ന്യൂദല്‍ഹി: ഭാരതത്തിലെ മുസ്ലിങ്ങളില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. സോഷ്യല്‍ മീഡിയ വഴി ഐസിസിനെ അനുകൂലിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി നടത്തിയ സര്‍വ്വേ വ്യക്തമാക്കി. മെട്രോപോളീറ്റന്‍ നഗരങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും വരെ ഐസിസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സോഷ്യല്‍മീഡിയവഴി ആളുകള്‍ നോക്കിക്കാണുന്നുണ്ടെന്ന് സര്‍വ്വേയില്‍ തെളിഞ്ഞു.
ബംഗളൂരു, ഹൈദ്രാബാദ്, ശ്രീനഗര്‍, ഗുവാഹതി എന്നീ നഗരരങ്ങളിലും ചിഞ്ച്വാടി ഉന്നാവ് തുടങ്ങിയ സ്ഥലങ്ങളിലും വരെ യുവാക്കള്‍ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സര്‍വ്വേയിലെ വിവരങ്ങള്‍ ഈ മാസം ആദ്യം ദല്‍ഹിയില്‍ നടക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറി-ഡിജിപി തല യോഗത്തില്‍ കൈമാറും. ജമ്മുകാശ്മീരിലാണ് ഐസിസുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഇടപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നത്. ആസാം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. ശ്രീനഗര്‍, ഗുവാഹതി, ചിഞ്ച്വാട്, ഹൗറ, കാണ്‍പൂരിന് സമീപത്തെ ഉനാവ് എന്നിവയ്ക്ക് പിന്നിലായി മുംബൈയും ഐസിസ് ബന്ധത്തില്‍ ഇടംപിടിച്ചു. ഉത്തര്‍പ്രദേശിലെ നഗരങ്ങളാണ് പട്ടികയില്‍ ഏറ്റവും അധികമുള്ളത്.
ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ്, ഗൂഗിള്‍ എന്നീ സാമൂഹ്യമാധ്യമങ്ങള്‍ വഴി 16-30 വയസ്സിന് ഇടയില്‍ പ്രായമുള്ളവരാണ് ഐസിസ് സ്വാധീനവലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായും സാമൂഹ്യമായും മെച്ചപ്പെട്ട നിലയിലുള്ളവരാണ് കൂടുതല്‍ പേരുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ദക്ഷിണേഷ്യയില്‍ ഐസിസ് സ്വാധീനം വര്ദ്ധിക്കുന്നതിനൊപ്പമാണ് ഭാരതത്തിലും ഇത് പ്രകടമായിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഐസിസ് സ്വാധീനം ഏറ്റവുമധികം വര്‍ദ്ധിക്കുന്നത് പാക്കിസ്ഥാനിലാണ്. പടിഞ്ഞാറനേഷ്യയിലെ ഇറാഖ്, സിറിയ, യുഎഇ, എന്നിവയ്ക്കൊപ്പമാണ് പാക്കിസ്ഥാന്റെയും സ്ഥാനം. ഭാരതം ഇവയ്ക്കെല്ലാം പിന്നിലാണെങ്കിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഐസിസ് സ്വാധീനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: