ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനയ്ക്കെതിരേ വിശ്വഹിന്ദു പരിഷത്. മുസ്ലിങ്ങളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന ഉപരാഷ്ട്രപതിയുടെ ആഹ്വാനം രാഷ്ട്രീയവും വര്‍ഗ്ഗീയവുമാണെന്നും അദ്ദേഹത്തിന്റെ സ്ഥാനത്തിനും പദവിക്കും യോജിച്ചതല്ലെന്നും വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് പ്രസ്താവിച്ചു. ഉപരാഷ്ട്രപതി മാപ്പു പറയണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ പ്രസ്താവന മുസ്ലിങ്ങളെ കൂടുതല്‍ അസംതൃപ്തരാക്കുമെന്നും അത് അപകടകരമാകുമെന്നും സുരേന്ദ്ര ജെയിന് ചൂണ്ടിക്കാട്ടി.
‘ഉപരാഷ്ട്രപതിപദത്തോട് എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പറയട്ടെ, അദ്ദേഹത്തിന്റെ ഈ നിലവാരത്തിലുള്ള പ്രസ്താവനയെ വിശ്വഹിന്ദു പരിഷത്ത് അപലപിക്കുന്നു. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തിനു യോജിച്ചതല്ല. ഭാരത മുസ്ലിങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ , ഭരണഘടന അനുവദിക്കുന്നതിനേക്കാള്‍ അവകാശങ്ങള്‍ ലഭിക്കുന്നുണ്ട്. അനേകം വര്‍ഷങ്ങളായി അവര്‍ക്ക് പലവിധത്തില്‍ പ്രീണനങ്ങള്‍ ലഭിക്കുന്നു. ഈ സാഹചര്യത്തില്‍ തന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവനയില്‍ ഉപരാഷ്ട്രപതി മാപ്പു പറയണം,’’ജെയിന് പറഞ്ഞു.
എല്ലാവരോടുമൊപ്പം എല്ലാവര്ക്കും വികസനം പറയുമ്പോള്‍ രാജ്യത്ത് മുസ്ലിങ്ങള്‍ നേരിടുന്ന അസ്തിത്വ-സുരക്ഷിതത്വ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നായിരുന്നു ഡോ. ഹമീദ് അന്‍സാരി പ്രസ്താവിച്ചത്. ന്യൂദല്‍ഹിയില്‍ ഓള് ഇന്ത്യാ മുസ്ലിം മജ്ലിസ് ഇ മുഷാവരാത് സുവര്‍ണ്ണ ജൂബിലിയില്‍ പങ്കെടുക്കവേയാണ് ഉപരാഷ്ട്രപതി പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: