ന്യൂദല്‍ഹി: ഉത്സവ സീസണില്‍ വിമാനയാത്രാ ടിക്കറ്റുകളുടെ നിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. സംഭവത്തില്‍ ആശങ്ക അറിയിച്ച പ്രധാനമന്ത്രി വിമാനയാത്രാനിരക്ക് നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടാന്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്കി. എയര്‍ക്രാഫ്റ്റ് നിയമത്തിലെ 135-ാം വകുപ്പിലെ നാലാം ഉപവകുപ്പ് പ്രകാരം നിരക്കുകളുടെ കാര്യത്തില്‍ നടപടി സ്വീകരിക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്റെ ആലോചന.
പ്രവാസി ഭാരതീയര്‍ കൂടുതലായി യാത്ര ചെയ്യുന്ന ഉത്സവകാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള വിമാനയാത്രയുടെ ടിക്കറ്റുകള്‍ അഞ്ചും ആറും ഇരട്ടിയാക്കി വിമാനക്കമ്പനികള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. ഇതിനെതിരെ മലയാളികളായ പ്രവാസികളാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുടെ പരാതിയിന്മേലാണ് നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഉയര്‍ന്ന വിമാനയാത്രാ നിരക്ക് വലിയ പ്രശ്നമാണ്. വിഷയം എങ്ങനെ നേരിടണമെന്നാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത്. ആഭ്യന്തര റൂട്ടുകളിലും അന്താരാഷ്ട്ര റൂട്ടുകളിലും വിമാനയാത്രാ നിരക്ക് ഉയരുകയാണ്. അന്താരാഷ്ട്ര വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക വഴി പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ, വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥന് പറഞ്ഞു.
വിമാനയാത്രാനിരക്ക് ഉയരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിരവധി എംപിമാര്‍ പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രി പരിശോധിക്കുകയാണെന്നും നടപടികള്‍ ഉണ്ടാകുമെന്നും മഹേഷ് ശര്‍മ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിഷയത്തില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഉത്സവകാലത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്കെത്തുന്ന പ്രവാസികളെ പിഴിയുന്നതിനായാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് പുറമേ ആഭ്യന്തര സര്‍വ്വീസുകളുടെ നിരക്ക് കുറയ്ക്കുന്നതിനും എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കുന്നുണ്ട്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിമാനക്കമ്പനികള്‍ ഈടാക്കുന്ന അധികനിരക്ക് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനക്കമ്പനികളില്‍ നിന്നും യാത്രാ നിരക്ക് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഡിജിസിഎ തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: