ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ രണ്ട് കൊച്ചി സ്വദേശികളെ യു.എ.ഇ നാട്ടിലേയ്ക്കയച്ചു. അനുകൂല രേഖകള്‍ ഷെയര്‍ ചെയ്തതിനുമാണ് ആഗസ്റ്റ് 29ന് ഇവരെ ഭാരതത്തിലേക്കയച്ചത്. സമാനമായ കുറ്റത്തിന് മറ്റു രാജ്യങ്ങളിലെ എട്ടുപേരെ കൂടി നാടുകടത്തിയിട്ടുണ്ട്.
ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍നിന്ന് തിരിച്ചയച്ച തിരൂര്‍ സ്വദേശിയെ കഴിഞ്ഞദിവസം ഇന്റലിജന്‍സും റോയും ചോദ്യം ചെയ്തതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവരാരും ഐസിസില്‍ ചേരാന്‍ ഇറാഖിലേക്കോ സിറിയയിലേക്കോ പോയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊച്ചി സ്വദേശികളെ യു.എ.ഇയിലെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൗണ്‍സിലിങ്ങിന് വിധേയരാക്കിയ ശേഷമാണ് കയറ്റി വിട്ടത്. എന്നാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
സോഷ്യല്‍മീഡിയ വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അതുകൊണ്ടാണ് സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം യുഎഇ ശക്തമാക്കിയത്. ഇതിനിടയിലാണ് ചില ഭാരതീയര്‍ ഐഎസ് അനുകൂല പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് ഇവരെ യുഎഇ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്.
നേരത്തെ ഐഎസ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: