കൊച്ചി: സംസ്ഥാനത്ത് ആദ്യമായി വിമാനമാര്‍ഗം എത്തിച്ച ഹൃദയം സ്വീകരിച്ച ചാലക്കുടി സ്വദേശി മാത്യു അച്ചാടന് ഇന്നലെ വൈകുന്നേരം അഞ്ച്മണിയോടെ വീട്ടിലേക്ക് മടങ്ങി.
ജീവിതം തിരിച്ച് കിട്ടിയ സന്തോഷത്തില്‍ എല്ലാവരോടും നിറകണ്ണുകളോടെ നന്ദിപ്രകടിപ്പിച്ചാണ് യാത്രയയപ്പ് സമ്മേളനത്തില്‍ മാത്യു എത്തിയത്. കുടുംബക്കാര്‍ക്കും, സുഹൃത്തുക്കള്‍ക്കും പുറമെ യാത്രയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മന്ത്രി കെ. ബാബു, എംഎല്‍എമാര്‍ ജനപ്രതിനിധികള്‍, ആശുപത്രി പ്രതിനിധികള്‍ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശര്‍മ്മയുടെ ഹൃദയമാണ് മാത്യു അച്ചാടനില് തുടിക്കുന്നത്. ജൂലായ് 24നായിരുന്നു മസ്തിഷ്ക്കമരണം സംഭവിച്ച ശര്‍മ്മയുടെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് വ്യോമസേനയുടെ വിമാനത്തില്‍ കൊച്ചിയിലെത്തിച്ച് മാത്യു അച്ചാടനില് തുന്നിച്ചേര്‍ത്തത്.
കേരളമാകെ ശ്രദ്ധ നേടിയ സംഭവമായിരുന്നു അത്. ജനങ്ങള്‍ ഓപ്പറേഷന് രംഗങ്ങള്‍ ടിവിയില്‍ നേരിട്ട് കാണുകയും ചെയ്തു. തുന്നിച്ചേര്‍ത്ത ഹൃദയം 24 മണിക്കൂറിന് മുമ്പ് തന്നെ ശരീരത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തതോടെ ശസ്ത്രക്രിയ വിജയകരമായതായി ആശുപത്രിവൃത്തങ്ങളറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 38 ാം ദിവസമാണ് മാത്യുവിന് ആശുപത്രി വിടാനായത്. ഇനി വീട്ടില്‍ ചികിത്സ തുടരും.
20 ലക്ഷം രൂപയാണ് ഏകദേശ ചെലവ്. ഇതില്‍ ആറു ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കുമെന്നാണ് പ്രഖ്യാപനം. ഇത്തരം ചികിത്സക്ക് വിവിധ സംഘടനകളുടേയും, ഏജന്‍സികളുടേയും കൂട്ടായ സഹായം കൂടിയേതീരു എന്നു നാട്ടുകാരും വീട്ടുകാരും, ആശുപത്രി അധികൃതരും വിലയിരുത്തുന്നു. കുടുംബനാഥനെ ജീവനോടെ തിരിച്ചുകിട്ടിയതില്‍ കുടുംബം ആശ്വാസം കൊള്ളുമ്പോള്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിലുള്ള സന്തോഷത്തിലാണ് ആശുപത്രി അധികൃതര്‍.
മാത്യു അച്ചാടന്റെ ഹൃദയം മാറ്റിവയ്ക്കലിന് ശേഷം രണ്ട് തവണ കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് ഹൃദയം വിമാനമാര്‍ഗ്ഗം എത്തിച്ച് തുന്നിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: