ന്യൂദല്‍ഹി: 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആറ് പേര്‍ക്ക് തടവുശിക്ഷ. ടെണ്ടര്‍ നടപടികളില്‍ കൃത്രിമം നടത്തി വഴിവിളക്കുകള്‍ സ്ഥാപിച്ച കേസിലാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത പത്ത് അഴിമതിക്കേസുകളിലെ ആദ്യത്തെ വിധിയാണിത്. കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി ഉള്‍പ്പെടെയുള്ളവരുടെ കേസിന്റെ വിചാരണ നടപടികള്‍ തുടരുന്നു.
ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നാല് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കാണ് ശിക്ഷ. മുനിസിപ്പല്‍ കോര്പ്പറേഷന് ഓഫ് ദല്‍ഹി സൂപ്രണ്ട് എഞ്ചിനീയറായിരുന്ന ഡി.കെ സുഗന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഒ.പി മഹഌ അക്കൗണ്ടന്റ് വി. രാജു, ടെണ്ടര്‍ ക്ലര്‍ക്ക് ഗുരുചരന്സിങ് എന്നിവര്‍ക്ക് പുറമേ വഴിവിളക്ക് കരാര്‍ ലഭിച്ച സ്വേക്ക് പവര്‍ടെക് ഡയറക്ടര്‍ ജെ.പി. സിങ് എന്നിവര്‍ക്ക് നാല് വര്‍ഷം കഠിന തടവ്. സ്വേക്ക പവര്‍ടെക് എം.ഡി: ടി.പി. സിങ്ങിന് ആറു വര്‍ഷം കഠിന തടവും ലഭിച്ചു. തടവിനു പുറമേ സ്വേക്ക പവര്‍ടെക്ക് 70,000 രൂപയും മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ 30,000 രൂപ വീതവും പിഴയും നല്‍കണം. സ്വേക്ക പവര്‍ടെക് എംഡി: ടി.പി. സിങ്ങിന് 42,000 രൂപയും ഡയറക്ടര്‍ ജെ.പി. സിങ്ങിന് 22,000 രൂപയും പിഴ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജേഷ് ഗാര്‍ഗ് വിധിച്ചു.
അനധികൃത കരാറിലൂടെ മുനിസിപ്പാലിറ്റിക്ക് 1.42 കോടി രൂപ നഷ്ടമുണ്ടായെന്ന സിബിഐയുടെ കണ്ടെത്തല്‍ കോടതി ശരിവെച്ചു. കേസിലെ പ്രതിയായിരുന്ന ഫിലിപ്സ് ഇന്ത്യാ ജീവനക്കാരന് മെഹുര് കര്ണ്ണിക്കിനെ വെറുതെവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: