തിരുവനന്തപുരം: കേരളത്തിലെ ഒരു തദ്ദേശസ്ഥാപനത്തിലും സ്വന്തം ഭൂമി സംബന്ധമായ രേഖകളില്ല. 2014 ലെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലാണ് തദ്ദേശസ്ഥാപനങ്ങളുടെ ഗുരുതര വീഴ്ച ചൂണ്ടികാണിക്കുന്നത്. ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍ തുടങ്ങി സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും സ്വന്തം ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ നല്കുന്നതില് പരാജയപ്പെട്ടതായി സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഭൂമിയുടെ കണക്കും രേഖകളും സൂക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകാത്തത് ഭാവിയില്‍ ഭൂമി കൈയേറ്റക്കാര്‍ക്ക് അനുഗ്രഹമാകും.
2005 ല്‍ രണ്ടാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ സ്ഥാവര ആസ്തികള്‍ തിട്ടപ്പെടുത്തി രേഖപ്പെടുത്തി വയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവ് പ്രകാരം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്ഥാവര ആസ്ഥി തിട്ടപ്പെടുത്തി രേഖകള്‍ സൂക്ഷിക്കാന്‍ ഒന്‍പത് രജിസ്റ്ററുകള്‍ കരുതണം. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് 2011 ലും സര്‍ക്കാര്‍ ഇതേ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പാലിക്കാന്‍ സ്ഥാപനങ്ങള്‍ കൂട്ടാക്കിയില്ല. ആസ്തി സബന്ധിച്ച് സമ്പൂര്‍ണ ഡാറ്റാ ബേസ് 2013 സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പ് തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് അതേ വര്‍ഷം തുടക്കത്തില്‍ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു.
ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഭൂമിയുടെ വിസ്തീര്‍ണം,സര്‍വ്വെ വിവരങ്ങള്‍,അളവ് സംബന്ധമായ ഏറ്റക്കുറച്ചിലുകള്‍ ഇവയൊന്നും പഞ്ചായത്തുകളില്‍ ഇല്ലാത്തതിനാല്‍ വിവരശേഖരണം എങ്ങുമെത്തിയില്ല. ആസ്തി രജിസ്റ്ററുകളില്‍ കൃത്യമായ വിവരങ്ങള്‍ അടയാളപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് പോരായ്മകള്‍ കടന്നുകൂടാന്‍ കാരണമായത്. പല പഞ്ചായത്തുകളും തങ്ങളുടേതെന്ന് അവകാശപ്പെട്ട് രജിസ്റ്ററുകളില്‍ ചേര്‍ത്തിരുന്ന സ്ഥലങ്ങള്‍ മറ്റ് പഞ്ചായത്തുകളുടെയോ ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളുടേതോ ആയിരുന്നു. 2012 ല്‍ എല്ലാ വകുപ്പുകളിലും സര്‍ക്കാര്‍ ഫോക്കല്‍ പോയിന്റ് ഓഫീസര്‍മാരെ വിവരശേഖരണത്തിന് നിയോഗിച്ചെങ്കിലും മൂന്നു വര്‍ഷം പിന്നിട്ടിട്ടും ഫലമുണ്ടായില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഡിറ്റിന് മിക്ക പഞ്ചായത്തുകളും സിഎജിക്ക് നല്കിയ ആധാരങ്ങളില്‍ ഭൂമിയെ കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍ണമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നഷ്ടപ്പെട്ട ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കിട്ടുന്ന മുറയ്ക്ക് ഹാജരാക്കാമെന്ന് മറുപടി നല്‍കിയാണ് പല പഞ്ചായത്തുകളും തടിതപ്പിയത്.
പഞ്ചായത്തംഗങ്ങളോ പൊതുജനങ്ങളോ ചൂണ്ടികാണിക്കുമ്പോഴാണ് ഭൂമി കയ്യേറ്റത്തെ കുറിച്ച് മിക്ക പഞ്ചായത്തുകളും ശ്രദ്ധിക്കുന്നത്.
കൈയേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ സന്നാഹങ്ങളുമായി പോകുമ്പോഴും സ്വന്തമെന്ന് തെളിയിക്കാവുന്ന ഒരു രേഖയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈവശമുണ്ടാവില്ല. എതിര്‍പ്പുമായി എത്തുന്നത് തദ്ദേശസ്ഥാപനമാണെന്ന ഭയത്താല്‍ കയ്യേറ്റക്കാര്‍ ഭൂമി വിട്ടുകൊടുക്കുകയാണ് പതിവ്. പല പഞ്ചായത്തുകളുടേയും കണ്ണായ ഭൂമികള്‍ കയ്യടക്കിയവരില്നിന്ന് തിരിച്ചു പിടിക്കാന്‍ അധികൃതക്ക് സാധിച്ചിട്ടില്ല. കൃത്യതയില്ലാത്ത ആസ്തി രജിസ്റ്ററിലെ വിവരങ്ങളാണ് പ്രതിസന്ധിക്ക് കാരണം. റോഡുകള്‍,നടവഴികള്‍,ഓഫീസ് മന്ദിരങ്ങള്‍,പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സൂചനകളില്‍ ഒതുങ്ങുകയാണ് പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: