കാലടി: ജാതിവ്യവസ്ഥക്കെതിരെ ശക്തമായ പോരാട്ടത്തിന് നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു ആഗമാനന്ദ സ്വാമികളെന്ന് പ്രശസ്ത സാഹിത്യകാരന് ഡോ.എസ്.കെ. വസന്തന് പറഞ്ഞു. എന്നാല്‍ ഇന്ന് ജാതിവ്യവസ്ഥ കൊണ്ടുവരാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലടിയില്‍ നടന്ന 120-ാം ആഗമാനന്ദജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും നിര്‍ണായക സ്വാധീനം ചെലുത്തുവാന്‍ സ്വാമിക്ക് കഴിഞ്ഞിരുന്നു. സ്വാമിജിയുടെ സംസ്കൃത പാണ്ഡിത്യം ഗാന്ധിജിയെപ്പോലും അതിശയപ്പെടുത്തിയിരുന്നു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് അര്‍ഹതയില്ലായെന്ന് തെറ്റായി വ്യാഖ്യാനിച്ച ഇണ്ടന്‍ തുരുത്തി നമ്പ്യാതിരിയുടെ പൊള്ളയായ വാദത്തെ തിരുത്തുവാന്‍ തന്റെ സംസ്കൃത പാണ്ഡിത്യംകൊണ്ട് സ്വാമിക്ക് കഴിഞ്ഞു.
അധഃസ്ഥിതരുടെ മോചനത്തിന് വേണ്ടി സമാനതകളില്ലാതെ പ്രവര്‍ത്തിച്ച സ്വാമിയുടെ ഈ രംഗത്തെ സംഭാവന പഠനവിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ.കെ.എസ്.ആര്. പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തകനുള്ള 14-ാമത് ആഗമാനന്ദ പുരസ്കാരം പള്ളിയറ രാമന് സ്വാമി നന്ദാത്മജാനന്ദ സമ്മാനിച്ചു. സംസ്കൃത ഭാഷാ പ്രചാരകനുള്ള നാലാമത് സംസ്ഥാനതല പുരസ്കാരം ഡോ.പി.കെ. മാധവന് തലനാട് ചന്ദ്രശേഖരന് നായര്‍ സമ്മാനിച്ചു.
ജയന്തിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റുകളുടെ ഉദ്ഘാടനം എം.കെ.കുഞ്ഞോല്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ആര്‍ട്ടിസ്റ്റ് ശിവഗംഗയെ പ്രൊഫ.ടി.എന്‍.ശങ്കരപ്പിള്ള ആദരിച്ചു. പ്രൊഫ.പി.വി. പീതാംബരന്, പത്രപ്രവര്ത്തകന് എന്‍.പി. സജീവ്, പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യര്‍, ടി.ആര്. മുരളീധരന്, എം.കെ.വാവക്കുട്ടന് മാസ്റ്റര്‍, ടി.ആര്.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: