രാമായണത്തില്‍ കൈകേയി ഒറ്റപ്പെട്ട് നില്ക്കുന്ന കഥാപാത്രമാണ് മഹാരാജാവും മന്ത്രിയും രാജപുരോഹിതനും സപത്നിമാരും മക്കളും പ്രജകളും എന്തിന് സാധാരണ ജനവും. നമ്മള് വായനക്കാരുമൊക്കെ കുറ്റക്കാരിയാക്കിയ ഒരു സ്ത്രീ ആര്‍ക്കുവേണ്ടിയാണോ താന്‍ രാജ്യം സമ്പാദിച്ചത് ആ പുത്രന് വരെ നീചയെന്ന് ഒടുവില്‍ വിളിക്കുന്നു. കൈകേയിയെ കുറ്റം പറയാത്ത ഒരാളേയുള്ളൂ, അതു രാമനാണ്. കൈകേയിയുടെ വശത്തുനിന്നുനോക്കിയാല് അവര്‍ ചെയ്തതിലും ചില ന്യായങ്ങളില്ലേ?
തന്റെ മകന് രാജാവായിരിക്കണണമെന്നാഗ്രഹിച്ചതു തെറ്റാണോ? തന്റെ പുത്രന് രാജ്യം നല്‍കാമെന്ന് വിവാഹസമയത്ത് ദശരഥന് വാക്കു പറഞ്ഞിരുന്നു. അതാവശ്യപ്പെട്ടതു തെറ്റാണോ? ഭര്‍ത്താവ് എന്തും ആവശ്യപ്പെട്ടുകൊള്ളാന്‍ വരം തന്നിരുന്നു. തനിക്ക് അര്‍ഹതയുള്ളതല്ലേ ചോദിച്ചത്? മൂന്നു ഭാര്യമാരുള്ളതില്‍ താനാണു കേമി എന്നു വരുത്താന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയതേയുള്ളല്ലോ. രാജമാതാവെന്ന സ്ഥാനം കിട്ടാനുള്ള അവസരം ആരെങ്കിലും പാഴാക്കുമോ? രാമന്റെ അവതാരോദ്ദേശ്യം നടപ്പിലാക്കാന്‍ സഹായിച്ചില്ലേ?
കൈകേയിയുടെ ന്യായവാദങ്ങള്‍ ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നാം. ഇവയ്ക്കു മറുവശവുമുണ്ട്. അര്‍ഹതയില്ലാത്ത സ്ഥാനം പിടിച്ചുവാങ്ങിയാല്‍ പിന്നെ ദുഃഖിക്കേണ്ടിവരും? ഈ വാഗ്ദാനം ചെയ്യുമ്പോള്‍ ദശരഥനു പുത്രന്മാരുണ്ടായിരുന്നില്ല. വംശപാരമ്പര്യമനുസരിച്ച് പ്രായത്തില്‍ മൂത്തയാളാണ് രാജ്യം ഭരിക്കേണ്ടത്. രഘുവംശരാജാവിന്റെ ഭാര്യയെന്ന നിലയില്‍ രാജധര്‍മ്മം പാലിക്കാന്‍ കൈകേയി കടപ്പെട്ടവളാണ്. ഭര്‍ത്താവിനു ദുഃഖമുണ്ടാക്കുന്നതൊന്നും ഭാര്യ ചെയ്യാന്‍ പാടില്ല. കൈകേയി ഉത്തമഭാര്യയാകാനുള്ള അവസരം സ്വാര്‍ത്ഥതകൊണ്ടു നഷ്ടപ്പെടുത്തി.
വെറും ദാസിയുടെ വാക്കുകേട്ട് താന്‍ രാജപത്നിയാണെന്നകാര്യം മറന്നുകളഞ്ഞു. രാമന് രാജാവായാലും അവളുടെ സ്ഥാനത്തിനു കുറവുണ്ടാകില്ലായിരുന്നു. പുത്രനു വേണ്ടാത്ത രാജ്യമാണ് താന്‍ സമ്പാദിച്ചത്. അതിന്റെപേരില്‍ ജീവിതകാലം മുഴുവന്‍ പരിഹാസ്യയായിത്തീര്ന്നു. ഒടുവില്‍ മകന് രാജാധികാരം ഏറ്റെടുത്തിട്ടും തനിക്കൊരു സ്ഥാനവും കിട്ടിയില്ലതാനും. രാമന്‍തന്നെ തള്ളിപ്പറഞ്ഞില്ലായെന്നതു മാത്രമാണ് ഏക ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: