ന്യൂദല്‍ഹി: രാജ്യത്തെ 96,000 കിലോമീറ്ററോളം ദേശീയ പാതയില്‍ ഹരിത വിപ്ലവവുമായി കേന്ദ്രഗതാഗത മന്ത്രാലയം. ദേശീയപാതയോരത്ത് തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ഹരിതപാത ഫണ്ട് എന്ന പേരില്‍ പ്രത്യേക ഫണ്ട് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
2015 ഹരിതദേശീയപാതാ നയത്തിന്റെ ഭാഗമായാണ് ഹരിതഫണ്ട് സ്വരൂപിക്കുന്നത്. നിര്‍മ്മാണച്ചെലവിന്റെ ഒരു ശതമാനമാണ് ഹരിതഫണ്ടിലേക്ക് മാറ്റുന്നത്. രാജ്യത്തെ ദേശീയ പാതകളെ പരിസ്ഥിതി സൗഹൃദമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടത്തുന്ന പദ്ധതിയില്‍ വിവിധ സമൂഹങ്ങളെയും കൃഷിക്കാരെയും എന്‍ജിഒകളെയും സഹകരിപ്പിക്കും. സ്വകാര്യമേഖലയ്ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പുറമേ വനംവകുപ്പിനും ഹരിത ദേശീയപാത പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും.
ആകെ പദ്ധതിച്ചിലവിന്റെ ഒരു ശതമാനമാണ് റോഡരുകുകളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ മാറ്റിവെയ്ക്കുന്നത്. ദേശീയ പാതാ അതോറിറ്റിയുടെ കീഴില്‍ ഹരിത ഫണ്ട് പ്രത്യേകമായി സൂക്ഷിക്കും. ഈതുക തണല്‍മരങ്ങള്‍ നടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ ചെലവിടൂ. തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയ ജോലികള്‍ക്ക് ഈ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കും.
രാജ്യത്താകമാനം ആയിരം കരാറുകാരെ ഹരിത ഇടനാഴി പദ്ധതിയുടെ ചുമതല ഏല്‍പ്പിക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഓരോ കരാറുകാര്‍ക്കും ദേശീയപതായില്‍ 100 കിലോമീറ്ററോളം വരുന്ന മേഖല തിരിച്ചു നല്‍കും. പുതിയ ഹരിതനയത്തിന്റെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങളും സാമ്പത്തികവളര്‍ച്ചയും സാധ്യമാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
റോഡുകളുടെ നീളത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ ഭാരതത്തില്‍ 33 ലക്ഷം കിലോമീറ്റര്‍ റോഡുകളാണുള്ളത്.
എന്നാല്‍ 92,851 കിലോമീറ്റര്‍ മാത്രമാണ് ദേശീയപാത. ആകെ റോഡുകളുടെ 1.7 ശതമാനം മാത്രമുള്ള ദേശീയപാതകളിലൂടെയാണ് രാജ്യത്തെ ഗതാഗതത്തിന്റെ 40 ശതമാനവും സാധ്യമാകുന്നത്. ദേശീയപാതകളെ കൂടുതല്‍ മികച്ചതാക്കി മാറ്റാനാവശ്യമായ പദ്ധതികളുമായാണ് ഗതാഗതമന്ത്രാലയം മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: