കൊച്ചി: പതിനൊന്ന് പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട്കൊച്ചി ബോട്ടപകടത്തില്‍ സ്ഥലം എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസിന്റെ നിലപാട് വിവാദമാകുന്നു. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയോ പരിക്കേറ്റവരെയോ സന്ദര്‍ശിക്കാന്‍ ഇതുവരെ എംപി തയ്യാറായിട്ടില്ല. ദുരന്തത്തിനിരയായവര്‍ക്ക് ആശ്വാസം പകരുന്ന പ്രതികരണം പോലും എംപിയില്‍ നിന്നുമുണ്ടായില്ല.സര്‍വ്വീസ് നടത്തിയിരുന്ന കൊച്ചിന് സര്‍വ്വീസസുമായി എംപിക്കുള്ള ബന്ധമാണ് ഇത്തരത്തിലുള്ള നിലപാടിന് കാരണമെന്നാണ് ആരോപണം.
സര്‍വ്വീസിന് കരാര്‍ നല്‍കുന്നത് കോര്‍പ്പറേഷനാണ്. സര്‍വ്വീസ് നടത്തുന്ന കൊച്ചിന് സര്‍വ്വീസസിനെതിരെ നിരവധി തവണ കൗണ്‍സില്‍ യോഗത്തിലടക്കം പരാതി ഉയര്‍ന്നിട്ടും കോര്പ്പറേഷന് നടപടിയെടുത്തിരുന്നില്ല. എംപിക്ക് വേണ്ടപ്പെട്ടവരായതിനാലാണിതെന്നാണ് ആരോപണം. കരാര്‍ ലംഘനം നടത്തിയതായി വ്യക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കരാര്‍ റദ്ദാക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചത്. സ്ഥലം എംപിയായിട്ടും ദുരന്തത്തിനിരയായയവരെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്തതിന് പിന്നില്‍ കാരാറുകാരുടെ സമ്മര്‍ദ്ദമെന്നാണ് ആക്ഷേപം.
അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഒരാളുടെ വീടാണ് എംപി സന്ദര്‍ശിച്ചത്. അതും ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും അകലെയുള്ള കുമ്പളങ്ങിയില്‍. കഴിഞ്ഞദിവസം ഫോര്‍ട്ട്കൊച്ചിയില്‍ നടന്ന സെമിനാറില്‍ എംപി പങ്കെടുത്തെങ്കിലും ദുരന്തത്തിനനിരയായവരെ കാണാന്‍ കൂട്ടാക്കിയില്ല. ദുരന്തത്തിന്റെ മുറിവുണങ്ങും മുന്‍പ് സര്‍ക്കാര്‍ സെമിനാര്‍ സംഘടിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് മന്ത്രിയും മേയറും ചടങ്ങില്‍ നിന്നും പിന്മാറിയെങ്കിലും എംപി സജീവമായി പങ്കുകൊണ്ടു. സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ തന്നെ പരാതി ഉന്നയിക്കുന്നുണ്ട്. സിപിഎം ദുരന്തത്തെ രാഷ്ട്രീയ വിഷയമാക്കുമ്പോഴും എംപി വിവാദ നിലപാട് സ്വീകരിക്കുന്നതാണ് പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിക്കുന്നത്. സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ ആശ്വാസനിലപാടുകള് സ്വീകരിക്കുമ്പോഴാണ് സ്ഥലം എംപി മുഖംതിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: