പത്തനാപുരം: തെരുവ് നായക്കളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി കിഴക്കന്‍ മേഖല. ദിനംപ്രതി കുട്ടികളെന്നോ വളര്‍ത്തു മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ നിരവധി പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.
കഴിഞ്ഞ ദിവസം പുന്നല ചാച്ചിപ്പുന്ന തച്ചക്കോട് രമേഷ് ഭവനില്‍ രമയുടെ ആറ് ആടുകളേയും പത്ത് വളര്‍ത്തു കോഴികളെയും നായ്ക്കൂട്ടം കടിച്ചു കൊന്നു. ഗൃഹനാഥ പുനലൂരുള്ള മകന്റെ വീട്ടില്‍ പോയി വന്നപ്പോഴാണ് നായക്കൂട്ടത്തിന്റെ ആക്രമണം ശ്രദ്ധയില്‍ പെട്ടത്. വീട്ടുപരിസരത്ത് കെട്ടിയിട്ടിരുന്ന ആറ് ആടുകളും മുറ്റത്ത് തീറ്റ തിന്നുകൊണ്ടിരുന്ന 10 വളര്‍ത്തു കോഴികളുമാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആടുകളെയും കോഴികളെയും വളര്‍ത്തിയാണ് ഇവര്‍ കഴിഞ്ഞുവന്നത്. വിധവയായ രമയുടെ ഏക വരുമാന മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്.
രണ്ടാഴ്ച മുമ്പാണ് തലവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര വയസുകാരനെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്. പത്തനാപുരം മേഖലയില്‍ തെരുവ്നായ ശല്യത്തില്‍ പൊറുതി മുട്ടിയതോടെ കുട്ടികളെ തനിച്ച് സ്കൂളില്‍ അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയക്കുകയാണ്. തെരുവ് നായ്ക്കളെ പിടികൂടാന്‍ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും ഇപ്പോള്‍ അനക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: