തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും കമ്പനികള്‍ക്കും സ്വകാര്യ സര്‍വകലാശാല തുടങ്ങുന്നതിന് അനുമതി നല്കണമെന്നതടക്കമുശള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസന് ഇന്ന് രാവിലെ ക്ലിഫ്ഹൗസിലെത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എം.ജി സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പ്രൊഫ. സി.ഐ. അബ്ദുറഹ്മാന് കണ്‍വീനറുമായ വിദഗ്ദ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം പിന്നിലാണെന്നും സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് ഇതിനു പരിഹാരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ ഗ്രാമീണമേഖലയില്‍ കുറഞ്ഞത് 30 ഏക്കര്‍ സ്ഥലവും നഗരങ്ങളില്‍ 20 ഏക്കര്‍ സ്ഥലവും വേണം. സര്‍വകലാശാലകളിലെ ഫീസ് നിശ്ചയിക്കാനുള്ള അധികാരം അതാത് മാനേജ്മെന്റിനായിരിക്കും. ഓരോ സ്വകാര്യ സര്‍വകലാശാലയ്ക്കും പ്രത്യേക നിയമങ്ങള്‍ വേണം. ഇവയുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വ്യത്യസ്തമായിരിക്കും.
രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളേയും പ്രവേശിപ്പിക്കാം. സ്വകാര്യ സര്‍വകലാശാലകള്‍ യു.ജി.സിയുടെ 2 എഫ് കാറ്റഗറിയില്‍ ഉള്‍പ്പെടണം. ഇതില്‍ ഉള്‍പ്പെട്ടാലേ കോഴ്സുകള്‍ നടത്താനാകൂ. അഞ്ചു വര്‍ഷംകൊണ്ട് സര്‍വകലാശാലകള്‍ നാക്കിന്റെ ഗ്രേഡിംഗ് നേടിയിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
സ്വകാര്യ സര്‍വകലാശാല തുടങ്ങുന്നത് സംബന്ധിച്ച് മന്ത്രിസഭയിലും യു.ഡി.എഫിലും ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നീട് അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും. എല്ലാ തലത്തിലും അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷം മാത്രമെ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സര്‍വകലാശാലകള്‍ വരുന്നത് വഴി കേരളത്തിലെ വിദ്യാഭ്യാസ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. എന്നാല്‍, വ്യക്തി താല്പര്യങ്ങള്ക്ക് പ്രസക്തിയില്ലെന്നും സര്‍ക്കാരിന്റെ തീരുമാനമാണ് അന്തിമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: