മരട്: ബോട്ടു പണിമുടക്കിയിട്ടും കര്‍മ്മനിരതരായി വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ജീവനക്കാരും മാതൃകയായി. മരട് നഗരസഭയുടേയും, വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും, ദേശീയ ആരോഗ്യ മിഷന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളോട്ടിംഗ് ഡിസ്പന്‍സറിയിലെ ഡോക്ടറും ജീവനക്കാരുമാണ് മരുന്നുമായി പോകേണ്ട ബോട്ട് യന്ത്രത്തകരാറുമൂലം പണിമുടക്കിയിട്ടും പൊതുപണിമുടക്കു ദിവസം കഷ്ട്ടപ്പാടുകള്‍ സഹിച്ച് അടഞ്ഞുകിടന്ന കടവരാന്തയില്‍ രോഗികളെ പരിശോധിച്ച് മാതൃകയായത്. പനങ്ങാട് ചേപ്പനം ബണ്ടിലെ ബോട്ടുജെട്ടിയിലാണ് എല്ലാ ബുധനും ശനിയും ഫ്ളോട്ടിംഗ് ഡിസ്പന്‍സറി എത്തിച്ചേരേണ്ടത്. രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 1 മണിവരെ ഡോക്ടറെ കാണാനും മരുന്നു വാങ്ങാനുമായി നിരവധി രോഗികള്‍ കാത്തു നില്ക്കുന്നുണ്ടാകും. പൊതുപണിമുടക്കു ദിവസമായിരുന്ന ഇന്നലെയും എണ്‍പതോളം രോഗികളാണ് ഫ്ളോട്ടിംഗ് ഡിസ്പന്‍സറി വരുന്നതും നോക്കി കാത്തു നിന്നിരുന്നത്. തുടര്‍ച്ചയായുള്ള പരിശോധന നടത്തി കോഴ്സ് പൂര്‍ത്തിയാക്കേണ്ട രോഗികളും അതിലുണ്ടായിരുന്നു.
വഞ്ചിയില്‍ കയറിവേണം വളന്തകാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്താന്‍. വഞ്ചി കയറി അവിടെയെത്തിയപ്പോഴാണ് പോകേണ്ട ഡിസ്പന്‍സറി ബോട്ട് യന്ത്രത്തകരാര്‍ മൂലം പണിമുടക്കിലാണെന്ന് ഡോ. പ്രീത ഭാസ്കര്‍ അറിഞ്ഞത്. തുടര്‍ന്ന് മരുന്നുകളും പരിശോധനാ സാമഗ്രികളും വഞ്ചിയില്‍ കയറ്റി നെട്ടൂരില്‍ എത്തിച്ചു. അവിടെ നിന്നും ഡോക്ടര്‍ തന്റെ സ്വകാര്യ കാറില്‍ മരുന്നും മറ്റും പനങ്ങാട് ചേപ്പനം ബണ്ടില്‍ എത്തിച്ച് അടഞ്ഞുകിടന്ന കടവരാന്തയില്‍ രോഗികളെ പരിശോധിച്ചത്. നാലരവര്‍ഷമായി വളന്തകാട് ഫ്ളോട്ടിംഗ് ഡിസ്പന്‍സറി പ്രവര്‍ത്തിക്കുന്നു. നേഴ്സിംഗ് അസിസ്റ്റന്റ് എന്‍.ജി. ടോമി, ആശാവര്‍ക്കര്‍ സുമ ബാബു എന്നിവരും ഡോക്ടറോടൊപ്പം കര്‍മ്മ നിരതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: