കഴിഞ്ഞ ദിവസം അതീവ രഹസ്യമായി നടത്തിയ ക്യൂ കോംപ്ലക്സിന്റെ തറക്കല്ലിടലിനു പിന്നില്‍ എന്താണു രഹസ്യം. അപ്രസക്തമായ കാര്യങ്ങള്‍ക്കു പോലും ആനയും അമ്പാരിയും എഴുന്നള്ളിച്ചും പെരുമ്പറ കൊട്ടി ജനങ്ങളെ അറിയിച്ചും ആഘോഷിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇത് രഹസ്യമായി നടത്തിയത്.
ആഗസ്റ്റ് 18 ന് ഉച്ചക്ക് ശേഷം മൂന്നു മണിക്ക് മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വ്വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് മുപ്പട്ടു ചൊവ്വാഴ്ച്ചയും ആ സമയം രാഹുകാലവും ആയിരുന്നു. ഗുരുവായൂര്‍ പോലുള്ള ഒരു സുപ്രധാനസ്ഥലത്ത് കോടികളുടെ ചെലവില്‍ ഒരുപദ്ധതി നിര്‍മ്മിക്കുമ്പോള്‍ ശുഭമുഹൂര്‍ത്തം പോലും നോക്കിയില്ലെന്നത് കാര്യത്തിലെ മനോഭാവം വെളിവാക്കുന്നു.
ഒടുവില്‍ ഇതെല്ലാം പ്രശ്നമായപ്പോള്‍ ഭൂമിപൂജ സമയത്ത് ഭരണസമിതിയിലെ വിവാദ അംഗം തന്നെ മൂന്ന് കല്ലുകളെടുത്ത് വെച്ച് ശിലാസ്ഥാപനം നടത്തുകയായിരുന്നു. തന്ത്രിയും മറ്റ് പ്രമുഖരും ഉള്ള സമയത്തായിരുന്നു ഈ വിക്രിയകള്‍. വൈകിട്ട് മുഖ്യമന്ത്രി എത്തിയെന്നു മാത്രം. ഇതിനായി സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും നിര്‍ബന്ധമായും അവിടെ എത്തിക്കുകയായിരുന്നു.
മുന്‍ എംഎല്‍എ ടി. വി. ചന്ദ്രമോഹന് ചെയര്‍മാനായ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെയാണ് 125 കോടിയുടെ മെഗാ പദ്ധതിക്ക് തയ്യാറെടുക്കുന്നത്.
ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള കിഴക്കേനടയിലാണ് നിര്‍മ്മാണം. തെക്കേനടയില്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നുവെന്ന കാരണം പറഞ്ഞാണ് അവിടെ കുടിയൊഴിപ്പിക്കല്‍ നടന്നത്. ഇന്നാപ്രദേശം തരിശായി കിടക്കുന്നു.
ക്യൂകോംപ്ലക്സ് വിരലിലെണ്ണാവുന്ന വ്യാപാരികളുടെ മാത്രം പ്രശ്നമല്ല. സമഗ്രമായ പ്ലാന്‍ ഇല്ലാത്തതുമൂലമാണ് പലപദ്ധതികളും പാതിവഴിയില്‍ നില്‍ക്കുന്നത്. ലാഭകരവും സുരക്ഷിതവുമാണ് ഈ പദ്ധതിയെന്നു പറയാനാവില്ല.
ആസൂത്രണമേയില്ലാതെയാണ് പദ്ധതിക്ക് ഭരണസമിതി രൂപം നല്‍കിയിരിക്കുന്നത്. ദീര്‍ഘവീക്ഷണം ഇല്ലേയില്ല. ഇവിടെ മാത്രമല്ല എസ്കലേറ്റര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ടൗണ്‍പ്ലാനറും വ്യക്തമാക്കിയതോടെ പദ്ധതിയുടെ പ്രായോഗികതതന്നെ സംശയമായി.
ക്ഷേത്രത്തിനുചുറ്റും 25 മീറ്റര്‍ ചുറ്റളവില്‍ സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയായപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ആദ്യ സര്‍ക്കാര്‍ സ്വാര്ത്ഥതാല്പ്പര്യത്തോടെ അതിനെ 10 മീറ്റര്‍ ആക്കി ചുരുക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതിനെതുടര്‍ന്ന് ഇടതുസര്‍ക്കാര്‍ 25 മീറ്റര്‍ സ്ഥലമെടുപ്പ് 2006 ല്‍ പൂര്‍ത്തിയാക്കി.
മാത്രമല്ല തെക്കുഭാഗത്ത് 75 മീറ്റര്‍ ഭൂമിയും ഏറ്റെടുത്തു. മറ്റ് മൂന്ന് ഭാഗത്തും 75 മീറ്റര്‍ ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയാവുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്.
2011 ആഗസ്റ്റ് എട്ടിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗമാണ് സ്ഥലമെടുപ്പ് നിര്‍ത്തിവക്കാന്‍ തീരുമാനിച്ചത്.
ക്ഷേത്രത്തിന്റെ സുരക്ഷക്കായി 100 മീറ്റര്‍ സ്ഥലം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിയോഗിച്ച കൃഷ്ണനുണ്ണി കമ്മീഷനാണ് ആദ്യമായി ആവശ്യപ്പെട്ടത്. സുപ്രീംകോടതിയും ഹൈക്കോടതിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതിരുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും സുരക്ഷപ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും 2011 ല്‍ കേന്ദ്രആഭ്യന്തര സുരക്ഷ വിഭാഗം ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല.
പ്രതിമാസം മൂന്ന് കോടി രൂപ മാത്രം ലാഭമുണ്ടെന്ന് കണക്കാക്കുമ്പോഴാണ് 125 കോടിയുടെ പദ്ധതിയുമായി ഭരണസമിതി രംഗപ്രവേശം ചെയ്തിട്ടുള്ളത്. ഇതിനുപിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നാണാക്ഷേപം. ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ടത്രെ.
സ്ഥിരനിക്ഷേപം പിന്‍വലിച്ചാണ് ദേവസ്വത്തില്‍ നിന്നും വിരമിച്ച 16 ഓളം ജീവനക്കാര്‍ക്ക് ഇക്കഴിഞ്ഞ മെയ്മാസം 15ന് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കിയത്. അപ്പോള്‍ ഈ 125 കോടി എവിടെനിന്നുണ്ടാക്കും.
ഇപ്പോഴത്തെ കണക്കുപ്രകാരം ക്യൂകോംപ്ലക്സിന്റെ സിവില്‍ വര്‍ക്കിന് 37 കോടിയും വൈദ്യുതീകരണത്തിന് ഒമ്പത് കോടിയും പാര്‍ക്കിങ് കോംപ്ലക്സിന്റെ സിവില്‍ വര്‍ക്കിന് 52.25 കോടിയും അതിലെ വൈദ്യുതീകരണത്തിന് 3.50 കോടിയും 36,800 ചതുരശ്ര അടി ഓഫീസ് കെട്ടിടത്തിന് 15 കോടി രൂപയുമാണ് ഏകദേശം കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ നിര്‍മ്മാണ പദ്ധതികള്ക്കെല്ലാം് ആസൂത്രണത്തിന്റെ ഇരട്ടി തുലച്ച ചരിത്രമുള്ള ദേവസ്വത്തിന് ക്യൂകോംപ്ലക്സ് പണി ഒരിക്കലും നഷ്ടമില്ലാതാക്കില്ല.
സമയത്ത് പൂര്ത്തീകരിക്കുകയുമില്ല. കോടികള്‍ ചെലവാക്കി തുടങ്ങിയ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥ വരാം.
ദേവസ്വത്തിന് വലിയ ചെലവില്ലാതെ ഇപ്പോഴുള്ള ചില കെട്ടിടങ്ങള്‍ ഉപയോഗിച്ച് തന്നെ ക്യൂകോംപ്ലക്സ് നിര്‍മ്മിക്കാവുന്നതാണ്. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന നാല്‍പ്പതിനായിരം ചതുരശ്ര അടിയുള്ള കെട്ടിടം വലിയ ചെലവില്ലാതെ ഇതിന് ഉപയോഗിക്കാം. കിഴക്കേനടയിലുള്ള വൈജയന്തി ബില്‍ഡിങ്ങില്‍ ഓഫീസും പ്രവര്‍ത്തിക്കാം. അതിനനുസൃതമാണ് ഇരുകെട്ടിടങ്ങളുടേയും നിര്‍മ്മാണം.
പക്ഷേ ദേവസ്വത്തിന്റെ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിലാണ് ഭരണസമിതിയുടെ കണ്ണ്. അതില്‍ നിന്നും പരമാവധി ഊറ്റിയെടുക്കുന്നതിനാണ് ഇവരുടെ നീക്കം. കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ അത് നീട്ടാനുള്ള ഒരുതന്ത്രം കൂടിയായി പലരും സംശയിക്കുന്നു.
മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മാണം ആരംഭിച്ച പാഞ്ചജന്യം അനക്സ് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും ഭാര്‍ഗവീനിലയംപോലെ കിടക്കുന്നു. ഇതിന്റെ പേരില്‍ 15 കോടി രൂപ ചെലവാക്കിയിട്ടും നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല. മുന്‍ ഭരണസമിതി കരാറുകാരന് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ ഇപ്പോഴത്തെ ഭരണ ക്കാര് ആ തീരുമാനം മാറ്റി.
5.70 കോടി രൂപമുടക്കി 2008 ല്‍ നിര്‍മ്മിച്ച ഗുരുവായൂര്‍ സത്യഗ്രഹമന്ദിരത്തിന്റെ 28 മുറികള്‍ മാസങ്ങളായി ഭക്തര്‍ക്ക് വാടകക്ക് നല്‍കുന്നില്ല. സ്ഥിതി ശോചനീയാമാണ്. കോടികള്‍ ചെലവഴിച്ചിട്ടും അടുക്കള നിര്‍മ്മിച്ചിട്ടില്ല. ജനല്‍ചില്ലുകള്‍ തകര്‍ന്നു, എസി പ്രവര്‍ത്തിക്കുന്നില്ല, പ്ലാസ്റ്ററിങ്ങും സീലിങ്ങും അടര്‍ന്നു വീഴുന്നു, വാതില്‍ അടയ്ക്കാന്‍ കഴിയുന്നില്ല, പൂട്ടീ വീഴുന്നില്ല… അങ്ങനെ നീളുന്നു അതിലെ പ്രശ്നങ്ങള്‍.
നാളെ: കുടിയെല്ലാമൊഴിപ്പിച്ചത് ആര്‍ക്കുവേണ്ടി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: