ജാംബവാന് ഹനുമാനില്‍ നിലീനമായ ശക്തിവിശേഷം ഉദ്ദീപിപ്പിക്കുന്നതിനുവേണ്ടിയാണ് പൈതൃകത്തെപ്പറ്റി പറഞ്ഞുതുടങ്ങിയത്. പോരാത്തതിന് നീ മാരുതപുത്രന്‍ കൂടിയാണ്. ബലത്തിലും വേഗത്തിലും നീ പിതാവിന് തുല്യനാണ്. അഞ്ജനയുടെ ഗര്‍ഭത്തില്‍നിന്ന് ഭൂമിയില്‍ പിറന്നുവീണപ്പോള്‍ തന്നെ നീ അഞ്ഞൂറ് യോജന ഉയരത്തിലേക്ക് ചാടിയത് എനിക്കറിയാം. ജാംബവാന് വിചാരിച്ചതുപോലെത്തന്നെ ഹനുമാന്റെ അളവില്ലാത്ത ആത്മവീര്യം ഉണര്‍ന്നുതുടങ്ങി. ജാംബവാന് തുടര്‍ന്നു പറഞ്ഞു.
ജനിച്ച ഉടനെത്തന്നെ ഹനുമാന് തുടുത്തുവിളങ്ങുന്ന സൂര്യബിംബം കാണുകയും അത് പഴമാണെന്ന് വിചാരിച്ച് കൈക്കലാക്കുന്നതിന്നുവേണ്ടി മുകളിലേക്ക് ചാടുകയും ചെയ്തു. ഇതുകണ്ട ഇന്ദ്രന് വജ്രായുധം പ്രയോഗിക്കുകയും താടിയെല്ലില്‍ മുറിവേറ്റ് അവശനായി നിലംപതിക്കുകയും ചെയ്തു. പുത്രന് നേരിട്ട ആപത്തുകണ്ട് വായുഭഗവാന് കുഞ്ഞിനെ എടുത്തുകൊണ്ട് പാതാളത്തില്‍ പോയി. വായുവിന്റെ അഭാവത്തില്‍ ഭൂമിയിലെ ചരാചരങ്ങള്‍ സ്തംഭിച്ചു.
ജീവജാലങ്ങള്‍ നശിക്കുമെന്ന സ്ഥിതിയായി. ബ്രഹ്മാദിദേവതകളെല്ലാരും ഉടന്‍തന്നെ പാതാളത്തിലെത്തി കുഞ്ഞിനെ പൂര്‍വാവസ്ഥയിലാക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. വജ്രായുധമേറ്റ് താടിയിലുണ്ടായ മുറിവിന്റെ അടയാളം അടിസ്ഥാനമാക്കി ഹനുമാനെന്ന് നാമകരണവും ചെയ്തു. മാത്രമല്ല നിനക്ക് ഒരിക്കലും മരണം സംഭവിക്കുകയില്ലെന്നും അവര്‍ വരം നല്കുകയുണ്ടായി. വജ്രം താടിയെല്ലില്‍ മുറിവണ്ടാക്കിയതുകാരണം നീ എല്ലാം മറന്നുപോയോ? മാത്രമല്ല നിന്റെ കയ്യിലാണല്ലോ ശ്രീരാമന് അംഗുലീയം തന്നുവിട്ടത്. അതെന്തിനാണെന്ന് നിനക്കറിഞ്ഞുകൂടെന്നുണ്ടോ? ദേവകളുടെ വരപ്രസാദം മൂലം നിനക്കുസിദ്ധിച്ച ബലവും വീര്യവും വേഗവും എത്രയെന്നു കണക്കാക്കാന്‍ ഭൂമിയില്‍ ആര്‍ക്കും സാദ്ധ്യമല്ല.
ജാംബവാന് ഇങ്ങിനെ പറഞ്ഞപ്പോള്‍ ഹനുമാന് ഇരുന്നിടത്തുനിന്നും എഴുന്നേറ്റുകൊണ്ട് ബ്രഹ്മാണ്ഡംപോലും കുലുങ്ങുന്ന രീതിയില്‍ ഗര്‍ജ്ജിച്ചു. തന്റെ ലക്ഷ്യമെന്തെന്ന് ബോധ്യപ്പെട്ടതോടുകൂടി അസാധ്യമെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന ആത്മവിശ്വാസത്തിന്റെ ഉറവിടമായി ഹനമാന് സ്വയം മാറി. ആത്മവിശ്വാസത്തോടെ പര്‍വതാകാരനായി നിന്നുകൊണ്ട് പറഞ്ഞു.
സമുദ്രലംഘനം ചെയ്ത് ലങ്കയില്‍ ചെന്ന് ലങ്കാനഗരത്തെ ഭസ്മമാക്കി രാവണനെ കുലത്തോടെ നശിപ്പിച്ച് ദേവിയേയും കൊണ്ട് ഞാന്‍ ഉടന്‍ വരുന്നതാണ്. അല്ലെങ്കില്‍ രാവണനെ ബന്ധിച്ച് ഇടത്തേക്കയ്യിലും ത്രികുടാചലത്തോടുകൂടി ലങ്കാനഗരത്തെ വലതുകയ്യിലും എടുത്തുകൊണ്ട് വന്ന് രാമപാദങ്ങളില്‍ സമര്‍പ്പിക്കുന്നതാണ്. രാമാംഗുലീയം എന്റെ കയ്യിലുള്ളതുകൊണ്ട് ഈ കാര്യങ്ങള്‍ എനിക്ക് നിഷ്പ്രയാസം ചെയ്യാന്‍ സാധിക്കുന്നതാണ്.
മാരുതിയുടെ വാക്കുകള്‍ കേട്ട് ജാംബവാന് പറഞ്ഞു. നീ അത്തരം സാഹസപ്രവൃത്തികള്‍ ഒന്നും ചെയ്യേണ്ടതില്ല. നീ പോയി ദേവിയെക്കണ്ട് നേരെ തിരിച്ചുവന്നാല്‍ മതി. രാവണനെ എതിര്‍ക്കുന്നത് പിന്നീടുമതി. ശ്രീരാമചന്ദ്രന് എന്തായാലും രാവണനെ നിഗ്രഹിക്കും. നിനക്ക് അപ്പോള്‍ നിന്റെ വിക്രമങ്ങള്‍ പുറത്തെടുക്കാമല്ലോ. ആകാശമാര്‍ഗ്ഗമായി പോകുന്ന നിനക്ക് യാതൊരു വിഘ്നവും സംഭവിക്കാതിരിക്കട്ടെ. ശ്രീരാമകാര്യത്തിനായി പോകുന്ന നിനക്ക് തുണയായി എപ്പോഴും വായുദേവന് കൂടെയുണ്ടാകും. നിനക്ക് മംഗളം ഭവിക്കട്ടെയെന്ന് ജാംബവാന് ആശംസനല്‍കി.
ഹനുമാന് മഹേന്ദ്രഗിരിയുടെ മുകള്‍പ്പരപ്പിലെത്തി. അവിടെ നിന്നുകൊണ്ട് തന്റെ സ്വന്തം മാതാക്കള്‍ മൂവരേയും ഭക്തിയോടെ സ്മരിച്ചു. ശ്രീരാമദേവനെ ധ്യാനിച്ച് ഹൃദയത്തില്‍ കുടിയിരുത്തി രാമാര്‍പ്പിതമായ മുദ്രാമോതിരം കയ്യിലെടുത്ത് നിരീക്ഷിച്ചു. അല്പസമയം കണ്ണടച്ചുനിന്നു. അതിനുശേഷം കണ്ണുതുറന്ന് തലയുയര്‍ത്തി ഉടല് നിവര്‍ത്ത് കഴുത്തുനീട്ടി വാല് മേല്പോട്ടാക്കി വാലഗ്രം പിന്നോട്ട് വളച്ച് കാലുകള്‍ പരത്തി മുട്ടുകള്‍ തെല്ലൊന്ന് കുനിച്ച് ആ വീരാധിവീരന്‍ തെക്കെ സമുദ്രപ്പരപ്പിലേക്ക് ഒന്നുനോക്കി. മറ്റു വാനരന്മാര് ചുറ്റും പകച്ചുനില്‍ക്കെ ഒന്നലറിക്കൊണ്ട് ഹനുമാന് കുതിച്ചുചാടി. ചാടിയുയര്‍ന്ന മാരുതി
അപാരമപരിശ്രാന്ത: പപ്ലുവേ ഗഗനാര്‍ണവം
ഹനുമന്മാരുത ഗതിര്‍മഹാ നൗരിവ സാഗരം (സുന്ദരകാണ്ഡം 57:4)
ഹനുമാന് അതിവേഗത്തില്‍ സാഗരത്തില്‍ നൗകയെന്നപോലെ അപാരമായ ആകാശസമുദ്രത്തില്‍ പൊങ്ങിപ്പറന്നു.
ഗ്രസമാന ഇവാകാശം താരാധിപമിവോല്ലിവന്‍
ഹരണിവ സനക്ഷത്രം ഗഗനം സാര്‍ക്കമണ്ഡലം
മാരുതസ്യാന്മജ: ശ്രീമാന്‍ കപിര്‍വ്യോമചരോമഹാന്‍
ഹനുമാന് മേഘജാലാനി വികര്‍ഷണിവ ഗച്ഛതി (സുന്ദരം 57:56)
ആകാശത്തെ ഗ്രസിക്കുന്നതുപോലെയും ചന്ദ്രനെ ഉരസുന്നതുപോലെയും ഹനുമാന് മേഘങ്ങളെ പറത്തിക്കൊണ്ട് പോകുന്നുവോ എന്ന് തോന്നിപ്പിക്കുന്നതുപോലെ യാത്ര ചെയ്തു.
ലങ്കയിലേക്ക് ആകാശമാര്‍ഗ്ഗം പുറപ്പെട്ട ഹനുമാന്റെ തിരിച്ചുവരവും കാത്ത് വാനരസംഘം ഹനുമാന് മംഗളങ്ങളര്‍പ്പിച്ച് കടല്ക്കരയില് കാത്തുനിന്നു.
ഹനുമാന് മഹേന്ദ്രഗിരിയുടെ മുകളില്‍നിന്നും ലങ്കയെ ലക്ഷ്യമാക്കി അന്തരീക്ഷത്തില്‍കൂടി വായുവേഗത്തില്‍ സഞ്ചരിച്ച് കുറച്ചുദൂരം ചെന്നപ്പോള്‍ ഭയങ്കരമായ ഒരു സ്ത്രീസത്വം ഹനുമാന്റെ മാര്‍ഗ്ഗത്തെ തടഞ്ഞുകൊണ്ട് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അലറുന്ന ശബ്ദത്തില്‍ അവള് പറഞ്ഞു. നില്ക്കൂ അവിടെ. ഈ നഭോഭാഗം എന്റെ അധീനതയിലാണ്. ഈ പ്രദേശത്തുകൂടി വരികയും പോവുകയും ചെയ്യുന്നവരെ ഭക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്.
ഈശ്വരകല്പിതമായി അതിന്നുള്ള കഴിവും തന്റേടവും എനിക്ക് ലഭിച്ചിട്ടുണ്ട്. ഇന്നത്തെ എന്റെ ഭക്ഷണം നീയാണ്. മാത്രമല്ല എനിക്ക് വല്ലാത്ത വിശപ്പുമുണ്ട്. അതുകൊണ്ട് മറ്റൊന്നും ആലോചിച്ചുനില്‍ക്കാതെ എത്രയും പെട്ടെന്ന് എന്റെ വായ്ക്കകത്ത് കടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: