തിരുവനന്തപുരം: സ്വകാര്യസര്‍വകലാശാലകള്‍ സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഉയരവെ സ്വകാര്യ സര്‍വകലാശാലയെയും സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായത്തെയും അനുകൂലിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ വിദ്യാഭ്യാസഗുണനിലവാരം ഉയര്‍ത്തിയാല്‍ സ്വകാര്യ സര്‍വകലാശാലകള്‍ ഗുണം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്നു പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിലും ത്രിപുരയിലുമടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ നിലവിലുണ്ട്. കഴിഞ്ഞ ഒന്നരദശാബ്ദത്തിനിടെ സംസ്ഥാനത്ത് ഏറ്റവും വലിയ നിക്ഷേപം ഉണ്ടായതു സ്വാശ്രയ വിദ്യാഭ്യാസമേഖലയിലാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം.
എന്നാല്‍ സര്‍ക്കാരിലും കോണ്‍ഗ്രസ്സിലും സ്വകാര്യ സര്‍വ്വകലാശാല വരുന്നതു സംബന്ധിച്ച് എതിര്‍പ്പും ശക്തമാണ്.
സ്വകാര്യ സര്‍വ്വകലാശാല വരുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പരസ്യമായി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ, സ്വകാര്യ സര്‍വകലാശാല വേണ്ടെന്ന നിലപാടുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശനും രംഗത്തു വന്നു. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകളുടെ ആവശ്യം എത്രത്തോളമുണ്ടെന്ന് കാര്യമായ പഠനം ആവശ്യമാണെന്നാണ് അഭപ്രായം ഉയരുന്നത്.
വന്‍തോതിലുള്ള വിദ്യാഭ്യാസ കച്ചവടത്തിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴാനും സ്വകാര്യ സര്‍വ്വകലാശാലകളുടെ വരവ് ഇടയാക്കുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിലെ തന്നെ ഒരുവിഭാഗത്തിനുണ്ട്.
എന്നാല്‍ സമവായത്തിലൂടെ മാത്രമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഏറ്റുവാങ്ങിയത്.
രാജ്യത്ത് 207 സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലും സര്‍ക്കാര്‍തലത്തിലുള്ള സര്‍വകലാശാലകളെക്കാള്‍ മികച്ചരീതിയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മികച്ച വിദ്യാഭ്യാസം നല്കാനായാല് യൂറോപ്പിലും അമേരിക്കയിലും ഉണ്ടാവുന്ന ചെലവിന്റെ പത്തിലൊന്ന് തുകയ്ക്ക് ഉന്നതവിദ്യാഭ്യാസം സാധ്യമാകും, മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തയാറാക്കിയ റിപ്പോര്‍ട്ട് യുഡിഎഫിലെ ഘടകക്ഷികളും അതിനു ശേഷം യുഡിഎഫിലും ചര്‍ച്ച ചെയ്യും. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ യുഡിഎഫ് തീരുമാനിച്ചാല്‍ സര്‍വകക്ഷി യോഗം വിളിക്കും.
അധ്യാപകരും വിദ്യാര്‍ഥികളും മാനെജ്മെന്റുകളുമടക്കം വിദ്യാഭ്യാസമേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തും. എ.കെ. ആന്റണിയുടെ കാലത്ത് സ്വകാര്യ സ്വാശ്രയ കോളേജുകള്‍ ആരംഭിച്ച ശേഷം 15 കൊല്ലത്തെ ഏറ്റവും വലിയ പുരോഗതിയാണ് ഈ മേഖലയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉദാഹരണം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: