ന്യൂദല്‍ഹി: ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യയും സര്‍ക്കാരിന് കൈമാറിയ 69 ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലം ചെയ്ത് നല്കുന്നു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതിന് അനുമതി നല്കി. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പാടങ്ങള്‍ സ്വകാര്യ -വിദേശ കമ്പനികള്‍ക്ക് ലേലത്തിന് നല്‍കാനാണ് സാമ്പത്തികകാര്യ മന്ത്രി സഭാ സമിതിയുടെ തീരുമാനം.
സര്‍ക്കാറിന്റെ സബ്സിഡി വീതംവെയ്ക്കല്‍ വ്യവസ്ഥ മൂലം സാമ്പത്തികമായി നഷ്ടത്തിലായ പാടങ്ങളാണ് ലേലത്തിന് വെയ്ക്കുന്നത്. വരുമാനമോ എണ്ണയും ഗ്യാസുമോ വീതം വെയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥ. ഇതില്‍ ഏറ്റവും കൂടുതല്‍ തുക തരുന്ന കമ്പനിയ്ക്ക് പാടം നല്‍കും. 80 ശതമാനം വരുമാനമായി കണക്കാക്കുകയും ബാക്കിയുള്ള 20 ശതമാനം എണ്ണക്കിണറുകള്‍ കുഴിയ്ക്കാനും അനുബന്ധ പഠനങ്ങള്‍ക്കും വിനിയോഗിക്കുകയും ചെയ്യും.
വരുമാനത്തിന്റെ കൂടുതല്‍ ഭാഗം നല്കാന് തയ്യാറുള്ളവരുമായിട്ടാകും ലേലം ഉറപ്പിക്കുക. ഒഎന്‍ജിസി 63 ഉം ഓയില്‍ ഇന്ത്യ ആറും പാടങ്ങളാണ് സര്‍ക്കാരിന് കൈമാറിയത്. പുതിയ എണ്ണ ഖനന ലൈസന്‍സ് പോളിസിപ്രകാരം 1999 നുശേഷം ഒമ്പത് തവണയായി 254 ബ്ലോക്കുകളാണ് സര്‍ക്കാര്‍ ഇതുവരെ ലേലം ചെയ്തത്. ഉത്പാദനത്തില്‍ ഒരു ഭാഗം പങ്കുവെയ്ക്കുന്ന തരത്തിലായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: