ക്വാലാലമ്പൂര്‍: മലേഷ്യയുടെ പടിഞ്ഞാറന്‍ കടല്‍ തീരത്ത് 70 ഇന്തോനേഷ്യന്‍ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ടു മുങ്ങി 13 പേര് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദുരന്തം. 13 പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയതായും 13 പേരുടെ മൃതദേഹം കണ്ടെടുത്തതായും എ.എഫ്.പി റിപോര്‍ട്ട് ചെയ്തു.
മരത്തടി കൊണ്ട് നിര്‍മിച്ച ചെറിയ ബോട്ടാണ് അപകടത്തില്‍പെട്ടത്. എന്നാല്‍, ബോട്ടില്‍ നൂറോളം അഭയാര്‍ഥികള്‍ ഉണ്ടായിരുന്നുവെന്നും കപ്പലുകളും വിമാനങ്ങളും ഇറക്കി തിരച്ചില്‍ നടത്തിവരുന്നതായും മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ പ്രാദേശിക മേധാവി മുഹമ്മദ് ഹംദാന്‍ അറിയിച്ചു. ഈ വര്‍ഷം നടന്നതില്‍ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.
ബോട്ടിലുണ്ടായിരുന്നവര്‍ മലേഷ്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നോ അതോ മലേഷ്യയില്‍ നിന്നും പോവുകയായിരുന്നോ എന്ന് വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. 2014 ജൂലായില്‍ ഇതേ സ്ഥലത്തുവെട്ട് ബോട്ട് തലകീഴായി മറിഞ്ഞ് 15 ഇന്തോനീഷ്യന്‍ കുടിയേറ്റക്കാര്‍ മരിച്ചിരുന്നു.
സൗത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് രാജ്യമായ മലേഷ്യയിലേക്ക് ഇന്തോനേഷ്യയില്‍ നിന്നും തൊഴില്‍ തേടി വരുന്നത് പതിവാണ്. 20 ലക്ഷത്തോളം പേര് ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: