കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത ജയിലില്‍വെച്ച് എഴുതിയ കത്ത് അതേപടി കോടതിയില്‍ നല്കരുതെന്നാവശ്യപ്പെട്ടാണ് സരിതയെ താന്‍ അട്ടക്കുളങ്ങര ജയിലില്‍ പോയി കണ്ടതെന്ന് മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബി. പ്രദീപ്കുമാര്‍ മൊഴി നല്കി. സരിത എഴുതിയ 40 പേജുള്ള കത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങള്‍ ഉള്ളതിനാലാണ് അവ കോടതിയില്‍ സമര്പ്പിക്കരുതെന്നാവശ്യപ്പെടാന് സരിതയുടെ അമ്മയോടൊപ്പം പോയതെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.
സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷന് മുന്നിലാണ് കഴിഞ്ഞ ദിവസം പ്രദീപ്കുമാര്‍ മൊഴിനല്‍കിയത്. സരിത ആദ്യമെഴുതിയ കത്ത് തന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് അട്ടിമറിച്ചത്. ശരണ്യ മനോജ് എന്നറിയപ്പെടുന്ന സി. മനോജ് പറഞ്ഞിട്ടാണ് താനിക്കാര്യം സരിതയോട് ആവശ്യപ്പെട്ടത്.
സരിതയുടെ യഥാര്‍ത്ഥ കത്ത് താന്‍ മറ്റൊരാള്‍ക്ക് കൈമാറി. അതിനുശേഷം മനോജ് തന്നെ വിളിച്ച് സരിതയുടെ അമ്മയെ തിരുവനന്തപുരത്തെ വീട്ടില്‍ പോയി കാണണമെന്നും ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ടാണ് തന്നെയും സരിതയുടെ അമ്മയെയും അകത്തേക്ക് വിളിച്ച് സരിതയുമായി 15 മിനിറ്റോളം സംസാരിക്കാന്‍ അനുമതി നല്‍കിയത്.
കത്തിലെ വിവരങ്ങള്‍ കോടതിയില്‍ കൊടുക്കരുതെന്ന് സരിതയോട് ആവശ്യപ്പെട്ടു. എന്നാല്‍ സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന് പത്തനംതിട്ട ജയിലില്‍ പോയി സരിതയെ കാണാന്‍ തന്നോട് അഭ്യര്‍ത്ഥിച്ച കാര്യം മാത്രമാണ് കെ.ബി. ഗണേഷ്കുമാറിനോട് പറഞ്ഞിട്ടുള്ളതെന്നും പ്രദീപ്കുമാര്‍ വ്യക്തമാക്കി. സരിതയുടെ കത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ചില പ്രമുഖരുടെയും പേരുകള്‍ ഉണ്ടെങ്കിലും അതൊന്നും പുറത്തുപറയുന്നില്ലെന്ന് പ്രദീപ്കുമാര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: