ന്യൂദല്‍ഹി: ഉദ്ധംപൂരിലെ പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പിടിയിലായ പാക് ഭീകരര്‍ നാവേദെന്ന ഉസ്മാന് ഖാനെ പരിശീലിപ്പിച്ച പതിനേഴുപേരുടെ വിവരങ്ങളും ഇയാള്‍ പരിശീലനം നേടിയ മൂന്നു ഭീകരപരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങളും ഭാരതം ശേഖരിച്ചു. ഇവ പാക്കിസ്ഥാന് കൈമാറാനുള്ള രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2011 മുതല്‍ ഇയാള്‍ പാക്കിസ്ഥാനിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയത്. ഇയാള്‍ക്കൊപ്പം 12 പാക്കിസ്ഥാനികള്‍ കൂടി പരിശീലനം നേടിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തയ്യാറാക്കിയ 39 പേജുള്ള രേഖകളില്‍ പറയുന്നു.
പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള ചര്‍ച്ചയില്‍ കൈമാറാനിരുന്നതാണ് ഇവ. എന്നാല്‍ ചര്‍ച്ച നടക്കാതെ പോകുകയായിരുന്നു. നാവേദ് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും ഇതിലുണ്ടായിരുന്നു. അമേരിക്കയുടെ സഹായത്തോടെ ഇതിലെ കോളുകളുടെ വിശദാംശങ്ങള്‍ എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
നാവേദ് പാക് പൗരനല്ലെന്നും ഇയാളുടെ വിവരങ്ങള്‍ പാക് പൗരത്വ രജിസ്റ്ററില്‍ ഇല്ലെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. ഭാരതം സംഘടിപ്പിച്ച രേഖകള്‍ പാക് വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് വെളിവാക്കുന്നു.പാക് അധികൃതര്‍ 2014ല്‍ നാവേദിന് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയിരുന്നതായും ഭാരത രഹസ്യാനേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
നാവേദിന്റെ കുടുംബാംഗങ്ങളുടെ വിശദ വിവരങ്ങള്‍ വരെയുള്ള ഈ കാര്‍ഡില്‍ ഫൈസലാബാദിലെ റഫീഖ് കോളനിയിലെ നാവേദിന്റെ അയല്‍ക്കാരുടെ വിവരങ്ങള്‍ വരെയുണ്ട്. നാവേദിന്റെ രക്ഷിതാക്കളുടെ പേര്, ഫോണ്‍ നമ്പറുകള്‍, ഇയാളുടെ മൂന്ന് അമ്മാവന്മാരുടെ പേരുകള്‍, അവരുടെ മേല്‍വിലാസം അയാളുടെ 27 അടുത്ത ബന്ധുക്കളുടെ പേരുകള്‍, നാല് അടുത്ത കൂട്ടുകാരുടെ പേരുകള്‍( തന്‍വീര്‍, അഫ്രിദി, ഖാസിം, ഷഹദ്) എന്നിവയും പാക്കിസ്ഥാന് കൈമാറാന്‍ തയ്യാറാക്കിയ രേഖകളിലുണ്ട്.
നാവേദിന്റെ ബന്ധു താഹീറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊളിച്ച് അകത്തു കടന്ന ഭാരത ഇന്റലിജന്‍സ് ഏജന്‍സികള്‍ നാവേദിന്റെ ബന്ധുക്കളുടെ ചിത്രങ്ങളും അതില്‍ നിന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം വച്ച് ഭാരതം ഇനി പാക്കിസ്ഥാന് ലറ്റര്‍ ഓഫ് റൊഗേറ്ററി നല്‍കും. അതോടെ അവര്‍ക്ക് ഈ രേഖകള്‍ വച്ച് വിശദമായി അന്വേഷിക്കേണ്ടിവരും.
നാവേദിന്റെ സഹോദരന് മുഹമ്മദ് നദീം ഉപയോഗിക്കുന്ന ചുവപ്പ് ബൈക്കിന്റെ ചിത്രം, നാവേദ് സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ട, ലഷ്ക്കര്‍ മേധാവി ഹാഫീസ് സെയ്ദ് പ്രസംഗിക്കുന്ന പരിപാടിയുടെ ചിത്രം എന്നിവയും രേഖകളിലുണ്ട്. നാവേദിന്റെ വസതിയുടെ ഗൂഗിള്‍ മാപ്പ് ബന്ധുക്കളുടെ വീടുകളുടെ ചിത്രങ്ങള്‍, എന്നിവയെല്ലാം ഇതിലുണ്ട്.പാക്കധിനിവേശകശ്മീകരിലെ കാത്തുവയിലുള്ള ഹാലേന്‍ ദത്ത് മോസ്ക്കിലാണ് നാവേദിന് അവസാന പരിശീലനം ലഭിച്ചത്. അവിടെ നിന്നാണ് നയാള് ഭാരതത്തിലേക്ക് കയറിയത്. ലഷ്ക്കറില്‍ ചേരാന്‍ ഇയാളെ പ്രേരിപ്പിച്ചത് നാല്‍പ്പതുകാരനായ മൗലവി ബഷീര്‍ ആണെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു.
മാപ്പുകളും ജിപിഎസും ഉപയോഗിക്കാനും ഇയാളെ പഠിപ്പിച്ചിരുന്നു. ഇയാളെ പരിശീലിപ്പിച്ച, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്ന 17 പേരുടെ വിവരങ്ങളും ഇതിലുണ്ട്. ചൂതാട്ടത്തില്‍ കമ്പമുള്ള നാവേദ് ഒരിക്കല്‍ ഇങ്ങനെ 30,000 പാക്കിസ്ഥാനി രൂപ കളഞ്ഞുകുളിച്ചിരുന്നു. ഒരിക്കല്‍ ചൂതാട്ടത്തിന്റെ പേരില്‍ ഗുലാം മുഹമ്മദ് അബദ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ കേസൊന്നും എടുത്തില്ല. രേഖകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: