം അഴിച്ചു വിടുന്നത്. ഒരുഭാഗത്ത് ആക്രമണവും മറുഭാഗത്ത് ഹര്‍ത്താലും നടത്തി സിപിഎം നേതൃത്വം ജനങ്ങളെ വഞ്ചിക്കുകയാണ്. സിപിഎം നീര്‍ക്കടവ് ബ്രാഞ്ച് കമ്മറ്റി ഓഫീസ് സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തകര്‍ത്തത്. പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണത് നടന്നത്. തുടര്‍ന്ന് സിപിഎം ഓഫീസ് ആക്രമിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയാണ് പ്രദേശത്ത് വ്യാപക ആക്രമണം നടത്തിയത്.
സിപിഎമ്മിന്റെ കുതന്ത്രം വെളിച്ചത്ത് വന്നപ്പോഴാണ് നടുവനാട് സ്ത്രീയെ അപമാനിച്ചുവെന്ന നുണപ്രചാരണവുമായി സിപിഎം നേതൃത്വം മുന്നോട്ട് വന്നത്.ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മട്ടന്നൂരിനടുത്തുള്ള കൊടോളിപുറത്ത് പാര്‍ട്ടി അനുഭാവിയായ യുവതിയുടെ കണങ്കാലില്‍ ആര്‍എസ്എസ് എന്ന് ചാപ്പകുത്തിയെന്ന് വ്യാജപ്രചാരണം നടത്തിയതു പോലെയാണ്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ സ്ത്രീതന്നെ സ്വയം ചെയ്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. അന്ന് വ്യാജ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് പ്രദേശത്തെ വനിതാ നേതാവ് കെ.കെ. ശൈലജയായിരുന്നു. ഇതേ ബുദ്ധികേന്ദ്രം തന്നെയാണ് പുതിയ വ്യാജപ്രചാരണത്തിന് പിന്നിലും.
നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ നിന്ന് പേലീസ് പിന്മാറി യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം. ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം ക്രിമിനല്‍ നേതൃത്വത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: