കൊച്ചി: ആറു കൊല്ലം മുന്‍പ്, അതായത് 2009 ആഗസ്റ്റ് 21നാണ് മുത്തൂറ്റ് കുടുംബത്തിലെ അനന്തരാവകാശിയായിരുന്ന പോള്‍ എം. ജോര്‍ജ്ജ് കൊല്ലപ്പെടുന്നത്. ആലപ്പുഴ ചങ്ങനാശേരി റോഡില്‍, നെടുമുടി പൊങ്ങ ജ്യോതി ജംഗ്ഷനില്‍ വച്ച് പുലര്‍ച്ചെയായിരുന്നു അരുംകൊല. 31 കാരനായ പോളിന്റെ സ്ക്കോര്‍പ്പിയോ കാറിനെ പിന്തുടര്ന്ന് എത്തിയ ജയചന്ദ്രനും കാരി സതീഷും സംഘവുമാണ് പോളിനെ കുത്തിവീഴ്ത്തിയത്.
സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് കൊലയ്ക്കു പിന്നിലെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍. എന്നാല്‍ അത്തരമൊന്നും ഇതിനു പിന്നില്‍ ഇല്ലെന്നായിരുന്നു പോലീസിന്റെയും സിബിഐയുടേയും കണ്ടെത്തല്‍. ഇതേച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുമുണ്ട്.
പോലീസ് ചിലരെ പിടികൂടി പ്രതികളാക്കുകയായിരുന്നുവെന്നും യഥാര്‍ഥ പ്രതികള്‍ വെറെയാണെന്നുമായിരുന്നു വാദം.
പോളിന്റെ വാഹനം വഴിപോക്കനെ ഇടിച്ചിട്ടെന്നും അയാളെ ആശുപത്രിയില്‍ പോലും എത്തിക്കാതെ സ്ഥലം വിട്ടതില്‍ രോഷകുലരായാണ് ഗുണ്ടാ സംഘം പോളിനെ പിന്തുടര്ന്ന് കുത്തിയതെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. സിബിെഎയും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. 2010 ഡിസംബര്‍ 31ന് സിബിഐ കേസുമായി ബന്ധപ്പെട്ട് രണ്ടു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. ഒന്ന് കൊലക്കേസിലും ്രണ്ടാമത്തത് തെളിവു നശിപ്പിച്ചതിനും. കേസില്‍ 14 പ്രതികളാണ് ഉള്ളത്.
ചങ്ങനാശേരി പായിപ്പാട് സ്വദേശി ജയചന്ദ്രനാണ് ഒന്നാം പ്രതി.കാരി സതീശന് രണ്ടാം പ്രതി. കാരിയാണ് പോളിനെ കുത്തിവീഴ്ത്തിയത്.
പ്രതികളില്‍ ഏഴു പേര് മാപ്പുസാക്ഷികളായി. 24,25 പ്രതികളായിരുന്ന കുപ്രസിദ്ധ ഗുണ്ടാനേതാക്കളായിരുന്ന ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവര്‍ ഇങ്ങനെ സാക്ഷികളായി മാറുകയായിരുന്നു.പോളിനൊപ്പം സ്ക്കോര്‍പ്പിയോയില്‍ സഞ്ചരിച്ചിരുന്നവരാണ് ഒാം പ്രകാശും പുത്തന്‍പാലം രാജേഷും.പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ആ സമയത്താണ് ഇവര്‍ സാക്ഷികളായത്.പോളിന്റെ പിതാവും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ജോര്‍ജ് എം മുത്തൂറ്റിന്റെ ഹര്‍ജി പരിഗണിച്ചാണ് കേസ് സിബിഐക്ക് വിട്ടത്.
നിരവധി കെട്ടുകഥകളും യാഥാര്‍ത്ഥ്യങ്ങളും പ്രചരിച്ച കുറ്റകൃത്യത്തിനാണ് ഒടുവില്‍ വിധി വന്നിരിക്കുന്നത്. എന്നിട്ടും ജനങ്ങളുടെ പലചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കൊലക്കേസിനൊപ്പം ഉയര്‍ന്ന
എസ് കത്തി വിവാദം
മുത്തൂറ്റ് പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ചാണ് പോളിനെ കൊലപ്പെടുത്തിയതെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.പോളിനെ കുത്തിയത് എസ് കത്തി ഉപയോഗിച്ചെന്നായിരുന്നു ഡിഐജിയും പറഞ്ഞു. കേസ് അന്വേഷണത്തിന് നേതൃത്വം നല്കിയ വിന്‍സന്‍ എം പോള്‍ എസ് ആകൃതിയിലുള്ള കത്തി കണ്ടെത്താന്‍ ശ്രമം നടത്തി.
പിടിയിലായ ഒന്നാം പ്രതി തൃക്കൊടിത്താനം സ്വദേശി കാരി സതീശനില്‍ നിന്നും കത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസിലെ പ്രധാന തെളിവായ കത്തി കണ്ടെത്താനായി പോലീസ് തീവ്രശ്രമം നടത്തി. ഒടുവില്‍ കേസിന് തുമ്പുണ്ടാക്കാന്‍ അന്വേഷണ ഉദേ്യാഗസ്ഥന് ആലപ്പുഴയിലെ ഒരു ആലയില്‍ കൊല്ലനെക്കൊണ്ട് എസ് കത്തി നിര്‍മ്മിച്ചു. പ്രതികളില്‍ നിന്നും കത്തി കണ്ടെത്തിയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍, പോലീസാണ് തന്നെ എസ് കത്തി നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചതെന്ന് ആലപ്പുഴ ചാത്തനാട് സ്വദേശിയായ കൊല്ലന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതോടെയാണ് എസ് കത്തി വിവാദമായത്.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ട് ഇടപെട്ട് കുറ്റം ആര്‍എസ്എസിന് മേല്‍ കെട്ടിവെയ്ക്കാനും ശ്രമം നടത്തി. എസ് കത്തി ഉപയോഗിക്കുന്നത് ആര്‍എസ്എസുകാരാണെന്ന് പിണറായി പത്രസമ്മേളനം നടത്തി പ്രഖാപിച്ചതോടെ ഗൂഢാലോചന മറനീക്കി. എന്നാല്‍, മാദ്ധ്യമങ്ങളുടെ അന്വേഷണം പോലീസ്-സിപിഎം ഗൂഢാലോചന പൊളിച്ചു. കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. കൊലപാതകത്തിനുപയോഗിത്ത കത്തി മണ്ണഞ്ചേരിയില്‍ നിന്നും പിന്നീട് കണ്ടെടുക്കുകയും ചെയ്തു. ഇതോടെ വിന്‍സന്‍ എം പോള്‍ നടത്തിയത് കള്ളക്കളിയായിരുന്നെന്ന് തെളിയുകയും ചെയ്തു. ഈ ഉദേ്യാഗസ്ഥനെതിരെ ഒരു നടപടിയും അന്നത്തെ സിപിഎമ്മിന്റെ ആഭ്യന്തരവകുപ്പ് സ്വീകരിച്ചതുമില്ല. ഇപ്പോള്‍ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്ത് ജോലി നോക്കുകയാണിദ്ദേഹം.
വിവാദങ്ങളുടെ അകമ്പടി
ആലപ്പുഴ: മുത്തൂറ്റ് പോള്‍ വധക്കേസില്‍ തുടക്കം മുതല്‍ തന്നെ വിവാദങ്ങളുടെ അകമ്പടി. പ്രതികളെ സിബിഐ കോടതി ശിക്ഷിച്ചെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞോയെന്ന് സംശയം പലര്‍ക്കും ഇപ്പോഴുമുണ്ട്.
2009 ആഗസ്റ്റ് 21ന് അര്‍ധരാത്രിയാണ് മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് എ-സി റോഡില്‍ നെടുമുടി പൊങ്ങ ജ്യോതി ജങ്ഷനില്‍ കുത്തേറ്റ് മരിച്ചത്. സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. വിവാദമായ ‘എസ്’ കത്തി, മന്ത്രി പുത്രന്റെ ഇടപെടല്‍, കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരായ ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരുടെ സാന്നിധ്യം ഐജിയുടെ വിവാദ പത്രസമ്മേളനം, പോലീസ് സമര്‍പ്പിച്ച കുറ്റപത്രം രാമങ്കരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്, തുടങ്ങിയ സംഭവബഹുലമായ കേസായിരുന്നു ഇത്.
കേരള പോലീസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം എറ്റെടുത്ത ശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.ചങ്ങനാശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിനുണ്ടായ കയ്യബദ്ധമാണ് പോള്വധത്തില് കലാശിച്ചതെന്ന നിലപാടാണ് സിബിഐയുടേത്.
മണ്ണഞ്ചേരി സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ നാസറിനെ അക്രമിക്കാന്‍ വരികയായിരുന്ന കാരി സതീഷിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം, ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയ പോളും തിരുവനന്തപുരം സ്വദേശി മനുവും സഞ്ചരിച്ചിരുന്ന എന്‍ഡവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി തലങ്ങും വിലങ്ങും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് സിബിഐയും ശരിവെയ്ക്കുകയായിരുന്നു. പായിപ്പാട് കുന്നേല്‍വീട്ടില്‍ ജയചന്ദ്രനാണ് ഒന്നാം പ്രതി.
ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനുമെതിരെ തെളിവുകള്‍ നശിപ്പിക്കല്‍ കുറ്റം മാത്രമാണ് ചുമത്തിയത്. പോളിന്റെ അച്ഛന് ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം സിബിഐയെ ഏല്പിച്ചത്.
സിപിഎമ്മുമായി അടുപ്പമുള്ള നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെ നാടൊട്ടുക്കും പോലീസ് അന്വേഷിക്കുന്നതിനിടെയാണ് പ്രമുഖ യുവവ്യവസായിക്കൊപ്പം ഈയാള് ചുറ്റിയടിച്ചത്. ഓം പ്രകാശും പുത്തന്‍പാലം രാജേഷുമായി അന്നത്തെ പ്രമുഖ മന്ത്രിപുത്രന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. പോളും മന്ത്രിപുത്രനുമായുള്ള ബിസിനസ് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: