കോട്ടയം: ഭാരതത്തിലെ ജനങ്ങള്‍ ഏകോദര സഹോദരങ്ങളായി ജീവിക്കുന്നത് ഭരണഘടനയുടെ പിന്‍ബലത്തിലല്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പിക്ക് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന കമ്മറ്റി നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത സംസ്കാരത്തിന്റെ പ്രത്യേകതയാണ് ഏകത്വം. ഐക്യ കേരളം രൂപം കൊള്ളുന്നതിന് മുമ്പ് മദ്രാസ് പ്രവിശ്യയിലെ ജനസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ബാരിസ്റ്റര്‍ ജി.കെ ജോണ്‍ ആയിരുന്നു. അദ്ദേഹം ജനസംഘത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ വലിയ വിമര്‍ശനമാണ് എതിരാളികള്‍ ഉയര്‍ത്തിയത്. അതിന് അദ്ദേഹം പറഞ്ഞ മറുപടി ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് സങ്കുചിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട് എന്നായിരുന്നു.രാജഗോപാല്‍ പറഞ്ഞു.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി സാബു അധ്യക്ഷതവഹിച്ചു. ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും ആശംസാപ്രഭാഷണം നടത്തി. പമ്പാനദിയെ സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ നിലപാട് സ്വീകരിച്ച എംപിയെ കുമ്മനം രാജശേഖരന് അഭിനന്ദിച്ചു.
തന്റെ ഗുരു പന്തളം സ്വദേശിയായ പുരുഷോത്തമന് നായരുമായി ശബരിമല സന്ദര്‍ശിച്ചിരുന്നു. ആ സമയത്താണ് പമ്പാനദിയുടെ ദുരവസ്ഥ നേരില്‍ കാണുവാന്‍ ഇടയായത്. പാര്‍ലമെന്റില്‍ സ്പീക്കറുടെ പ്രത്യേക അനുമതിയോടെ ഈ വിഷയം ഉന്നയിക്കാന്‍ കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. ഹേ പറഞ്ഞു. തനിക്ക് നേരിട്ട് പരിചയമില്ലാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നിലര്‍പ്പിച്ച വിശ്വാസത്തിന് താന്‍ ഒരിക്കലും കളങ്കം വരുത്തില്ലെന്നും റിച്ചാര്‍ഡ് ഹെ പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷമോര്‍ച്ച ഭാരവാഹികളായ കോര സി. ജോര്‍ജ്ജ്, ജിജോ ജോസഫ്, നാസര്‍ കനി റാവുത്തര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: