തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയ്ക്കും ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ച് പരീക്ഷ എഴുതാനാകില്ല. സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട അച്ചടിയും പ്രതിസന്ധിയില്‍. നിശ്ചിതസമയത്തിനുള്ളില്‍ പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ബുക്സ് ആന്റ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) സര്‍ക്കാരിന് കത്ത് നല്കി. സപ്തംബര്‍ 30നകം അച്ചടി പൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് കെബിപിഎസിന് നല്കിയ നിര്‍ദേശം. എന്നാല്‍, ഒക്ടോബര്‍ 20ന് മാത്രമേ അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് കെബിപിഎസ് സര്‍ക്കാരിന് നല്കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നവംബര്‍ അവസാനം മാത്രമായിരിക്കും ക്രിസ്മസ് പരീക്ഷയ്ക്ക് പഠിക്കേണ്ട പുസ്തകങ്ങള്‍ കുട്ടികളുടെ കൈയിലെത്തുക. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം മൂലം ഓണപ്പരീക്ഷക്കു പിന്നാലെ ക്രസ്മസ് പരീക്ഷയും വിദ്യാര്‍ത്ഥികള്‍ക്ക് തലവേദനയാവുകയാണ്.
1.25 കോടി പാഠപുസ്തകങ്ങളാണ് രണ്ടാംഘട്ടത്തില്‍ അച്ചടിക്കേണ്ടത്. നിലവില്‍ 35 ലക്ഷം പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിയും ബൈന്‍ഡിങും കഴിഞ്ഞ് വിതരണത്തിന് സജ്ജമാക്കിയിട്ടുള്ളത്. അച്ചടി പൂര്‍ത്തിയാക്കിയശേഷം ഒക്ടോബര്‍ 27ന് പുസ്തകങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലെത്തിക്കും.
പിന്നീട് വിതരണത്തിനായി തപാല്‍വകുപ്പില്‍ പുസ്തകങ്ങളെത്താന് കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വേണ്ടിവരും. അതായത് ക്രിസ്മസ് പരീക്ഷയ്ക്കു ഏതാനും ദിവസങ്ങള്‍ മുമ്പ് മാത്രമേ വിദ്യാര്‍ത്ഥികളുടെ കൈവശം പാഠപുസ്തകങ്ങള്‍ ലഭിക്കുകയുള്ളു. എല്ലാവര്‍ഷവും ജൂണില്‍ അച്ചടി തുടങ്ങേണ്ട രണ്ടാംഘട്ട പാഠപുസ്തകങ്ങളുടെ അന്തിമ ഓര്‍ഡര്‍പോലും സര്‍ക്കാര്‍ നല്‍കിയത് ജൂണ്‍ 18ന് മാത്രമാണ്.
അപ്പോള്‍ ആദ്യഘട്ട അച്ചടി പകുതിപോലും പൂര്‍ത്തിയായിരുന്നില്ല.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് ജൂലൈ 20ന് അച്ചടി തീര്‍ത്തത്. നവംബര്‍ ഒന്നിനാണ് രണ്ടാംഘട്ട പുസ്തകങ്ങള്‍ ഉപയോഗിച്ച് അധ്യയനം ആരംഭിക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രായോഗികമല്ലെന്നാണ് കെബിപിഎസിന്റെ വാദം. ഓണപരീക്ഷയ്ക്കു പിന്നാലെ ക്രിസ്മസ് പരീക്ഷയും വൈകുന്നതിനെതിരെ വിദ്യാഭ്യാസവകുപ്പില്‍ നിന്നു തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: