കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ പൂര്‍ണ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ചീഫ് ജസ്റ്റീസ് അശോക് ഭൂഷണും ജസ്റ്റീസ് എ.എം. ഷെഫീഖും അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. നേരത്തെ സിംഗിള്‍ ബെഞ്ചും സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഹൈക്കോടതി വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. സിംഗിള്‍ ബഞ്ചിനു മുന്നില്‍ തോറ്റ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിലും നാണംകെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് കമ്മീഷനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. എത്ര ഘട്ടമായി, എങ്ങനെ, ഏതു തീയതികള്‍ തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന് നിശ്ചയിക്കാം. ഇക്കാര്യത്തില്‍ അന്തിമ നിലപാട് കമ്മീഷന്റേതാണെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടപെടാനാകില്ല. കമ്മീഷന് പ്രത്യേക നിര്‍ദേശം നല്കാന് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഡിസംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയില്‍ തെഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയും ലഭിച്ചിരുന്നു. നവംബര്‍ ഒന്നിനാണ് ഭരണസമിതികള്‍ അധികാരത്തില്‍ വരേണ്ടത്. 2010ലേതിനു സമാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അന്ന് തെരഞ്ഞെടുപ്പ് നീട്ടാന്‍ കോടതി അനുമതി നല്‍കിയിരുന്നെന്നും സര്‍ക്കാര്‍ വാദിച്ചു. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടാന്‍ നിര്‍ദ്ദേശം നല്‍കണം. സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
പുതിയ നഗരസഭകളുടെ രൂപീകരണത്തെ തുടര്‍ന്ന് ആറു ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളും പുനഃസംഘടിപ്പിക്കണമെന്നും ഈ സാഹചര്യത്തില്‍ ഒറ്റയടിക്ക് ഒക്ടോബര്‍ 31ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുക സാധ്യമല്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. അതേസമയം, ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും കമ്മീഷണര്‍ കെ. ശശിധരന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: