ന്യൂദല്‍ഹി: ഭാരതത്തോടൊപ്പം ചേരാനാണ് താല്പര്യമെന്ന് പാക്കധിനിവേശ കശ്മീര്‍ പ്രദേശത്തെ ജനങ്ങള്‍. തന്റെ സന്ദര്‍ശനത്തിനിടെ ഇക്കാര്യം അവിടത്തുകാര്‍ പ്രകടമാക്കിയെന്ന് അഞ്ജുമാന്‍ മിന്‍ഹാജ് ഇ റസൂല്‍ ചെയര്മാന് മൗലാനാ സെയ്ദ് അതാര് ഹുസൈന് ദെഹ്ലാവി വെളിപ്പെടുത്തി. പാക്കിസ്ഥാനെ ഞെട്ടിക്കുന്നതാണ് ഈ സംഭവ വികാസങ്ങള്‍.
അക്രമങ്ങളുടെ അന്തരീക്ഷം വെടിഞ്ഞ് സമാധാന ജീവിതം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇക്കാര്യം തുറന്നു പറയാന്‍ തയാറായെന്നാണ് ദെഹ്ലാവി വെളിപ്പെടുത്തുന്നത്. ഏറെ നിര്‍ണായകവും ചരിത്ര പ്രധാനവുമാണ് ഈ വെളിപ്പെടുത്തല്‍. ഭീകരപ്രവര്‍ത്തകര്‍ക്കും ഭീകര പരിശീലനത്തിനും താവളമായാണ് പാക്കിസ്ഥാന് പിഒകെയെ ഉപയോഗിക്കുന്നത്. അവിടത്തെ ജനങ്ങളോടുള്ള പാക്കിസ്ഥാന് സര്‍ക്കാരിന്റെ സമീപനം കടുത്ത അവഗണന നിറഞ്ഞത്.
ഈ സാഹചര്യത്തിലാണ് ഭാരതത്തിന്റെ ഭാഗമായി നിലനില്ക്കാന് താല്പര്യമെന്നവര് തുറന്നുപറയുന്നത്. മേഖലയില്‍ 2014-ല്‍ സംഭവിച്ച വെള്ളപ്പൊക്കവും 2015-ലെ ഭൂകമ്പവും നേരിടാന്‍ ഭാരത സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളാണ് അവരെ ഭാരതത്തെ പിന്തുണയ്ക്കുന്നവരാക്കിയത്. നരകയാതനകളില്‍ നിന്ന് സമാശ്വാസമായിരുന്നു ആ നാളുകളെന്ന് പലരും അഭിപ്രായപ്പെട്ടതായി ദെഹ്ലാവി പറയുന്നു.
ഈ പ്രദേശത്തെ ജനങ്ങള്‍ പാക്കിസ്ഥാനിലെ ഭീകര പ്രവര്‍ത്തനവും ആക്രമണങ്ങളും കൊണ്ടു മനം മടുത്തവരാണ്. അവര്‍ക്ക് സമാധാന ജീവിതം നയിക്കാനാണ് താല്പര്യം. അവസരം കിട്ടിയാല്‍ അവര്‍ ഭാരതത്തിനോടൊപ്പം തിരികെ ചേരാനുള്ള മനസറിയിക്കാന്‍ തയാര്‍- ദെഹ്ലാവി പറഞ്ഞു. അവസരം കിട്ടിയാല്‍ അവര്‍ കൂട്ടമായി ഭാരത പൗരത്വം സ്വീകരിക്കാന്‍ തയാറെന്നും അഞ്ജുമാന്‍ മിന്‍ഹാജ് ഇ റസൂല്‍ ചെയര്മാന് പറഞ്ഞു.
പിഒകെയിലുള്ളവര്‍ മാത്രമല്ല, ബലൂചിസ്ഥാന്‍, കറാച്ചി എന്നിവിടങ്ങളിലെ പലരും ഭാരതത്തോടു ചേരാന്‍ തയാറായിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയ ദെഹ്ലാവി നരേന്ദ്ര മോദിയുടെ ഭരണശൈലിയിലും നടപടികളിലും അവിടത്തെ ജനങ്ങള്‍ ഏറെ ആഭിമുഖ്യമുള്ളവരായെന്ന് പറഞ്ഞു.
പാക്കധിനിവേശ കശ്മീരിലെ ജനങ്ങള്‍ അടുത്തിടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത് പാക്കിസ്ഥാനെ ഏറെ അസ്വസ്ഥമാക്കിയിട്ടുമുണ്ട്. പാക് മാധ്യമങ്ങളും ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് പ്രചരിപ്പിക്കുന്നത്.
വെള്ളപ്പൊക്കക്കാലത്ത്, 2014 സെപ്തംബര്‍ ഏഴിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പിഒകെ സന്ദര്‍ശിച്ചിരുന്നു. ഗോ നവാസ് ഗോ മുദ്രാവാക്യമാണ് അന്ന് സ്വീകരിച്ചത്. വെള്ളപ്പൊക്ക സ്ഥിതി നേരിടുന്നതില്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ കാണിച്ച വിവേചനമായിരുന്നു കാരണം. അതേസമയം, താഴ്വര സന്ദര്‍ശിച്ച നരേന്ദ്ര മോദി അവിടത്തെ ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവുമാണ് വാഗ്ദാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: