യുവജനങ്ങളോട്: എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളോട് ഞാന്‍ ഒരു കാര്യം പ്രത്യേകം പറയുവാന്‍ ആഗ്രഹിക്കുകയാണ്. എന്തെന്നാല്‍, ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചുവപ്പു കോട്ടയില്‍വെച്ച് ഞാന്‍ പറഞ്ഞ കാര്യമാണ് ഏറ്റവും താഴെത്തട്ടിലുള്ള ജോലികള്‍ക്കെന്തിനാണ് ഇന്റര്‍വ്യൂ എന്ന്. ജോലിസംബന്ധമായ ഇന്റര്‍വ്യൂവിന് അറിയിപ്പ് കിട്ടുമ്പോള്‍തന്നെ പലതരം ആശങ്കകളാണ് ഓരോരുത്തര്‍ക്കും. സാധാരണകുടുംബങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍, വിധവകളായ അമ്മമാര്‍, ഇത്തരത്തിലുള്ള ഓരോരുത്തര്‍ക്കും പലതരത്തിലുള്ള ആധികളാണ് ഉണ്ടാകുക. ഇന്റര്‍വ്യൂ എങ്ങനെയായിരിക്കും, അതിനുവേണ്ടി ശുപാര്‍ശകള്‍ വേണ്ടിവരില്ലേ, അങ്ങനെയെങ്കില്‍ ആരാകും രക്ഷയ്ക്കെത്തുക? ആര്‍ക്കാകും വിജയിക്കാനാകുക? വിട്ടൊഴിയാത്ത ചിന്തകളാകും ഓരോ സാധാരണക്കാരനെ സംബന്ധിച്ചും ഉണ്ടാകുക. ഓരോരുത്തരും ഇന്റര്‍വ്യൂവിനുവേണ്ടിയുള്ള ഓട്ടമാകും പിന്നീട്. ഫലമോ, താഴെത്തട്ടിലുള്ള കടുത്ത അഴിമതിക്ക് ഇത് കാരണമാകും. ഇന്റര്‍വ്യൂ ഒഴിവാക്കാനായാല്‍ സാധാരണക്കാര്‍ക്ക് വലിയൊരു ആശ്വാസമാകും. അതുകൊണ്ടാണ് ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഞാന്‍ എന്റെ ആഗ്രഹം ജനങ്ങളോട് പങ്കുവെച്ചത്. സാധാരണ ജോലികള്‍ക്കുള്ള എല്ലാത്തരം ഇന്റര്‍വ്യൂകളും ഒഴിവാക്കപ്പെടേണ്ടതാണ്. എനിക്ക് അതിയായ സന്തോഷമുണ്ട്. ആഗസ്റ്റ് 15-നുശേഷം 15 ദിവസമേ ആയുള്ളൂ, അതായത്, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ, നമ്മുടെ സര്‍ക്കാര്‍ അതിവേഗമാണ് പ്രവര്‍ത്തിക്കുന്നത്, ഇതിനകംതന്നെ ഇത് നടപ്പിലാക്കുവാനുള്ള അറിയിപ്പുകള് പുറത്തിറങ്ങിക്കഴിഞ്ഞു. ഉടനെ പ്രാബല്യത്തില്‍വരും. ഇന്റര്‍വ്യൂ എന്ന മാരണം നിമിത്തം ചെറിയ ചെറിയ ജോലികള്‍ പലര്‍ക്കും നഷ്ടമായിട്ടുണ്ടാവാം. അക്കാലം കഴിയുകയാണ്. സാധാരണക്കാര്‍ക്ക് ഇനി ശുപാര്‍ശയ്ക്കായി ഓടിനടക്കേണ്ടി വരില്ല. അതുവഴിയുണ്ടാകുന്ന ചൂഷണത്തിനും അഴിമതിക്കും ഇനി വിടചൊല്ലാം.
ആരോഗ്യം അടിസ്ഥാനം: ഈ അടുത്തകാലത്ത് ഭാരതത്തിലേക്ക് ലോക രാഷ്ട്രങ്ങളില്‍നിന്ന് അനേകം അതിഥികളാണ് എത്തിയത്. ആരോഗ്യമേഖലയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് നമ്മുടെ രാഷ്ട്രം വേദിയായത്. പ്രത്യേകിച്ച് അമ്മമാരുടെയും ശിശുക്കളുടേയും മരണനിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിയായ ”കാള്‍ ടു ആക്ഷന്‍”-നു വേണ്ടി 24 ലോകരാജ്യങ്ങള്‍ ഒരുമിച്ച് പദ്ധതി നടപ്പിലാക്കുവാനുള്ള വേദിയായി ഭാരതം. ഇതത്ര ചെറിയ കാര്യമല്ല. അമേരിക്കപോലുള്ള സമ്പന്നരാഷ്ട്രത്തിനു പുറത്ത് ഇത്തരത്തിലുള്ള ലോകരാജ്യങ്ങള്‍ അണിചേരുന്നത് ആദ്യമാണ്. മാത്രമല്ല, അമേരിക്കയിലല്ലാതെ മറ്റൊരിടത്തും ഇത്തരത്തില്‍ ഒത്തുചേരലുണ്ടായിട്ടില്ല. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ഇന്ന് നമ്മുടെ രാജ്യത്ത് ഓരോ ആണ്ടിലും അന്‍പതിനായിരം അമ്മമാരും പതിമൂന്ന് ലക്ഷം കുഞ്ഞുങ്ങളും പ്രസവസമയത്തോ, അതിനുശേഷമോ മരണമടയുന്നു എന്നത് ഭയാനകവും അചിന്തനീയവുമായ ഒരു വിഷയമാണ്. ആരോഗ്യമേഖലയില്‍ ഏറെ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടുപോലും യാഥാര്‍ത്ഥ്യമിതാണ്. ഇത് നമ്മെ ഏറെ വേദനിപ്പിക്കുന്നതാണ്. അന്തര്‍ദേശീയരംഗത്ത് ആരോഗ്യമേഖലയിലെ നമ്മുടെ നേട്ടങ്ങള്‍ ഏറെ പ്രശംസിക്കപ്പെടുമ്പോഴും നമ്മുടെ മുന്നിലുള്ള കണക്കുകള്‍ മറയ്ക്കുവാനോ മായ്ക്കുവാനോ ആകില്ല. നമ്മുടെ ജനത പോളിയോയില്നിന്ന് പൂര്ണമോചനം നേടിയതുപോലെ ടെറ്റനസ്സ് നിമിത്തമുള്ള അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍നിന്നും മോചനം നേടിക്കഴിഞ്ഞു. ലോകം മുഴുവന്‍ ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങളെ പൂര്‍ണമനസ്സോടെ അംഗീകരിച്ചുകഴിഞ്ഞു. എങ്കിലും നമുക്ക് ഇനിയും നമ്മുടെ അമ്മമാരേയും പിറന്നുവീഴുന്ന ശിശുക്കളേയും രക്ഷിക്കേണ്ടതുണ്ട്.
ഡെങ്കിയെ തോല്‍പ്പിക്കാന്‍: പ്രിയപ്പെട്ട സഹോദരങ്ങളേ, ‘ഡെങ്കി’യുടെ ഏറെ ആശങ്കാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു കാര്യം ഓര്‍ക്കണം, ‘ഡെങ്കു’ വളരെ ഭയാനകവും അപകടകാരിയുമാണ്. എങ്കിലും അതില്‍നിന്ന് രക്ഷ നേടുകയെന്നത് വളരെ എളുപ്പവുമാണ്. ഞാന്‍ നിങ്ങളുടെ മുന്നില്‍വച്ച ‘ശുചിത്വഭാരതം’ അഥവാ ‘സ്വച്ഛ ഭാരതം’ എന്ന ആശയത്തിന് ഇവിടെ അത്യന്തം പ്രാധാന്യമുണ്ട്. അതുമായി ബന്ധപ്പെടുത്തിവേണം നാം ചിന്തിക്കേണ്ടതും. ദൂരദര്‍ശനിലും മറ്റ് അച്ചടി മാധ്യമങ്ങളിലും ഇടതടവില്ലാതെ നാം ഇത് സംബന്ധിച്ച പരസ്യം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശുദ്ധിക്കും ശുചിത്വത്തിനും ഊന്നല്‍ നല്‍കിയുള്ള ജീവിതമാണ് നമുക്കാവശ്യം. ശുചിത്വം വീട്ടില്‍നിന്നുതന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. വീടിനുള്ളിലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും ശുചിത്വം പാലിക്കണം. ശുദ്ധമായ ജലം ഉപയോഗിക്കാനാവണം. വീടും പറമ്പുമൊക്കെ ശുചിത്വകേന്ദ്രങ്ങളാവണം. ഇക്കാര്യത്തില്‍ വളരെയെറെ അറിവാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ വേണ്ടത്ര ശ്രദ്ധ ഇനിയും ഈ മേഖലയിലേക്ക് പതിഞ്ഞിട്ടില്ല. പലപ്പോഴും തോന്നാറുണ്ട് നാം നല്ല വീടുകളില്‍ മികച്ച സൗകര്യങ്ങളോടുകൂടിയാണ് വസിക്കുന്നതെന്ന്. പക്ഷേ, പലപ്പോഴും ജലജന്യരോഗങ്ങളെയും അതുവഴി ‘ഡെങ്കു’വിനേയും ക്ഷണിച്ചുവരുത്തുന്നത് നാം അറിയുന്നില്ല. പ്രിയപ്പെട്ടവരെ, ഞാന്‍ നിങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുകയാണ്, മരണത്തെ നാം ഇത്ര വിലകുറച്ച് കാണരുത്. ജീവിതം അത്രത്തോളം അമൂല്യമാണ്. അശ്രദ്ധമായ ജലത്തിന്റെ ഉപയോഗവും ശുചത്വത്തോടുള്ള അലസതയുമാണ് മരണകാരണമെന്നത് ഒരു സത്യമല്ലേ? നമ്മുടെ രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലായി ‘ഡെങ്കു’വി’നെ പ്രതിരോധിക്കാന്‍ 514 സൗജന്യ പരിശോധന കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. കൃത്യസമയത്ത് പരിശോധന നടത്തുന്നതും ശരിയായ ചികിത്സ നല്‍കുന്നതും നമ്മുടെ ജീവനെ രക്ഷിക്കാന്‍ ഉതകുമെന്നുള്ളതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. എന്നാല്‍, ഇത് സര്‍ക്കാരിനുമാത്രം ചെയ്യാനാവില്ല. നിങ്ങള്‍ ഓരോരുത്തരുടേയും കൂട്ടായ സഹകരണമാണ് ആവശ്യം. നാം ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കണം. ഇത് രക്ഷാബന്ധന്റെ വേളയാണ്. രക്ഷാബന്ധന് മുതല്‍ ദീപാവലിവരെയുള്ള കാലം നമ്മുടെ ദേശത്ത് ഉത്സവങ്ങളുടെ ഒരു വസന്തോത്സവം തന്നെയാണ്. നമ്മുടെ ഓരോ ഉത്സവത്തേയും ശുചിത്വോത്സവമായി മാറ്റിക്കൂടേ? നമ്മുടെ ഉത്സവങ്ങളെ എന്തുകൊണ്ട് ശുചിത്വവുമായി ബന്ധപ്പെടുത്തിക്കൂടാ? പ്രിയപ്പെട്ടവരെ, അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ശുചിത്വസംസ്കാരം നമ്മുടെ ഓരോരുത്തരുടെയും സ്വഭാവമായിത്തന്നെ മാറും. നമുക്ക് ‘ഡെങ്കു’വിനെ ചിരിച്ചുകൊണ്ട് നേരിടാം.
വനവാസികള്‍ക്കു വേണ്ടി: എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നിങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒരു കാര്യം ഞാന്‍ പറയുകയാണ്. ഞാന്‍ അത് എപ്പോഴും ആവര്‍ത്തിക്കുന്നതുമാണ്. നമുക്ക് ദേശത്തിന് വേണ്ടി മരിക്കാനുള്ള ഭാഗ്യം ലഭിക്കില്ല. എന്നാല്‍ ദേശത്തിനുവേണ്ടി ജീവിക്കാനുള്ള ഭാഗ്യം ലഭ്യമായിട്ടുണ്ട്. നമ്മുടെ ദേശത്തിലെ രണ്ടു യുവാക്കള്‍ രണ്ടു സഹോദരങ്ങള്‍, അവര്‍ മഹാരാഷ്ട്രയിലെ നാസിക് നിവാസികളാണ്. ഡോക്ടര്‍ ഹിരേന്ദ്ര മഹാജനും, ഡോക്ടര്‍ മഹേന്ദ്ര മഹാജനും. ഇവരുടെ മനസ്സില്‍ ഭാരതത്തിലെ വനവാസികളെ സേവിക്കാനുള്ള ആഗ്രഹം പ്രബലമായിരിക്കുന്നു. ഈ രണ്ടു സഹോദരങ്ങളും ഭാരതത്തിന്റെ യശസ്സിനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ ‘റെയിസ് എക്രോസ് അമേരിക്ക’ എന്ന പേരില്‍ ഒരു സൈക്കിള്‍ റെയിസ് ഉണ്ട്. അത് വളരെ കഠിനമാണ്. ഏകദേശം 4800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരമാണിത്. ഈ വര്‍ഷം ഈ രണ്ടു സഹോദരന്മാരും ഈ മത്സരങ്ങളില്‍ വിജയിച്ചിരിക്കുന്നു. ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിക്കൊണ്ട് ഈ സഹോദരന്മാര്ക്ക് ശുഭാശംസകള്‍ നേരുന്നു. അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. അവരുടെ ഈ യാത്ര മുഴുവന്‍ (ടീം ഇന്ത്യ വിഷന്‍ ഫോര്‍ ട്രൈബല്‍) വനവാസികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹത്തോടെയാണ് പുറപ്പെട്ടിട്ടുള്ളത് എന്നത് എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഓരോരുത്തരും കഠിനമായി പ്രയത്നിക്കുന്നത് നോക്കൂ, ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വളരെയേറെ സന്തോഷം തോന്നുന്നു.
പലപ്പോഴും ഈ യുവതലമുറയുടെ നേട്ടങ്ങളില്‍ അതിശയിക്കാനില്ല. പുതിയ തലമുറയ്ക്ക് ഒരു പരിജ്ഞാനവുമില്ലെന്ന് മുന്‍തലമുറക്കാര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം പരമ്പരാഗതമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. യുവാക്കളോടുള്ള എന്റെ കാഴ്ചപ്പാട് വേറൊന്നാണ്. പലപ്പോഴും അവരോട് സംസാരിക്കുമ്പോള്‍ നമുക്കും അവരില്‍നിന്ന് കുറെ പഠിക്കാന്‍ കഴിയുന്നു. ഞായറാഴ്ചകളില്‍ സൈക്കിളുപയോഗിക്കുമെന്ന് ജീവിതവ്രതം എടുത്തിട്ടുള്ള യുവാക്കളെ കണ്ടിട്ടുണ്ട്. ആഴ്ചയിലൊരു ദിവസം സൈക്കിള്‍ ഉപയോഗിക്കുമെന്ന് വേറെ ചിലര്‍ പറയുന്നു. നമ്മുടെ ആരോഗ്യത്തിന് അത് നല്ലതാണ്. പരിസ്ഥിതിക്കും അത് നല്ലതു തന്നെ. ഈയിടെ നമ്മുടെ ദേശത്ത് പല പട്ടണങ്ങളിലും സൈക്കിള്‍ ഉപയോഗിക്കുകയും സൈക്കിള്‍യാത്ര പ്രചരിപ്പിക്കുകയും ചെയ്തു വരുന്നത് ധാരാളം കാണുന്നുണ്ട്. പരിസ്ഥിതിയുടെ രക്ഷയ്ക്കും ആരോഗ്യപരിപാലനത്തിനും ഇത് ഒരു നല്ല ഉദ്യമമാണ്. എന്റെ രാജ്യത്തെ രണ്ടു യുവാക്കള്‍ അമേരിക്കയില്‍ കൊടിപാറിച്ചു. അങ്ങനെ വരുമ്പോള്‍ ഭാരതത്തിലെ യുവാക്കളും ഏതൊരു ദിശയിലേക്കാണോ ചിന്തിക്കുന്നത് അതിനെ എടുത്തുപറയുന്നത് നല്ലതായി എനിക്ക് തോന്നുന്നു.
അംബേദ്കര്‍ സ്മരണ: പ്രിയപ്പെട്ടവരെ, മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിക്കുവാന്‍, ആശംസയര്‍പ്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. അധ:സ്ഥിത ജനവിഭാഗത്തിന്റെ വിമോചകനും നവോത്ഥാന നായകനുമായ ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ക്ക് സ്മാരകം നിര്‍മ്മിക്കുവാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം എന്നെ ഏറെ സന്തുഷ്ടനാക്കുകയാണ്. മുംബൈയിലെ ഇന്ദു മില്‍ നിലനിന്ന സ്ഥലത്ത് ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങളെ അതിജീവിച്ചാണ് അംബേദ്ക്കറുടെ മഹത്തായ സ്മാരകം ഉയരാന്‍ പോകുന്നത്. അവിടെ ഉയരുന്ന ബാബാസാഹേബ് അംബേദ്ക്കറുടെ ദിവ്യസ്മാരകം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കും പീഡിതര്‍ക്കും എക്കാലവും പ്രേരണയും ഉത്തേജനവും പ്രോത്സാഹനവും നല്‍കുന്നതായിരിക്കും. അടിച്ചമര്‍ത്തപ്പെട്ടവരുടെ ആത്മാഭിമാനത്തിന്റെ അനശ്വര സ്മാരകമായിരിക്കും അത്. ലണ്ടനില്‍ അംബേദ്കര്‍ കഴിഞ്ഞിരുന്ന 10-കിങ്ഹെന്‍ട്രി റോഡിലെ മന്ദിരം ഇതിനകംതന്നെ സര്‍ക്കാര്‍ വിലയ്ക്കുവാങ്ങിയെന്നതും നമുക്ക് അഭിമാനകരമാണ്. ലോകം മുഴുവന്‍ യാത്ര ചെയ്യുന്ന ഭാരതീയന് ലണ്ടനില്‍ പോകുകയാണെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കുവാങ്ങിയ ഭവനവും നിര്‍മ്മിക്കാന്‍ പോകുന്ന അംബേദ്ക്കര്‍ സ്മാരകവും നമ്മുടെ അഭിമാനസ്തംഭവും പ്രേരണസ്രോതസ്സായി മാറുന്നതുകാണാനാകും. ബാബാസാഹേബ് അംബേദ്ക്കറെ ആദരിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ രണ്ടു പ്രയത്നങ്ങളിലും ഞാന്‍ ആദരവ് പ്രകടിപ്പിക്കുന്നു. ആ സംരംഭത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. സര്‍ക്കാരിനെ ഞാന്‍ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു.
പ്രിയപ്പെട്ട സഹോദരന്മാരെ, അടുത്ത ‘മന് കി ബാത്തു’മായി എത്തുന്നതിനുമുമ്പുതന്നെ നിങ്ങള്‍ ഓരോരുത്തരും സ്വന്തം അഭിപ്രായങ്ങള്‍ എനിക്ക് അയച്ചുതരിക. എന്തുകൊണ്ടെന്നാല്‍ ജനാധിപത്യം ജനങ്ങളുടെ പങ്കാളിത്തത്തില്‍തന്നെ മുന്നോട്ടു പോകണമെന്നാണ് എന്റെ വിശ്വാസം. അത് ജനങ്ങളുടെ പങ്കാളിത്തത്തില്‍തന്നെ മുന്നോട്ടുപോകും. തോളോടുതോള്‍ ചേര്‍ന്ന് നമ്മുടെ മഹത്തായ ഭാരതരാഷ്ട്രത്തിന് മുന്നോട്ടുപോകാന്‍ ആകും. ഞാന്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ശുഭാശംസകള്‍ നേരുന്നു.
വളരെ വളരെ നന്ദി.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: