മലപ്പുറം: വിദ്യാഭ്യാസ വകുപ്പിന്റെയും സ്കൂള്‍ മാനേജ്മെന്റിന്റെയും പീഡനത്തെ തുടര്‍ന്ന് മലപ്പുറം മൂന്നിയൂര്‍ ഹയര്‍സെകണ്ടറി സ്കൂള്‍ അധ്യാപകന് അനീഷ് ജീവനൊടുക്കിയിട്ട് ഒരു വര്‍ഷമായിട്ടും കേസന്വേഷണം എങ്ങുമെത്തിയില്ല. സ്കൂള്‍ മാനേജരടക്കമുളളവര്ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തെങ്കിലും വകുപ്പുതല നടപടിപോലും ഉണ്ടായിട്ടില്ല. അതിനിടെ അനീഷ് മാസ്റ്ററെ പിരിച്ചുവിട്ടത് വ്യാജരേഖ ചമച്ചാണെന്നും പിരിച്ചുവിട്ട ഉത്തരവ് സംബന്ധിച്ച് ഒരു രേഖയും ഔദ്യോഗികമായി ഡിഡിഇ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ പകര്‍പ്പുകള്‍ അദ്ധ്യാപക സംഘടനക്ക് ലഭിച്ചു.
ബി4/26052/2013 എന്ന ഫയല്‍ നമ്പറിലാണ് 2014 മെയ് 15ന് അനീഷിന് അന്നത്തെ മലപ്പറം ഡിഡിഇ പി.കെ.ഗോപി ഹിയറിംഗ് നോട്ടീസ് അയച്ചത്. സ്കൂളിലെ പ്യൂണിനോട് അനീഷ് അപമര്യാദയായി പെരുമാറിയെന്നും ഇയാളുടെ മുഖത്തും തലക്കും അടിച്ചുവെന്നുമായിരുന്നു സ്കൂള്‍ മാനേജ്മെന്റിന്റെ പരാതി. ഈ ഹിയറിംഗ് നോട്ടീസിന്മേലുള്ള തുടര്‍നടപടിയുടെ ഭാഗമായി 2014 മെയ് 30ന് അനീഷിനെ പിരിച്ചുവിട്ടുകൊണ്ട് ഡിഡിഇ ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം മെയ് 31ന് ഡിഡിഇ വിരമിക്കുകയും ചെയ്തു. ജൂണ്‍ 17 നാണ് അനീഷിന് ഈ ഉത്തരവ് ലഭിച്ചത്. എന്നാല്‍ വിവരാവകാശനിയമപ്രകാരം ഡിഡിഇ ഓഫീസില്‍ നിന്നും ലഭിച്ച രേഖകളില്‍ എവിടെയും അനീഷിനെ പിരിച്ചുവിട്ട ഉത്തരവ് പുറപ്പെടുവിച്ചതായി കാണുന്നില്ലെന്ന് അദ്ധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു.
മുന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ മാനേജര്‍ കള്ളക്കേസ് ചുമത്തി പുറത്താക്കിയ അനീഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിവധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം സെപ്തംപര്‍ രണ്ടിനാണ് മലമ്പുഴയിലെ ലോഡ്ജില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്താക്കലിനെതിരെ അനീഷ് നല്കിയ അപ്പീല്പ്പോലും പരിഗണിച്ചത് മരിച്ച് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമായിരുന്നു. ഡിപിഐ അന്വേഷണത്തിലും അനീഷിന്റെ നിരപരാധിത്വം വ്യക്തമായിരുന്നു. പ്രധാനാധ്യാപികക്കും ലീഗ് നേതാവും മുന്നിയുര്‍ പഞ്ചായത്ത് പ്രസിഡന്റുമായ മാനേജര്‍ വി.പി.സെയ്തലവിക്കുമെതിരെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത വകുപ്പുതല നടപടിപോലും ഇതുവരെയുണ്ടായില്ല. സര്‍വീസിലിരിക്കെ മരിച്ചതിനാല്‍ അനീഷിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെങ്കിലും അത് നല്കാന് സ്കൂള്‍ മാനേജര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: