പാട്ന: സീറ്റു വിഭജനത്തിലുണ്ടായ അവഗണനയെത്തുടര്‍ന്ന് മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ബീഹാറിലെ മതേതര മഹാസഖ്യം വിട്ടു. ഇതോടെ ഏറെ കൊട്ടിഘോഷിച്ച് ബിജെപിക്കെതിരെ തട്ടിക്കൂട്ടിയ മുന്നണി തകര്‍ന്നു.
സഖ്യത്തിന്റെ തകര്‍ച്ച വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം കാത്തിരുന്നവര്‍ക്ക്, പ്രത്യേകിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്കും കനത്ത തിരിച്ചടിയായി.
മുന്നണി വിടാനും തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മല്‍സരിക്കാനുമാണ് പാര്‍ട്ടി പാര്‍ലമെന്റി ബോര്‍ഡിന്റെ തീരുമാനം. പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൊത്തം 243 സീറ്റുകളില്‍ വെറും അഞ്ചു സീറ്റു മാത്രമാണ് തങ്ങള്‍ക്ക് നല്‍കിയത്. ഇത് കൊടിയ വഞ്ചനയാണ്. യാദവ് തുടര്‍ന്നു. സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ മുലായം സിംഗ് യാദവും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും പങ്കെടുത്തു.
തര്‍ക്കം തുടങ്ങിയിട്ട് അല്പ്പനാളായെന്നാണ് വിവരം. ആഗസ്റ്റ് 30ന് നടന്ന ബിജെപി വിരുദ്ധ യോഗത്തില്‍ നിന്ന് മുലായം വിട്ടുനിന്നിരുന്നു. അതിനു മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും മുലായം പങ്കെടുത്തില്ല. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് ബഹിഷ്ക്കരണ നടപടിയേയും മുലായം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനും വലിയ പങ്കൊന്നുമില്ല. കിട്ടിയ സീറ്റു കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു അവര്‍. ലാലുവും നിതീഷും ചേര്‍ന്ന് ബഹുഭൂരിപക്ഷം സീറ്റുകളും തട്ടിയെടുക്കുകയായിരുന്നു. നൂറു വീതം സീറ്റുകളിലാണ് ഇരുപാര്‍ട്ടികളും മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് 40 സീറ്റില്‍ മല്‍സരിക്കും. മൂന്നു സീറ്റ് എന്‍സിപിക്ക് നല്കി. വേണമെങ്കില്‍ അഞ്ചു സീറ്റ് നല്‍കാമെന്നായിരുന്നു സമാജ്വാദി പാര്‍ട്ടിയോട് ലാലുവും നിതീഷും പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: